ജാതിയെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പുതിയ റിപ്പോർട്ട്: ഉള്ളടക്കവും പ്രശ്നവും
സുപ്രീം കോടതിയുടെ 'സെന്റർ ഫോർ റിസർച്ച് ആൻഡ് പ്ലാനിംഗ്' ഈ വർഷം നവംബറിൽ 'ജാതിയുടെ നീതിന്യായ സങ്കല്പങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്' പ്രസിദ്ധീകരിക്കുകയുണ്ടായി. കോടതി ജാതിയെ എങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും വിവരിക്കുന്നതെന്നുമാണ് ഈ റിപ്പോർട്ട് വിശകലനം ചെയ്യുന്നത്. ജാതിയുമായി ബന്ധപ്പെട്ട കേസുകളിലെ വിധിനിർണ്ണയം എന്നത് കേവലം നിഷ്പക്ഷമായ ഒരു പ്രവൃത്തിയല്ലെന്നും, അത് ജഡ്ജിമാരുടെ രാഷ്ട്രീയവും സാമൂഹികവുമായ താല്പര്യങ്ങളാൽ രൂപപ്പെട്ട ഒരു 'ആദർശപരമായ' (Ideological) പ്രക്രിയയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓക്സ്ഫോർഡ് സർവകലാശാലയിലെ നിയമ ഗവേഷകൻ ഭീംരാജ് മുത്തു എഴുതുന്നു.
ഇന്ത്യൻ സുപ്രീം കോടതിയുടെ ആഭ്യന്തര 'തിങ്ക് ടാങ്ക്' ആയ 'സെന്റർ ഫോർ റിസർച്ച് ആൻഡ് പ്ലാനിങ്', ഈ വർഷം നവംബറിൽ 'ജാതിയുടെ നീതിന്യായ സങ്കല്പനങ്ങൾ സംബന്ധിച്ച റിപ്പോർട്ട്' പുറത്തിറക്കുകയുണ്ടായി. ഇത്തരത്തിലുള്ള ആദ്യത്തെ പഠനമാണിത്. 1950-നും 2025-നും ഇടയിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചുകൾ—ഭരണഘടനയുടെ സാരമായ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന കുറഞ്ഞത് അഞ്ച് ജഡ്ജിമാരടങ്ങുന്ന ബെഞ്ച്—പുറപ്പെടുവിച്ച വിധിന്യായങ്ങൾ പരിശോധിച്ചുകൊണ്ട്, കോടതി ജാതിയെ എങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും വിവരിക്കുന്നതെന്നുമാണ് ഈ റിപ്പോർട്ട് വിശകലനം ചെയ്യുന്നത്. സംവരണം, ജാതീയ അതിക്രമങ്ങൾ, വ്യക്തിനിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇതിനായി പരിശോധിച്ചത്. വിധിന്യായങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ ജാതിയെക്കുറിച്ചുള്ള സാമൂഹിക യാഥാർത്ഥ്യങ്ങളെപ്പോലും സ്വാധീനിച്ചേക്കാം എന്ന തിരിച്ചറിവാണ് ഈ പഠനത്തിന്റെ അടിസ്ഥാനം.
റിപ്പോർട്ടിന് മൂന്ന് പ്രധാന ഭാഗങ്ങളുണ്ട്: ഒന്ന്, കോടതി ജാതിയെയും വർണ്ണത്തെയും കുറിച്ച് എങ്ങനെ ചർച്ച ചെയ്യുന്നു.
രണ്ട്, പട്ടികജാതിക്കാരെ (ദലിതർ) കോടതി എങ്ങനെ ചിത്രീകരിക്കുന്നു.
മൂന്ന്, ജാതി അധിഷ്ഠിത അനീതികൾ പരിഹരിക്കാൻ എതൊക്കെ തരം നടപടികളാണ് കോടതി ഉചിതമായി കാണുന്നത്.
