Author Image സണ്ണി എം. കപിക്കാട്
19 May 2026

മാറുന്ന വോട്ടിംഗ് പാറ്റേണും അടിത്തട്ടിലെ രാഷ്ട്രീയ ഉണർവും

പരമ്പരാഗതമായി ഇടതുപക്ഷത്തോട് ചേർന്നുനിന്നിരുന്ന വലിയൊരു വിഭാഗം ദലിത്-ആദിവാസി ജനത, പുതിയൊരു രാഷ്ട്രീയ ഉണർവോടെ ഇത്തവണ യു.ഡി.എഫിന് അനുകൂലമായി വിധി നിർണ്ണയിച്ചു എന്നത് കേരളത്തിൽ നിലനിന്നിരുന്ന വോട്ടിംഗ് പാറ്റേണുകളിലെ ഗുണപരമായ മാറ്റത്തെയാണ് കാണിക്കുന്നത്. അടിത്തട്ടിലുണ്ടായ ഈ മാറ്റത്തെ ഉൾക്കൊള്ളാനും അംഗീകരിക്കാനും സാമൂഹിക നീതി രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാനും മുന്നണിക്ക് കഴിയുമോ എന്നതാണ് അതിന്റെ രാഷ്ട്രീയ ഭാവിയെ നിർണ്ണയിക്കുന്ന പ്രധാന ഘടകം. പാർശ്വവത്കരിക്കപ്പെട്ട ഈ ജനവിഭാഗങ്ങൾക്കിടയിൽ പ്രകടമായ രാഷ്ട്രീയ ഉണർവും ശാക്തീകരണവും വരുംദിവസങ്ങളിൽ കേരളത്തിൽ വലിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിതുറക്കും എന്ന കാര്യത്തിൽ തർക്കമില്ലെന്ന് എഡിറ്റോറിയലിൽ സണ്ണി എം. കപിക്കാട് എഴുതുന്നു.

ശ്രീ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ ചുമതലയേറ്റിരിക്കുകയാണ്. യു.ഡി.എഫ്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകൾക്ക് ശേഷം നൂറിലധികം സീറ്റ് കരസ്ഥമാക്കി വിജയിച്ച ഒരു തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ നയിച്ച നേതാവ് എന്ന നിലയിലാണ് മുഖ്യമന്ത്രി പദം വി.ഡി. സതീശന് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കും യു.ഡി.എഫിന്റെ ചെയർമാൻ എന്ന നിലയ്ക്കും കേരളത്തിലെ വിവിധ സാമൂഹിക വിഭാഗങ്ങളെ ഉൾക്കൊള്ളുവാനുള്ള വിപുലമായ പരിശ്രമങ്ങൾ നടത്തി എന്നത് ചരിത്രമാണ്. അത്തരം പരിശ്രമങ്ങളെ പരാജയപ്പെടുത്തുവാൻ കോൺഗ്രസിനകത്ത് തന്നെ വലിയ ലോബികൾ രൂപപ്പെട്ടിരുന്നു എന്ന് തിരഞ്ഞെടുപ്പ് അനന്തര മുഖ്യമന്ത്രി വിവാദങ്ങൾ അടിവരയിട്ട് പറയുന്നുണ്ട്.

കേരളത്തിൽ പരമ്പരാഗതമായ വോട്ടിംഗ് പാറ്റേണിൽ (Voting pattern) വലിയ മാറ്റം സംഭവിച്ചിരിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലൂടെ വെളിവാകുന്നത്. ഇതിനു മുൻപ് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മലയാളികൾക്ക് ബോധ്യപ്പെട്ട ഒരു കാര്യമാണിത്. കേരളത്തിൽ പരമ്പരാഗതമായി യു.ഡി.എഫിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ചില വിഭാഗങ്ങൾ ബി.ജെ.പിയിലേക്ക് വോട്ട് ചെയ്യുന്ന വിധം ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്. ഏതാണ്ട് പ്രബലമായ ആ നായർ സമുദായം, അതിൽ ഏതാണ്ട് തൊണ്ണൂറ് ശതമാനത്തിനടുത്ത് വോട്ടുകളും ബി.ജെ.പി. പക്ഷത്തേക്കാണ് പോയിട്ടുള്ളത്. പരമ്പരാഗതമായി ഇടതുപക്ഷത്തിന് മാത്രം വോട്ട് ചെയ്തിരുന്ന ദലിത് - ആദിവാസികളിൽ വലിയൊരു വിഭാഗം ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു എന്നതാണ് യു.ഡി.എഫിന്റെ തിളങ്ങുന്ന വിജയത്തിന് പിന്നിലുള്ള പ്രധാനപ്പെട്ട ഒരു കാര്യം. ഇത് രാഷ്ട്രീയമായി അവകാശവാദം ഉന്നയിക്കാൻ അവർക്കിടയിൽ സർവ്വസമ്മതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇല്ല എന്നൊരു കുറവുണ്ടെങ്കിലും, കേരളത്തിലെ ബഹുഭൂരിപക്ഷം ദലിത്-ആദിവാസി സംഘടനകളും യു.ഡി.എഫിനെ പരസ്യമായി പിന്തുണച്ചുകൊണ്ട് ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ രംഗത്തുവന്നിരുന്നു. ഈ മാറ്റത്തെ രാഷ്ട്രീയമായി ഉൾക്കൊള്ളുവാനും അംഗീകരിക്കുവാനും യു.ഡി.എഫിന് കഴിയുമോ എന്നതാണ് അതിന്റെ ഭാവിയെ നിർണ്ണയിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകം. തീർച്ചയായും ദലിത്-ആദിവാസി വിഭാഗങ്ങൾക്കിടയിൽ രാഷ്ട്രീയമായ ഒരു ഉണർവ് ഉണ്ടായിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടുതന്നെ, കേരളത്തിലെ ദലിത്-ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഒരു രാഷ്ട്രീയ ധ്രുവീകരണം സംഭവിക്കും എന്ന കാര്യത്തിലും തർക്കമില്ല.

