Author Image കെ. അംബുജാക്ഷൻ

ഭീമാ കൊറേഗാവ് യുദ്ധവിജയം: ജാതിവിരുദ്ധ പോരാട്ടത്തിൻ്റെയും ദലിത് പ്രതിരോധത്തിൻ്റെയും പ്രതീകം

ഇന്ത്യൻ ചരിത്രരചനകളിൽ പലപ്പോഴും വിസ്മരിക്കപ്പെട്ടുപോയ അധ്യായമാണ് 1818 ജനുവരി ഒന്നിന് നടന്ന ഭീമാ കൊറേഗാവ് യുദ്ധം. എന്നാൽ ഒരു ജനതയുടെ ആത്മാഭിമാനത്തിൻ്റെയും വിമോചന പോരാട്ടത്തിൻ്റെയും ജ്വലിക്കുന്ന പ്രതീകമായി ഈ ചരിത്ര സംഭവം ഇന്നും നിലകൊള്ളുന്നു. ജാതീയമായ അടിച്ചമർത്തലുകൾക്കെതിരെയും പേഷ്വാ ഭരണത്തിൻ്റെ വിവേചനപരമായ നയങ്ങൾക്കെതിരെയും മഹർ സൈനികർ നടത്തിയ ഈ പോരാട്ടം വെറുമൊരു യുദ്ധവിജയമായിരുന്നില്ല, മറിച്ച് സാമൂഹിക നീതിക്കും മനുഷ്യത്വത്തിനും വേണ്ടിയുള്ള മഹത്തായ പ്രതിരോധമായിരുന്നു. ബാബാസാഹെബ് അംബേദ്കർ ഈ ചരിത്രത്തെ വീണ്ടെടുത്ത് ദലിത് ആത്മാഭിമാനത്തിൻ്റെ അടയാളമായി മാറ്റിയതെങ്ങനെയെന്നും, ഭീമാ കൊറേഗാവ് ഇന്നും ഒരു സമരവീര്യമായി തുടരുന്നത് എന്തുകൊണ്ടെന്നും ഈ ലേഖനം പരിശോധിക്കുന്നു.

ലോക ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഭീമാ കൊറേഗാവ് യുദ്ധത്തിൻ്റെ ചരിത്രം തന്റെ ഗവേഷണങ്ങളിലൂടെ കടഞ്ഞെടുത്ത് ലോക ചരിത്രത്തിനു മുമ്പാകെ സമർപ്പിച്ചത് ബാബാസാഹെബ് അംബേദ്കർ ആണ്. വിസ്മരിക്കപ്പെട്ടതോ ഇന്ത്യൻ ചരിത്ര രചയിതാക്കൾ ബോധപൂർവ്വം മറച്ചുവെച്ചതോ ആയ ഈ ചരിത്രം എക്കാലത്തും ഒരു ജനത എന്ന നിലയ്ക്ക് ഇന്ത്യയിലെ ദലിതർക്ക് ആത്മാഭിമാനവും അന്തസ്സും കരുത്തും പകരുന്ന വിപ്ലവ വിജയ സ്മരണകളാണ്. 1927-ലെ പുതുവത്സര ദിനത്തിൽ ഡോ. അംബേദ്‌കർ ഭീമാ കൊറേഗാവ് യുദ്ധസ്മാരകം സന്ദർശിക്കുകയും അവിടെ സംഘടിപ്പിച്ച ചടങ്ങിൽ സദസ്യരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.

നൂറ്റാണ്ടുകളോളം ജാതിവ്യവസ്ഥ അയിത്തം കൽപ്പിച്ചും അവമാനവീകരിച്ചും അടിച്ചമർത്തിയ ഇന്ത്യയിലെ ദലിതർ ജാതിവിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായാണ് ബ്രിട്ടീഷ് സേനയിൽ ചേർന്നത്. ആരോഗ്യവും മനക്കരുത്തുമുള്ള ദലിതർക്ക് രാജ്യത്തിനകത്തും പുറത്തും നിരവധി യുദ്ധരംഗങ്ങളിൽ ധീരത പ്രകടിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിച്ചു. ബ്രിട്ടീഷ് സൈനിക ഓഫീസർമാർ ദലിതരുടെ സൈനിക ശക്തി തിരിച്ചറിഞ്ഞ് അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