ചുരുക്കത്തിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ജാതിയെക്കുറിച്ചുള്ള നീതിന്യായ സംവാദങ്ങളിലെ വൈരുദ്ധ്യങ്ങളെ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ചില വിധിന്യായങ്ങൾ ജാതിവ്യവസ്ഥയുടെ ദോഷവശങ്ങളെ കുറച്ചു കാണിക്കുകയും ദലിതർക്കെതിരെയുള്ള മുൻവിധികളെ ശക്തിപ്പെടുത്തുകയും ചെയ്യുമ്പോൾ, മറ്റു ചിലത് ഇത്തരം കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നു. ജാതിയുമായി ബന്ധപ്പെട്ട കേസുകളിലെ വിധിനിർണ്ണയം എന്നത് കേവലം നിഷ്പക്ഷമായ ഒരു പ്രവൃത്തിയല്ലെന്നും അത് ജഡ്ജിമാരുടെ രാഷ്ട്രീയവും സാമൂഹികവുമായ താല്പര്യങ്ങളാൽ രൂപപ്പെട്ട ഒരു പ്രത്യയശാസ്ത്രപരമായ പ്രക്രിയയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചതുർവർണ്യവും ജാതി വ്യവസ്ഥയും
ചതുർവർണ്യ മാതൃകയെ ജഡ്ജിമാർ എങ്ങനെ ചർച്ച ചെയ്യുന്നു എന്നത് റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിങ്ങനെ സമൂഹത്തെ നാല് തരത്തിൽ വിഭജിക്കുന്നതാണ് ചാതുർവർണ്യം. ദാസ്യരായി ശാരീരികാദ്ധ്വാനത്തിന് നിർബ്ബന്ധിതരായ അശുദ്ധരായി കണക്കാക്കപ്പെടുന്ന അഞ്ചാമത്തെ വർണ്ണമായ "അയിത്തക്കാരെ" ഈ മാതൃകയിൽ ഭാഗമെങ്കിലും പുറത്തായി സ്ഥാനപ്പെടുത്തിയിരിക്കുന്നു. ഈ മാതൃക ജാതിയെ കേവലം ഒരു ഹിന്ദു മതപരമായ പ്രതിഭാസമായി മാത്രം കാണുകയും അതിന്റെ രാഷ്ട്രീയ-സാമ്പത്തിക വശങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിലാൽ ജാതിവ്യവസ്ഥയുടെ സങ്കീർണ്ണതകളെ ഉൾക്കൊള്ളാത്തതാണ്. എങ്കിലും, ജാതിവ്യവസ്ഥയുടെ സ്വജാതി വിവാഹം, ശ്രേണീബദ്ധത, ശുദ്ധി-അശുദ്ധി സങ്കല്പം എന്നിവയ്ക്ക് പ്രത്യയശാസ്ത്രപരമായ ന്യായവാദം നൽകുന്നു.
വിധിന്യായങ്ങൾ ചതുർവർണ്യത്തെ എങ്ങനെ ചർച്ചചെയ്യുന്നു എന്നതിൽ വലിയ വ്യത്യാസങ്ങൾ റിപ്പോർട്ട് കണ്ടെത്തുന്നു. ചില വിധിന്യായങ്ങൾ ഇതിന്റെ ക്രൂരതയെ തിരിച്ചറിയുന്നെങ്കിലും മറ്റു ചിലത് ഇതിനെ സമൂഹത്തിന്റെ സുഗമമായ പ്രവർത്തനത്തിനായുള്ള വെറും തൊഴിൽ വിഭജനമായി ചിത്രീകരിക്കുന്നു. ഇത്തരം കാഴ്ചപ്പാടുകൾ ജാതിയുടെ ഉദ്ഭവത്തിനു പിന്നിലെ സാങ്കേതികവും തൊഴിൽപരവുമായ കാരണങ്ങളെയും സ്ത്രീകൾക്കും ദലിതർക്കും നേരെ നടക്കുന്ന അതിക്രമങ്ങളിലൂടെയാണ് ജാതി നിലനിൽക്കുന്നത് എന്ന യാഥാർത്ഥ്യത്തെയും അവഗണിക്കുന്നു. അതിലുപരി, ഡോ. ബി.ആർ. അംബേദ്കർ 'വിനാശകരമെന്ന്' വിശേഷിപ്പിച്ച ചതുർവർണ്യത്തെ മർദ്ദനരൂപമായ ജാതിവ്യവസ്ഥയിൽനിന്ന് ഭിന്നവും ഉദാരവുമായ ഒരു സ്ഥാപനമായി അവതരിപ്പിച്ചുകൊണ്ട്, വീണ്ടെടുക്കത്തക്ക മാതൃക എന്ന നിലയിൽ ചിത്രീകരിക്കുന്നു.