ഈയൊരു പശ്ചാത്തലത്തിലാണ് പുതിയതായി രൂപപ്പെട്ടുവന്ന ഗവർൺമെന്റിന് മുന്നിൽ ചില കാര്യങ്ങൾ ഈ പാർശ്വവത്കൃത വിഭാഗങ്ങൾക്ക് ഉന്നയിക്കാനുള്ളത്. അതിലൊന്ന്, അമ്പത്തിയേഴിന് ശേഷം—അമ്പത്തിയേഴ് മുതൽ പട്ടികവിഭാഗത്തിന്റെ പതിനാറ് എം.എൽ.എമാരിൽ നിന്നും ഒരാളെ മാത്രം മന്ത്രിസഭയിലെടുക്കുന്ന ഒരു പതിവ് രീതി ദീർഘകാലമായി നിലകൊള്ളുന്നുണ്ടായിരുന്നു. ചില സമയത്തൊക്കെ അത് ലംഘിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണാം—ബഹുഭൂരിപക്ഷം മന്ത്രിസഭയിലും ഒരേ ഒരാൾ മാത്രമാണ് ഈ വിഭാഗത്തിൽ നിന്നും മന്ത്രി ആയിട്ടുള്ളത്. കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ രണ്ട് മന്ത്രിമാരുണ്ടായിരുന്നു എന്ന കാര്യം നാം മറന്നുകൂടാ. എന്നാൽ പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയുടെ അവസാന കാലത്ത് പട്ടികജാതി വിഭാഗങ്ങളിൽ നിന്ന് ഒരാൾ പോലും മന്ത്രിയായി ഉണ്ടായിരുന്നില്ല എന്ന കാര്യവും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

പട്ടികവിഭാഗത്തിൽ നിന്നുള്ള ഏകാംഗ മന്ത്രിക്ക് എല്ലാ കാലത്തും അനുവദിച്ചു കൊടുക്കുന്ന വകുപ്പ് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പാണ്. മറ്റ് പ്രബലമായ പ്രധാനപ്പെട്ട വകുപ്പുകളിലേക്കൊന്നും ഈ ഏകാംഗ പ്രതിനിധിയെ ഒരിക്കൽ പോലും തെരഞ്ഞെടുക്കാറില്ല. ഇത് രണ്ടുതരത്തിലുള്ള അവഗണന കേരളത്തിൽ സംഭവിക്കാൻ ഇടയാക്കുന്നുണ്ട്. ഒന്ന്, ഗവൺമെന്റ് സംവിധാനത്തെ സ്വാധീനിച്ച് ആ വകുപ്പ് ഉണ്ടാക്കുന്ന പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തികം സമാഹരിക്കാൻ പലപ്പോഴും അവർക്ക് കഴിയാറില്ല. അതുകൊണ്ടുതന്നെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വേണ്ടി നീക്കിവയ്ക്കുന്ന ഫണ്ട് എല്ലാക്കാലത്തും ലാപ്സ് ആകുകയോ വകമാറ്റി ചെലവഴിക്കുകയോ ചെയ്യുന്നു എന്നതാണ് ഒരു യാഥാർത്ഥ്യം. അതിന് തടയിടാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും അത് നടപ്പിലാക്കാനും കഴിയുന്ന ഭാവനാപരമായ ഒരു ഇടപെടലും ഈ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൽ നിന്നുണ്ടാകുന്നില്ല. അതുകൊണ്ട് ഇത് പരിപൂർണ്ണമായും മറികടക്കേണ്ട അവഗണനയുടെ ഒരു പുതിയ രൂപമാണ്. കേരളത്തിൽ ദലിതരോളം ജനസംഖ്യ ഇല്ലാത്ത സാമുദായിക വിഭാഗങ്ങളിൽ നിന്നും ആറും ഏഴും മന്ത്രിമാരൊക്കെ ഉണ്ടായി വരുന്നുണ്ട്. ഇവർക്കിടയിൽ നിന്ന് മാത്രം ഒരാൾ മതി എന്ന് തീരുമാനിക്കുന്നതിൽ ഒരു വിവേചനമുണ്ടെന്നാണ് മലയാളികൾ മനസ്സിലാക്കേണ്ടത്.