1818 പുതുവത്സര ദിനത്തിൽ ഭീമാ നദിക്കരയിലെ കൊറേഗാവിൽ പോർക്കളത്തിലിറങ്ങി മഹറുകൾ ഐതിഹാസികമായ വിജയം നേടി. ബോംബെ നേറ്റീവ് കാലാൾപ്പടയിലെ ഒന്നാം റജിമെന്റിലെ രണ്ടാം ബറ്റാലിയനിൽപ്പെട്ട 500 മഹർ സൈനികരാണ് പ്രധാനമായും യുദ്ധം ചെയ്തത്. ക്യാപ്റ്റൻ എഫ്. എഫ്. സ്റ്റോൺറ്റനായിരുന്നു ഇവരെ നയിച്ചത്. വിശ്രമമില്ലാതെ, ഭക്ഷണവും വെള്ളവുമില്ലാതെ പൂനെ കോട്ട സംരക്ഷിക്കാനായി നാഗൂരിൽ നിന്ന് 1817 ഡിസംബർ 31-ന് രാത്രി മുഴുവൻ ഉറക്കമൊഴിച്ച് 27 മൈൽ കാൽനടയായി സഞ്ചരിച്ചാണ് 1818 ജനുവരി 1-ന് സേന കൊറേഗാവിൽ എത്തിയത്. പ്രസിദ്ധമായ മറാത്ത അശ്വസേനയെയാണ് അവർക്ക് നേരിടേണ്ടിയിരുന്നത്. ബ്രാഹ്മിൺ-പേഷ്വാ സൈന്യം പൂനെയിലെ ബ്രിട്ടീഷ് ആർമി ക്യാമ്പ് നേരത്തെ ആക്രമിച്ചു തീയിട്ടവരാണ്. പേഷ്വാ സൈന്യത്തിൽ 20,000-ത്തോളം കുതിരപ്പടയും 8,000-ത്തോളം കാലാൾപ്പടയുമുണ്ടായിരുന്നു. മഹർ സേനയെ അവർ നാനാവശത്തുനിന്നും വളഞ്ഞു. തോക്കുകളും മറ്റും ഉപയോഗിച്ച് നേരിട്ട പേഷ്വാ സൈന്യം, സമീപത്തുള്ള ഭീമാനദിയിലേക്കുള്ള എല്ലാ വഴികളും അടച്ചിരുന്നു. നേർക്കുനേർ രൂക്ഷമായ പോരാട്ടം നടന്നു. ബ്രിട്ടീഷ് സേനയ്ക്ക് കനത്ത നഷ്ടമുണ്ടായി. ധീരരായ മഹർ സൈനികർ പലരും യുദ്ധമുഖത്തു മരിച്ചുവീണു. അവസാനത്തെ ആൾ വീഴുംവരെ പോരാടുക എന്നതായിരുന്നു ക്യാപ്റ്റൻ സ്റ്റോൺറ്റൻ്റെ ആജ്ഞ.

ഭീമാ കൊറേഗാവ് യുദ്ധവിജയ സ്മാരകം

രാത്രിവരെ 12 മണിക്കൂർ തുടർച്ചയായി യുദ്ധം നീണ്ടുനിന്നു. മഹർ സൈനികർ അസാമാന്യമായ മനക്കരുത്തും വീറും പ്രകടിപ്പിച്ചു. അവസാനം 500 പേഷ്വാമാർ മരിച്ചുവീഴുകയും പേഷ്വാ സൈന്യം പിടിച്ചുനിൽക്കാൻ കഴിയാതെ പിന്തിരിഞ്ഞു പോവുകയും ചെയ്തു. യുദ്ധം ജയിച്ചു. ബോംബെ നേറ്റീവ് കാലാൾപ്പടയിലെ മരിച്ചവരിൽ 22 പേർ മഹറുകളായിരുന്നു. 3 ബ്രിട്ടീഷ് ഓഫീസർമാരും മദ്രാസ് ആർട്ടിലറിയിലെ 12 പേരും കൊല്ലപ്പെട്ടു. മഹർ സൈനികർ ധീരതയും അർപ്പണബുദ്ധിയും കാട്ടി അനശ്വരമായ കീർത്തി നേടി.

വീരപരാക്രമികളായ ദലിത് സേനാനികളുടെ സ്മരണാർത്ഥം 1821 മാർച്ച് 18-ന് ഭീമാ കൊറേഗാവിൽ യുദ്ധം നടന്ന സ്ഥലത്തുതന്നെ യുദ്ധസ്മാരക വിജയസ്തൂപം ബ്രിട്ടീഷ് ഭരണകൂടം സ്ഥാപിച്ചു. രക്തസാക്ഷികളായ മഹർ സൈനികരുടെ പേരുകൾ (സോംനക്, കമൽനക് നായിക്, രാംനക് നായിക്, ഗോദ്നക്, കോതനക് നായിക്, രാംനക് യേഷക് തുടങ്ങി ഇരുപതോളം പേരുകൾ) സ്തൂപത്തിൽ കൊത്തിവെച്ചിട്ടുണ്ട്.