സുപ്രീം കോടതിയുടെ 'സെന്റർ ഫോർ റിസർച്ച് ആൻഡ് പ്ലാനിംഗ് പ്രസിദ്ധീകരിച്ച 'ജാതിയുടെ നീതിന്യായ സങ്കല്പങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്'
ഭാഷാപരമായ പ്രശ്നങ്ങളും ആന്തരിക അന്തസ്സും
സംവരണാനുകൂല്യം ലഭിക്കുന്നവരെ വിവരിക്കാൻ വിധിന്യായങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയെ റിപ്പോർട്ട് വിമർശിക്കുന്നു. ഒരു മത്സരനില നിർമ്മിക്കാൻ സംവരണം ദളിതർക്ക് അത്യാവശ്യമാണെന്ന് അംഗീകരിക്കുമ്പോഴും പലപ്പോഴും "ഊന്നുവടി" (Crutches), "വൈകല്യം" (Handicap) തുടങ്ങിയ രൂപകങ്ങളാണ് അവ സമർത്ഥനത്തിന് ഉപയോഗിക്കുന്നത്. സംവരണാനുകൂല്യത്തിന്റെ ഗുണഭോക്താക്കളെ ശാരീരിക-മാനസിക പരിമിതികളുള്ളവരുമായി തുല്യപ്പെടുത്തുന്ന ഈ പദപ്രയോഗങ്ങൾ ഇരുവിഭാഗത്തിൽപ്പെട്ടവരുടെയും അന്തസ്സിനെ നിരാകരിക്കുന്നതും. പാർശ്വവത്കൃതജാതികളുടെ പിന്നാക്കാവസ്ഥയ്ക്ക് പിന്നിലുള്ള ചരിത്രപരവും ഘടനപരവുമായ കാരണങ്ങളെ അവഗണിക്കുന്നതുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ ഉദാഹരണങ്ങൾ ജാതിവിഷയത്തിൽ പ്രശ്നകരമായ നീതിന്യായഭാഷയെ വിശദമാക്കുന്നതാണ്. എന്നാൽ ഈ ഭാഷ കേസിന്റെ അനന്തരഫലങ്ങളെയോ സർക്കാർ നയങ്ങളെയോ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിലേക്ക് റിപ്പോർട്ട് കടക്കുന്നില്ല. പകരം, നിയമ പദാവലി നീതിന്യായതത്ത്വങ്ങളെ നിർണ്ണായകമായി സ്വാധീനിക്കുന്നുണ്ടെന്ന യുക്തിസഹമായ നിഗമനത്തിൽ നിർത്തുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ റിപ്പോർട്ട് ജുഡീഷ്യറീയെയും നയങ്ങൾ രൂപപ്പെടുത്തുന്നവരോടും തുല്യതയെ സംബന്ധിച്ച ഭരണഘടനാനിലപാടിനെ ഉറപ്പിക്കുന്നതും ജാതിവ്യവസ്ഥയുടെ സാമൂഹ്യയാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കുന്നതുമായ ഭാഷ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനാണ് റിപ്പോർട്ട് ലക്ഷ്യമിടുന്നത്.