ഇപ്രാവശ്യം വി.ഡി. സതീശൻ സർക്കാർ ഒരുപടി മുന്നോട്ട് പോയിട്ടുണ്ട്. പട്ടിക വിഭാഗത്തിൽ നിന്നും മൂന്നുപേരാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്—എ.പി. അനിൽകുമാറും എ.കെ. തുളസിയുമാണ് നിലവിലെ മന്ത്രിമാർ. കോങ്ങാട് നിന്ന് ജയിച്ച എ.കെ. തുളസിയാണ് ഇപ്പോൾ വകുപ്പ് മന്ത്രി. രണ്ടര വർഷത്തിനുശേഷം വകുപ്പിലേക്ക് ഐ.സി. ബാലകൃഷ്ണനെ പരിഗണിക്കും എന്നൊരു വ്യവസ്ഥയുണ്ട് എന്നതും പുറത്തുവന്നിട്ടുണ്ട്. ഫലത്തിൽ വി.ഡി. സതീശന്റെ ഗവൺമെന്റ് അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ മൂന്ന് മന്ത്രിമാർ പട്ടികവിഭാഗത്തിൽ നിന്നും ഉണ്ടായിവരുന്നു എന്നത് ഭാവിയിൽ ഒരു ശുഭസൂചനയായി നമ്മൾ എടുക്കേണ്ടതുണ്ട്. അടുത്ത ഗവൺമെന്റ് ഉണ്ടാക്കുന്ന പാർട്ടി അത് ഏതുതന്നെ ആയാലും അവരുടെ മുന്നിൽ പട്ടികവിഭാഗങ്ങളുടെ ഈ പ്രാതിനിധ്യം പ്രധാനമായി പരിഗണിക്കേണ്ട ഒന്നാക്കി മാറ്റാൻ ഈ തീരുമാനത്തിന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പട്ടികജാതി വിഭാഗത്തിൽ നിന്ന് രണ്ട് മന്ത്രിമാർ വി.ഡി. സതീശൻ സർക്കാരിൽ ഒരേസമയം അധികാരമേറ്റു. ജനസംഖ്യാനുപാതികമായി രണ്ട് മന്ത്രിമാർക്ക് അർഹത ഉണ്ടായിരുന്നിട്ടും നാളിതുവരെ അത് അംഗീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. മന്ത്രി കെ.എ. തുളസിയും മന്ത്രി എ.പി. അനിൽ കുമാറുമാണ് ഈ ചരിത്രപരമായ പ്രാതിനിധ്യത്തിലൂടെ അധികാരത്തിലെത്തിയത്.

എന്നാൽ, അവിടെയും ചില കല്ലുകടികൾ നമുക്ക് കാണുവാൻ കഴിയും. അപ്രധാനമായ വകുപ്പുകളാണ് ഇവർക്ക് വേണ്ടി നീക്കിവച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. പ്രധാനപ്പെട്ട വകുപ്പുകൾ ഭരിക്കാൻ ഇവർക്ക് അവസരം കൊടുക്കേണ്ടതിന് പകരം—അത് കൊടുക്കണം, കൊടുക്കാൻ ഒരു ജനാധിപത്യ സമൂഹം ബാധ്യസ്ഥമാണ്- അപ്രധാനമായ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. ധനവും റവന്യൂവും പൊതുമരാമത്തും ഉന്നതവിദ്യാഭ്യാസവും പോലുള്ള പ്രധാനപ്പെട്ട വകുപ്പുകൾ കൈയാളാനുള്ള അവകാശം ഈ വിഭാഗത്തിനുമുണ്ട്. അത് പക്ഷേ ഈ മന്ത്രിസഭയ്ക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഫലത്തിൽ ആളുകളുടെ പ്രാതിനിധ്യ കുറവുണ്ട് എന്ന കാര്യത്തെ മന്ത്രിസഭ മറികടന്നപ്പോൾ തന്നെ, അവർ കൈയാളുന്ന വകുപ്പുകൾ അപ്രധാനമായ വകുപ്പുകളാണ് എന്ന പുതിയൊരു അവഗണന രൂപപ്പെട്ടുവരികയാണ്.