സവർണ്ണ-ബ്രാഹ്മിൺ പേഷ്വാ ഭരണത്തിൻ കീഴിൽ ക്രൂരമായി അടിച്ചമർത്തപ്പെട്ട മഹറുകൾ ഈ പോരാട്ടത്തെ തങ്ങളുടെ വിമോചന സമരമായാണ് കണ്ടത്. ജാതി-വർഗ്ഗ മേൽക്കോയ്മക്കെതിരെയും സ്വന്തം സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടമായി ഇതിനെ കണക്കാക്കാം. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഭാഗമായി പിന്നീട് ഒട്ടനവധി യുദ്ധങ്ങളിൽ അവർ ധീരത പ്രകടിപ്പിച്ചു. കത്തിയവാർ (1826), മുൾട്ടാൻ ഗുജറാത്ത് (1849), കാണ്ഡഹാർ (1880) എന്നീ യുദ്ധങ്ങളിലും ഒന്നും രണ്ടും അഫ്ഗാൻ യുദ്ധങ്ങൾ, മീയാനിയിലെ പോരാട്ടം (1843), പേർഷ്യൻ യുദ്ധം (1856) എന്നിവയിലും മഹർ സൈനികർ പങ്കെടുത്തിട്ടുണ്ട്. സൈനിക സേവനത്തിന്റെ ഭാഗമായി 1860-ൽ ചൈനയിലും 1867-ൽ അബിസീനിയയിലും അവർ പോയിട്ടുണ്ട്.

ഒന്നാം ലോകമഹായുദ്ധത്തിൽ മഹറുകൾ നിർവ്വഹിച്ച സേവനത്തെ പരിഗണിച്ച് കൂടുതൽ യുവാക്കളെ സൈന്യത്തിലേക്ക് എടുക്കാൻ ബ്രിട്ടീഷ് ഗവൺമെൻറ് തയ്യാറായി. ബാബാസാഹേബ് അംബേദ്കറുടെ കുടുംബം വളരെക്കാലമായി ബ്രിട്ടീഷ് സൈന്യത്തിലായിരുന്നു. പിതാവ് രാംജി സക്പാൽ ബ്രിട്ടീഷ് പട്ടാളത്തിലെ സുബേദാർ മേജറും മിലിട്ടറി സ്കൂൾ മേധാവിയുമായിരുന്നു. മുത്തച്ഛൻ മാലോജി സക്പാലും ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ബാല്യത്തിലേ ലഭിച്ച പട്ടാളച്ചിട്ടയും പിതാവിൽ നിന്ന് ലഭിച്ച അടിസ്ഥാന ഇംഗ്ലീഷ് പഠനവും ബാബാസാഹേബിനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. 1926-ൽ ബ്രിട്ടീഷ് ഗവൺമെന്റ് മഹറുകളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ, അതിനെതിരെയുള്ള പ്രതിഷേധങ്ങളുടെ മുൻനിരയിൽ അംബേദ്കർ ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ഭീമാ കൊറേഗാവിന്റെ വിസ്മൃതമായ വിജയം അദ്ദേഹം ചരിത്രരേഖകളിൽ നിന്ന് പുറത്തെടുക്കുന്നത്.

ഭീമാ കൊറേഗാവ് സ്മാരകത്തിൽ ബാബാസാഹേബ് അംബേദ്കർ നിൽക്കുന്ന അപൂർവ്വ ചിത്രം

2018 ജനുവരി ഒന്നാം തീയതി ഭീമാ കൊറേഗാവ് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാർഷികം ആഘോഷിക്കുവാൻ മഹാരാഷ്ട്രയിലെ ദലിത് സമൂഹവും പൗരാവകാശ പ്രവർത്തകരും തീരുമാനിക്കുകയുണ്ടായി. ലക്ഷക്കണക്കിന് ജനങ്ങളാണ് ഭീമാ കൊറേഗാവിലേക്ക് ഒഴുകിയെത്തിയത്. ചരിത്രത്തിലെ വലിയ പോരാട്ടവിജയം അനുസ്മരിക്കുന്നത് പുതിയ കാലത്ത് ദലിതരുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ഉയർത്തെഴുന്നേൽപ്പിനും ശക്തീകരണത്തിനും ഇടയാക്കുമെന്നും, രാജ്യത്തെ പിടികൂടിയിരിക്കുന്ന സംഘപരിവാർ ഫാസിസ്റ്റ് സമഗ്രാധിപത്യത്തിന് ഭീഷണിയാകുമെന്നും കണ്ടതിനാലാണ് സംഘപരിവാർ ശക്തികൾ ഗൂഢാലോചന നടത്തുകയും ദലിത് റാലിക്കും സംഗമത്തിനുമെതിരെ വലിയ അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തത്.