സുപ്രധാനമെങ്കിലും ഭാഷാപരമായ മാറ്റത്തിലുള്ള റിപ്പോർട്ടിന്റെ ഊന്നലിൽ പരിമിതികളുണ്ട്. നേരേ പറഞ്ഞാൽ ഭാഷാപരമായ മാറ്റംകൊണ്ടു മാത്രം ഘടനാപരമായ മാറ്റം ഉണ്ടാക്കാനാവില്ല. പാവപ്പെട്ടവരെക്കുറിച്ച് ദയയോടെ സംസാരിച്ചത് കൊണ്ട് മാത്രം ദാരിദ്ര്യം ഇല്ലാതാകില്ലല്ലോ. ഉദാഹരണമായി, ചില വിധിപ്രസ്താവങ്ങൾ ജാതിസംബന്ധമായ വിശേഷാധികാരങ്ങളിലൂടെ ഉണ്ടായിവന്നതാണ് മെറിറ്റെന്നും അതിനാൽത്തന്നെ സംവരണംകൊണ്ട് അതിന് ക്ഷതമേൽക്കുന്നില്ലെന്നും തിരിച്ചറിയുന്നുണ്ട്. എന്നാൽ, സംവരണത്തിന്റെ ഗുണഭോക്താക്കൾ നേരിടുന്ന 'ക്വാട്ടാവാലകൾ' (മെറിറ്റ് ഇല്ലാത്തവരാണെന്നും സംവരണമില്ലെങ്കിൽ വിദ്യാഭ്യാസപരവും തൊഴില്പരവുമായ അവസരം കിട്ടുമായിരുന്നില്ലെന്നും സൂചിപ്പിക്കുന്ന ഒരു അധിക്ഷേപം) എന്ന് ആക്ഷേപത്തെ ഇല്ലാതാക്കുന്നില്ല.
സാമൂഹിക യാഥാർത്ഥ്യം പ്രധാനമാണെങ്കിലും, അതിനെ വിവരിക്കാൻ ഉപയോഗിക്കുന്ന ഭാഷയ്ക്കും അത്രതന്നെ പ്രാധാന്യമുണ്ട്. ജാതി എന്നത് ഒരു 'സാമൂഹിക നിർമ്മിതി' കൂടിയായതിനാൽ, അതിനെ ആശയപരമായി അവതരിപ്പിക്കുന്ന രീതി അത് വിവരിക്കുന്ന യാഥാർത്ഥ്യത്തെ സ്വാധീനിക്കാം. ഭരണകൂടം സാമൂഹിക ലോകത്തെ എങ്ങനെ മനസ്സിലാക്കുന്നു എന്നതും ഏറെ പ്രധാനമാണ്, ആ ലോകത്തെ പരിവർത്തനം ചെയ്യാനായി അത്തരം ഒരു ധാരണ അടിച്ചേൽപ്പിക്കാനുള്ള ശേഷി ഭരണകൂടത്തിനുണ്ട് എന്നതിനാൽ. എന്നിരുന്നാലും, ജാതിയെക്കുറിച്ച് സംസാരിക്കാൻ "ശരിയായ" രീതി എന്തെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നില്ല. ഭരണഘടനാ മൂല്യങ്ങളോട് ചേർന്നുനിൽക്കുന്ന നീതിന്യായ ഭാഷയെ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും, ഇത് മാത്രമാണ് സാധുവായ സമീപനമെന്ന് അവകാശപ്പെടുന്നില്ല. "ശരിയായ" ഭാഷയെ സംബന്ധിച്ച സങ്കീർണ്ണതകളും തർക്കങ്ങളും നിലനിൽക്കുന്നതിനാൽ, കർശനമായ നിർദ്ദേശങ്ങൾ നൽകുന്നത് ചിലപ്പോൾ വിപരീതഫലം ചെയ്തേക്കാം. അതിനാൽ, ഈ റിപ്പോർട്ടിന്റെ പ്രസക്തി 'ശരിയായ' വാക്കുകളുടെ ഒരു പ്രകടനപത്രികയാവാനുള്ള ശേഷിയിലല്ല, മറിച്ച് തങ്ങൾ ഉപയോഗിക്കുന്ന ഭാഷയെയും അതിന്റെ പ്രത്യാഘാതങ്ങളെയും പറ്റി ആത്മപരിശോധന നടത്താൻ ഭരണകൂട അധികാരികളോട് നടത്തുന്ന ആഹ്വാനത്തിലാണ് അടങ്ങിയിരിക്കുന്നത്.