നമ്മളുടെ പൊളിറ്റിക്കൽ പാർട്ടികൾക്ക് പല താല്പര്യങ്ങളാണ്. കെ.സി. പക്ഷം, വി.ഡി. പക്ഷം എന്നൊക്കെ പറയുന്നതിൽ ഒന്നും ഒരു കഥയുമില്ല. നമ്മൾ കേരളീയ സമൂഹത്തെയാണ് മന്ത്രിസഭാ രൂപീകരണത്തിൽ കാണേണ്ടത്. കേരളീയ സമൂഹത്തിലെ വ്യത്യസ്തമായ വിഭാഗങ്ങൾക്ക് പങ്കാളിത്തം കൊടുക്കാൻ വി.ഡി. സതീശൻ മുൻകൈയെടുത്തിട്ടുണ്ട് എന്നുള്ളത് ആ ലിസ്റ്റ് കാണുമ്പോൾ തന്നെ നമുക്ക് ബോധ്യമുണ്ട്. അതോടൊപ്പം തന്നെ പ്രധാനപ്പെട്ട ഏതെങ്കിലും ഒരു വകുപ്പ് പട്ടികവിഭാഗങ്ങൾക്ക് കൈമാറാനുള്ള പരിശ്രമം നടന്നിരിക്കാം, നമുക്കതിന്റെ ഉള്ളുകളികൾ അറിയില്ല. പക്ഷേ അത് നടത്തി സ്ഥാപിച്ചെടുക്കേണ്ടതാണ്. തൊട്ടടുത്ത കർണ്ണാടകയിലായാലും തമിഴ്നാട്ടിലായാലും ആന്ധ്രാപ്രദേശിലായാലും മന്ത്രിസഭയിലെ പ്രധാനപ്പെട്ട പല വകുപ്പുകളും കൈകാര്യം ചെയ്യുന്നത് ദലിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരാണ്. അത് നമ്മുടെ കൺമുന്നിൽ ഒരു യാഥാർത്ഥ്യമായിരിക്കെ കേരളം എന്തുകൊണ്ടാണ് മടിക്കുന്നത് എന്നൊരു ചോദ്യം ഇതിലൂടെ ഉയർന്നുവരുന്നുണ്ട്.

പത്ത് വർഷത്തിനുശേഷമാണ് കോൺഗ്രസ് അധികാരത്തിലേക്ക് വരുന്നത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആ ധവളപത്രത്തിലൂടെ നമുക്ക് ബോധ്യപ്പെടും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്താണ് എന്ന്. അപ്പോൾ, കേരളത്തിന്റെ ആഭ്യന്തരമായ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്ന വിധമുള്ള, നൂതനമായ ജനപങ്കാളിത്തമുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഗവൺമെന്റിന് കഴിയേണ്ടതുണ്ട്. ഇവിടെ സംഭവിക്കുന്ന ഒരു കാര്യം, നൂതനമായ പദ്ധതിയായിരിക്കും, പക്ഷേ ജനങ്ങൾ പുറത്തായിരിക്കും. നൂതന പദ്ധതികളെല്ലാം ജനങ്ങളെ പുറത്താക്കുകയോ ജനങ്ങളെ തെരുവിലാക്കുകയോ സാധാരണക്കാരെ തെരുവിലേക്ക് വലിച്ചെറിയുകയോ ചെയ്യുന്നതായാണ് നമുക്കുള്ള അനുഭവം. നമ്മുടെ ആഭ്യന്തരമായ വരുമാനം വർധിപ്പിക്കുന്ന വിധമുള്ള പുതിയ പ്രവർത്തനങ്ങളും ധനസമാഹരണ രീതികളും ഗവൺമെന്റ് ഇച്ഛാശക്തിയോടുകൂടി കേരളത്തിൽ നടപ്പിലാക്കേണ്ടതുണ്ട്. ഇനിയും ഈ പറയുന്നതുപോലെയുള്ള വമ്പൻ കോർപ്പറേറ്റുകളുടെ പുറകെ പോകാനാണ് കേരളം തീരുമാനിക്കുന്നതെങ്കിൽ ഘടനാപരവും ഗുണപരവുമായ ഒരു മാറ്റവും ഉണ്ടാക്കാൻ ഈ ഗവൺമെന്റിന് കഴിയില്ല.