ഭീമാ കൊറേഗാവ് സംഭവങ്ങൾക്ക് ശേഷമുള്ള മഹാരാഷ്ട്രയിലെ ദലിത് മുന്നേറ്റം സംഘപരിവാറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്. മധ്യവർഗ്ഗ മറാത്ത ജാതിക്കാരെ ഏകീകരിക്കാൻ ആർ.എസ്.എസ്. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ദലിത് വിഘടന നീക്കങ്ങൾ പല സംഘടനകളിലായി വിഭജിച്ചു നിന്ന ദലിത് സമൂഹത്തെ ഐക്യപ്പെടുത്തുകയാണുണ്ടായത്.

ഭീമാ കൊറേഗാവ് വാർഷികത്തോടനുബന്ധിച്ച് 2018-ൽ എൽഗാർ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ ബാബാസാഹേബ് അംബേദ്കറുടെ കൊച്ചുമകൻ ഡോ. ആനന്ദ് തെൽതുംബ്ദെ, ഡോ. ഹനി ബാബു (ഡൽഹി യൂണിവേഴ്സിറ്റി), പ്രൊഫസർ സായിബാബ, വൈദികനായിരുന്ന സ്റ്റാൻ സ്വാമി എന്നിവരെ അർബൻ നക്സലൈറ്റുകൾ എന്ന് മുദ്രകുത്തി മഹാരാഷ്ട്ര പോലീസ് എടുത്ത കേസുകളുടെ കോടതി നടപടികൾ ഇപ്പോഴും തുടരുകയാണ്.

പത്ത് വർഷക്കാലമായി തുടരുന്ന സംഘപരിവാർ ഭരണം ഇന്ത്യൻ ഭരണഘടനയും അത് വാഗ്ദാനം ചെയ്യുന്ന ജനാധിപത്യത്തെയും അട്ടിമറിച്ചുകൊണ്ട് കൂടുതൽ സമഗ്രാധിപത്യത്തിലേക്കും ഫാസിസ്റ്റ് വാഴ്ചയിലേക്കും രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്. ദലിത്-ആദിവാസി സമൂഹങ്ങൾക്കെതിരായി പെരുകുന്ന അതിക്രമങ്ങൾ, സംവരണ വിരുദ്ധ അട്ടിമറികൾ, NEP, PM പദ്ധതികളിലൂടെയുള്ള വിദ്യാഭ്യാസ അട്ടിമറികൾ, ന്യൂനപക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട കൊലകളും ബുൾഡോസർ രാജും, ഏറ്റവും ഒടുവിലായി ഭരണഘടനാ സ്ഥാപനങ്ങളെയും ഇലക്ഷൻ കമ്മീഷനെയും നിയന്ത്രണത്തിലാക്കിക്കൊണ്ട് SIR-ലൂടെയും വോട്ട് കൊള്ളയിലൂടെയും ബാബാസാഹേബ് അംബേദ്കർ വിഭാവന ചെയ്ത ജനാധിപത്യത്തെ പൂർണ്ണമായി ഇല്ലാതാക്കി ആർ.എസ്.എസ്സിന്റെ നൂറാം വാർഷികത്തിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള ഇന്ത്യൻ ജനതയുടെ ബദൽ രാഷ്ട്രീയത്തിന് പുതിയ കരുത്ത് പകർന്നു കൊണ്ടാണ് ഭീമാ കൊറേഗാവിലെ യുദ്ധസ്മരണകൾ അനുസ്മരിക്കപ്പെടുന്നത്.

ഭീമാ കൊറേഗാവ് വെറുമൊരു യുദ്ധവിജയത്തിൻ്റെ സ്മരണയല്ല; അത് നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനമാണ്. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ പൊരുതാനും സ്വന്തം അസ്തിത്വം വീണ്ടെടുക്കാനും ഇന്ത്യയിലെ ദലിത് സമൂഹത്തിന് ഈ ചരിത്രം ഇന്നും വലിയ പ്രചോദനം നൽകുന്നു. ചരിത്രപരമായ വിസ്മൃതിയിൽ നിന്നും ഡോ. ബി.ആർ. അംബേദ്കർ വീണ്ടെടുത്ത ഈ വിപ്ലവവീര്യം, പുതിയ കാലത്തെ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെയുള്ള ജനാധിപത്യപരമായ പ്രതിരോധമായി മാറിയിരിക്കുകയാണ്. വിഭജിച്ചു നിർത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് മുന്നിൽ വിമോചനത്തിന്റേയും സാഹോദര്യത്തിന്റേയും കരുത്തായി ഭീമാ കൊറേഗാവ് ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്നു.

The Roots Media - TOWARDS SOCIAL DEMOCRACY