വിദ്യാഭ്യാസ മേഖലയിലെ പ്രധാനപ്പെട്ട പരിമിതി നമ്മുടെ വിദ്യാഭ്യാസ മേഖല ക്വാളിറ്റിയിൽ വളരെ പുറകിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല ക്വാളിറ്റിയിൽ വളരെ പുറകിൽ പോകാനായുള്ള പ്രധാന കാരണം സ്വകാര്യ ഉടമസ്ഥതയിലുള്ളതും സർക്കാർ ശമ്പളം കൊടുക്കുന്നതുമായ എയ്ഡഡ് മേഖലയാണ്. അതിന്റെ കാരണം അവിടുത്തെ റിക്രൂട്ട്മെന്റ് ഒരിക്കലും അധ്യാപകരുടെ ക്വാളിറ്റിയോ മെറിറ്റോ നോക്കിയല്ല നടക്കുന്നത് എന്നതാണ്. മറിച്ച് വലിയ കോഴ വാങ്ങിയും സമുദായത്തിന്റെ ജാതി നോക്കിയും മാത്രം നിയമനം നടത്തുന്ന ഒരു രീതി ആയിരത്തിത്തൊള്ളായിരത്തി എഴുപത് മുതൽ തുടർന്നു വരികയാണ്. വിദ്യാഭ്യാസ മണ്ഡലത്തിൽ ഉണ്ടായിട്ടുള്ള ഈ ഗതികേട് മലയാളി മനപ്പൂർവ്വം കാണാതിരിക്കുന്നതാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണത്തെ ഇത് വൻതോതിൽ ബാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖല സ്വച്ഛന്ദമായി നിലനിൽക്കാൻ കഴിയണമെങ്കിൽ, ഭരണഘടനാ അനുസൃതമായിട്ടുള്ള ഒരു സംവിധാനം അവിടെ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ തീർച്ചയായും വലിയൊരു വിഭാഗം ജനങ്ങൾ ഈ മേഖലയിൽ നിന്ന് പുറത്തുനിൽക്കേണ്ടി വരും. എയ്ഡഡ് മേഖലയിൽ സംവരണം ആവശ്യപ്പെടുന്നത് ഒരു അനധികൃതമായ കാര്യമല്ല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന വിധം പുറംതള്ളപ്പെട്ടു നിൽക്കുന്ന വിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളാനായിട്ട് നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് കഴിയണം. അതിൽ നയപരമായ തീരുമാനമാണ് വേണ്ടത്. അതിനുള്ള ഇച്ഛാശക്തി ഗവൺമെന്റിനുണ്ടോ എന്നത് ഭാവിയിൽ കണ്ടറിയേണ്ട കാര്യമാണ്.

ഉന്നത വിദ്യാഭ്യാസ മേഖല വളരെ വലിയ വിവേചനം സംഭവിക്കുന്ന ഒരു സ്ഥലം കൂടിയാണ്. അതിൽ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ജാതീയമായ വിവേചനമാണ്. നിരവധി കുട്ടികളാണ് പണമില്ലാത്തതിന്റെ പേരിൽ പഠനം ഉപേക്ഷിച്ച്, അപമാനഭാരത്താൽ പോകേണ്ടി വരുന്നത്. ഗവൺമെന്റ് വിദ്യാർത്ഥികൾക്ക് കൊടുക്കേണ്ട തുക കൊടുക്കാതിരിക്കുന്നതിലൂടെയാണ് വലിയ രീതിയിലുള്ള കൊഴിഞ്ഞുപോക്ക് (Dropouts) നടക്കുന്നത്. ഇ-ഗ്രാന്റ്സ് പോലുള്ള പദ്ധതി വീഴ്ചയില്ലാതെ നടപ്പിലാക്കാൻ നയപരമായ തീരുമാനമൊന്നും എടുക്കേണ്ടതില്ല. അതിനൊരു സംവിധാനം രൂപപ്പെടുത്തിയാൽ മതി. ഓരോ മാസവും എത്ര രൂപ ഈ ഗ്രാന്റായി കൊടുക്കേണ്ടിവരുമെന്ന് മുൻകൂട്ടി കണക്കാക്കാം. ഗവൺമെന്റിന് വിദ്യാഭ്യാസ വകുപ്പിലെ ഏജൻസികളെ ഉപയോഗിച്ച് കണക്കാക്കാവുന്നതേയുള്ളൂ. എത്ര കുട്ടികളുണ്ട്, ഓരോ കുട്ടിക്കും കൊടുക്കുന്ന തുക എത്രയെന്നത് ഗവൺമെന്റിന് അറിയാവുന്ന കാര്യമാണ്. അത് മുൻകൂട്ടി മനസ്സിലാക്കി അത്രയും തുക പ്രത്യേകമായ ഒരു ഹെഡിൽ സൂക്ഷിച്ച് നിശ്ചിത തീയതിക്ക് മുമ്പായി വിതരണം ചെയ്യുന്ന ഒരു സംവിധാനം ഉണ്ടാക്കാൻ സർക്കാരിന് വളരെയെളുപ്പം കഴിയും. അതിനൊരു മുൻഗണന കൊടുക്കണം. ഇ-ഗ്രാന്റ്സ് സമയത്ത് തന്നെ വിതരണം ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയാൽ മാത്രം മതി. അതിന് ആകെ വേണ്ടത് ഗവൺമെന്റ് അത് പ്രധാനപ്പെട്ട ഒരു കാര്യമായി എടുക്കണം എന്നത് മാത്രമാണ്. അതിൽ നയപരമായ ഒരു തീരുമാനവും എടുക്കേണ്ടതില്ല; ഭരണപരമായ തീരുമാനം എടുത്താൽ മാത്രം മതി. ഇത്തരം കാര്യങ്ങളിൽ വളരെ വലിയ കുഴപ്പങ്ങൾ സൃഷ്ടിച്ച ഒരു ഗവൺമെന്റാണ് പിണറായി വിജയന്റെ ഗവൺമെന്റ്. അത് തന്നെ തുടർന്നുപോകാനാണെങ്കിൽ പിന്നെ എന്താണ് വി.ഡി. സതീശൻ സർക്കാരിനെ പിണറായി സർക്കാരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്?

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഭൂമി ഉൾപ്പെടെയുള്ള അടിസ്ഥാന വിഭവങ്ങളുടെ ഉടമസ്ഥതയും അധികാരവും. ഭൂരാഹിത്യമാണ് കേരളത്തിലെ ദലിത്-ആദിവാസികൾ നേരിടുന്ന വലിയ പ്രശ്‌നം. ഇത് സ്വത്തുടമസ്ഥതയുടെയും വിഭവാധികാരത്തിന്റെയും അന്തസ്സാർന്ന ജീവിതത്തിന്റെയും വിഷയമാണ്. ഭൂരഹിതർക്ക് ഭൂമിയുടെ കുറവ് അനുസരിച്ച് ആനുപാതികമായി ഭൂമി വിതരണം ചെയ്യണം. ഭൂരഹിതരിൽ ആനുപാതികമായി കൂടുതൽ ഭൂരഹിതരുള്ള വിഭാഗത്തിന് കൂടുതൽ ഭൂമി കൊടുക്കണം. അങ്ങനെ ഒരു സമീപനം ഉണ്ടായില്ലെങ്കിൽ ഭൂമി വിതരണം ചെയ്യും, പക്ഷേ ആദിവാസികൾ പിന്നെയും മിച്ചം വരും. ഭൂമിയില്ലാത്ത മുഴുവൻ മനുഷ്യർക്കും ഭൂമി കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഒരു സമീപനമാണ് നമ്മൾ എടുക്കേണ്ടത്.

കുത്തകകൾ കൈയടക്കിവെച്ചിരിക്കുന്ന അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉണ്ടെന്ന് ഡോ. രാജമാണിക്യം കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ട്. ഭൂമി സർക്കാർ ഏറ്റെടുക്കണം. ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്നത് വീട് വയ്ക്കാൻ മാത്രമല്ല, കൃഷി ചെയ്യുന്നതിന് വേണ്ടിയാണ്. ഈ ഭൂമി ഉപയോഗപ്പെടുത്തിടാൻ കഴിയുന്ന നവീനമായ ഒരു പദ്ധതി കാർഷിക മേഖലയിൽ ഗവൺമെന്റ് ആവിഷ്കരിക്കണം. ഇങ്ങനെ വിതരണം ചെയ്യുന്ന ഭൂമിയിൽ കൃഷി ചെയ്യാനുള്ള ഒരു സംവിധാനം അങ്ങനെ രൂപപ്പെടുത്താം. ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് നമ്മൾ വിതരണം ചെയ്യുന്നത്. അവിടെയെല്ലാം പുതിയ കൃഷി സമ്പ്രദായം അനുസരിച്ച് നമ്മൾ കൃഷി ചെയ്താൽ കേരളത്തിൽ ഉണ്ടാകുന്ന മാറ്റം ചെറുതായിരിക്കില്ല. ആ മാറ്റം നമ്മുടെ കൺമുന്നിൽ തെളിയും. അതിന് ആവശ്യമായ വകുപ്പുകളെല്ലാം കൂടിച്ചേർന്ന് വേണം സമഗ്രമായ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാൻ.

കേരളത്തിന്റെ വലിയൊരു പ്രശ്നം വനം വകുപ്പും റവന്യൂ വകുപ്പും തമ്മിലുള്ള ശത്രുതാപരമായ സമീപനങ്ങളാണ്. വിചിത്രമായ വാദങ്ങളുന്നയിച്ച്, വനാവകാശ നിയമം (Forest Rights Act, 2006) പോലെയുള്ള അങ്ങേയറ്റം പ്രധാനപ്പെട്ട ഒന്ന് നിർബ്ബന്ധപൂർവ്വം നടപ്പാക്കാതെ തടസ്സപ്പെടുത്തുകയാണ് ഈ രണ്ട് വകുപ്പുകളും ചെയ്യുന്നത്. വനാവകാശ നിയമം കൃത്യമായി നടപ്പിലാക്കി കേരളത്തിലെ ആദിവാസികളുടെ ജീവിതത്തിന് പുതിയൊരു തുറവി നൽകാൻ പുതിയ ഗവൺമെന്റിന് സാധിക്കും. ഇതിനായി ഗവൺമെന്റ് പ്രത്യേകിച്ച് വൻ സാമ്പത്തിക ബാധ്യതകളൊന്നും ഏറ്റെടുക്കേണ്ടതില്ല; നിയമം അതേപടി നടപ്പിലാക്കുകയും അതിന്റെ വ്യവസ്ഥകൾ (Terms and conditions) കൃത്യമായി ഉറപ്പിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഭരണതലത്തിൽ ചെയ്യേണ്ടതുള്ളൂ. അതല്ലാതെ, കോടിക്കണക്കിന് രൂപ ഇൻവെസ്റ്റ് ചെയ്യേണ്ട ഒരു കാര്യമല്ല ഇത്. 2006-ൽ പാർലമെന്റ് പാസാക്കിയ ഈ നിയമം ഇത്രയും വർഷമായിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ പൂർണ്ണമായി നടപ്പിലാക്കാത്തത് എന്ന് പുതിയ ഗവൺമെന്റ് ഗൗരവമായി ആലോചിക്കണം. ആത്മാർത്ഥമായി ശ്രമിച്ചാൽ തീർച്ചയായും അവർക്ക് ഇത് നടപ്പിലാക്കാൻ കഴിയും എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്.

അതുപോലെതന്നെയാണ് ദലിത്-ആദിവാസി സമൂഹങ്ങളുടെ ആഗോള ചലനാത്മകത. കേരളത്തിലെ ദലിതരും ആദിവാസികളും ഈ രംഗത്ത് താരതമ്യേന വളരെ പിന്നിലാണ്. ഇപ്പോൾ ഈ അവസ്ഥയ്ക്ക് നേരിയ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും അത് പലപ്പോഴും അവരുടെ തന്നെ വ്യക്തിപരമായ ശ്രമങ്ങളുടെ ഫലമായാണ് സംഭവിക്കുന്നത്. വിദേശപഠനത്തിനും ഗവൺമെന്റ് നിലവിൽ പരിമിതമായ ചില സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ പുതിയ ഗവൺമെന്റ് ഈ സമീപനത്തിൽ മൗലികമായ ഒരു മാറ്റം വരുത്തണം എന്നാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്. ഗവൺമെന്റ് ഒരു വിദ്യാർത്ഥിയുടെ അപേക്ഷ അംഗീകരിച്ച് വിദേശത്ത് വിട്ടു പഠിപ്പിക്കാൻ തീരുമാനിച്ചാൽ, ആ പഠനം പൂർത്തിയാകുന്നതുവരെയുള്ള മുഴുവൻ ചെലവും ഗവൺമെന്റ് തന്നെ വഹിക്കണം. കേവലം അഞ്ചുലക്ഷം രൂപ വീതം നൽകി ആയിരം പേരെ വിദേശത്തേക്ക് അയക്കുന്നതിൽ വലിയ കാര്യമില്ല. അതിനുപകരം നമ്മൾ നൂറുപേരെ മാത്രം തിരഞ്ഞെടുത്താലും ആ യാത്ര പൂർണ്ണമായും ഫലദായകമായിരിക്കണം. വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി മികച്ച ജോലി സമ്പാദിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഈ സംവിധാനത്തിന് കഴിയണം. എല്ലാം സൗജന്യമായി നൽകണം എന്നല്ല ഈ പറയുന്നത്; അവർക്ക് ജോലി ലഭിച്ച ശേഷം ഈ തുക ഗവൺമെന്റിന് ഘട്ടങ്ങളായി തിരിച്ചുപിടിക്കാവുന്നതേയുള്ളൂ.

അടിത്തട്ടിലെ ജനവിഭാഗങ്ങളോടുള്ള ഗവൺമെന്റിന്റെ നാളിതുവരെയുള്ള സമീപനങ്ങളെ തിരുത്തിക്കൊണ്ട് മാത്രമേ, ഇവർക്കായി മാറ്റിവെക്കുന്ന ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കാനും അവ ലാപ്സ് ആകാതിരിക്കാനും സാധിക്കൂ. ദലിത്-ആദിവാസി ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്ന ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കുന്നതിനും പ്രോസിക്യൂട്ട് (Prosecute) ചെയ്യുന്നതിനുമുള്ള ശക്തമായ നിയമനിർമ്മാണം നടത്തണം. എങ്കിൽ മാത്രമേ ദീർഘകാലമായി നിലനിൽക്കുന്ന ഈ ദുഷ്ടവലയത്തിൽ (Vicious circle) നിന്നും നമുക്ക് രക്ഷപ്പെടാൻ കഴിയൂ. ആ നിലയ്ക്ക്, ഈ പിന്നാക്ക ജനവിഭാഗങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും കേവലം ഒരു പ്രത്യേക സമൂഹത്തെ സഹായിക്കൽ മാത്രമല്ല; മറിച്ച്, അത് കേരളീയ സമൂഹത്തിന്റെ ആകെ നവീകരണത്തെയും ജനാധിപത്യപരമായ മുന്നോട്ടുപോക്കിനെയും തുണയ്ക്കുന്നതാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

കേരളത്തിൽ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി വിതരണം ചെയ്യാൻ ഒരുങ്ങുമ്പോൾ, അത് നീതിപൂർവ്വകമായിരിക്കണം. ഈ പുനർവിതരണത്തിന്റെ പ്രധാന ഗുണഭോക്താക്കൾ ആകേണ്ടത് ദലിതർ, ആദിവാസികൾ, ദലിത് ക്രൈസ്തവർ തുടങ്ങിയ വിഭാഗങ്ങളാണ്. കാരണം, നമ്മുടെ നാട്ടിൽ യഥാർത്ഥത്തിൽ കൃഷിഭൂമിയില്ലാത്ത അടിസ്ഥാന ജനവിഭാഗങ്ങൾ ഇവരാണ്. മറ്റു സമുദായങ്ങളിലും ഭൂമിയില്ലാത്തവരും കൃഷിയിൽ താല്പര്യമുള്ളവരുമുണ്ട്; അവർക്കും ഭൂമി നൽകേണ്ടതുണ്ട്, എങ്കിലും ആനുപാതികമായി അവരുടെ എണ്ണം കുറവായിരിക്കും. ഇങ്ങനെ വിതരണം ചെയ്യുന്ന ഭൂമിയിൽ കൃഷി ഇറക്കാൻ കാർഷിക വകുപ്പ് കൃത്യമായൊരു സമഗ്രപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കണം. അങ്ങനെ ചെയ്താൽ അതിന്റെ യഥാർത്ഥ ഗുണഭോക്താവ് കേവലം ഈ വിഭാഗങ്ങൾ മാത്രമല്ല, മറിച്ച് മലയാളി സമൂഹമാകെയാണ്. നമ്മുടെ സ്വന്തം വിഭവങ്ങളെ ഉത്പാദനക്ഷമമായി ഉപയോഗിക്കുന്നതിൽ നമ്മൾ കാണിക്കുന്ന വലിയ വിമുഖതയെ മറികടക്കുക എന്നതാണ് ഭൂമി വിതരണത്തിലൂടെ ലക്ഷ്യമിടേണ്ടത്. അതുകൊണ്ട്, ആദിവാസികൾക്കും ദലിതർക്കും കുറച്ചു ഭൂമി വീതിച്ചു നൽകുക എന്ന കേവലമൊരു ക്ഷേമപ്രവർത്തനമായി ഇതിനെ കാണരുത്; മറിച്ച്, കേരളത്തിന്റെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെ അടിത്തട്ടിൽ നിന്നും ശക്തിപ്പെടുത്തുന്ന വലിയൊരു സാമ്പത്തിക പുനരുദ്ധാരണ നീക്കമായി വേണം ഭൂമിയുടെ ഈ പുനർവിതരണത്തെ നമ്മൾ അടയാളപ്പെടുത്താൻ.

ഭൂമി വിതരണം ചെയ്താൽ മാത്രം പോരാ; ആ ഭൂമിയെ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്ന കാർഷിക പദ്ധതികൾ കൂടി ആവിഷ്കരിക്കാൻ ഗവൺമെന്റിന് കഴിയണം. അവിടെ ജലലഭ്യത ഉറപ്പാക്കുക തുടങ്ങിയ അടിസ്ഥാന പൊതു ആവശ്യങ്ങൾക്കായി ധനം മുടക്കുവാൻ ഗവൺമെന്റ് തയ്യാറാവേണ്ടതുണ്ട്. കൃഷി ഇറക്കുന്നവർക്ക് ആവശ്യമായ പ്രാരംഭ സഹായങ്ങളും ചെറിയ വായ്പകളും നൽകുകയും, വിളവെടുപ്പ് കാലത്ത് തന്നെ ആ പണം തിരികെ ഈടാക്കാൻ സാധിക്കുന്ന തരത്തിലുള്ള കൃത്യമായ ഒരു സംവിധാനം രൂപപ്പെടുത്തുകയും വേണം. ഉദ്യോഗസ്ഥ ഭരണത്തിന്റെ കെട്ടുപാടുകളിൽ നിന്നും മോചിപ്പിച്ച്, ഇത്തരത്തിലുള്ള ബോധപൂർവ്വമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ഈ ഭൂപുനർവിതരണ ശ്രമങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരമുണ്ടാകാൻ പോകുന്നില്ല.

തീർച്ചയായും വി.ഡി. സതീശൻ പുതിയൊരു സമീപനമുള്ള ആളെന്ന നിലയ്ക്കും, കേരളത്തിലെ സൂക്ഷ്മ രാഷ്ട്രീയത്തെ സംബന്ധിച്ച് വ്യക്തമായ ധാരണകളുള്ള വ്യക്തിയെന്ന നിലയ്ക്കും ഈ വിഷയങ്ങളിൽ ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കാം. സമൂഹത്തിന്റെ വിപുലമായ മണ്ഡലങ്ങളെ മാത്രമല്ല, അതിന്റെ സൂക്ഷ്മ തലങ്ങളെയും ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് ഇത്തരം കാര്യങ്ങളിൽ വ്യത്യസ്തവും ഭാവനാപരവുമായ ഒരു സമീപനം സ്വീകരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. എന്നാൽ, ഇതിന് സാധിക്കാതെ പോയാൽ അത് വലിയൊരു പ്രതിസന്ധിയായിത്തന്നെ മലയാളിയുടെ മുന്നിൽ അവശേഷിക്കും; അങ്ങനെയെങ്കിൽ അതിനെ പ്രതിരോധിക്കാനും പരിഹാരം കാണാനും മറ്റു ജനകീയ വഴികളെക്കുറിച്ച് അടിത്തട്ട് ജനതയ്ക്ക് ആലോചിക്കേണ്ടി വരും.

Share this link