സർവകലാശാലകളിൽ കഴിഞ്ഞ 5 വർഷത്തിനിടെ ജാതി വിവേചനം 118 ശതമാനം വർധിച്ചതായി യുജിസി റിപ്പോർട്ട്
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനം വർധിക്കുന്നതിന്റെ കണക്കുകൾ വെളിപ്പെടുത്തി യുജിസിയുടെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർവകലാശാലകളിലും കോളേജുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ട ജാതി വിവേചന പരാതികളിൽ 118.4 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഹിത് വെമുലയുടെ മരണത്തെത്തുടർന്നുണ്ടായ നിയമപോരാട്ടങ്ങളുടെ ഭാഗമായി സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ച് ശേഖരിച്ച കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സർവകലാശാലകളിലും കോളേജുകളിലും ജാതി വിവേചനവുമായി ബന്ധപ്പെട്ട പരാതികൾ 118.4% വർധിച്ചതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) വിദ്യാഭ്യാസ, പട്ടികജാതി-വർഗ, യുവജന ക്ഷേമ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിക്കും സുപ്രീം കോടതിക്കും സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നു. 2019-20 അധ്യയനവർഷത്തിൽ 173 പരാതികൾ മാത്രമായിരുന്നത് 2023-24 ആകുമ്പോഴേക്കും 378 ആയി ഉയർന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
കണക്കുകൾ പ്രകാരം 2019-20നും 2023-24നും ഇടയിൽ 704 സർവകലാശാലകളിലും 1,553 കോളേജുകളിലുമായി തുല്യാവസര സെല്ലുകൾ (Equal Opportunity Cells - EOCs), എസ്‌സി/എസ്ടി സെല്ലുകൾ എന്നിവ മുഖേന ആകെ 1,160 പരാതികളാണ് യുജിസിക്ക് ലഭിച്ചത്. പരാതിപരിഹാര സെല്ലുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികളിലുണ്ടായ അവബോധമാണ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ കാരണമെന്നാണ് യുജിസി ഉദ്യോഗസ്ഥർ പറയുന്നത്.
ലഭിച്ച പരാതികളിൽ 1,052 എണ്ണം തീർപ്പാക്കിയതായാണ് കണക്കുകൾ കാണിക്കുന്നത്. അതായത് 90.68% പരാതികളും പരിഹരിക്കപ്പെട്ടു. എന്നിരുന്നാലും, കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 2019-20ൽ 18 ആയിരുന്നത് 2023-24ൽ 108 ആയി ഉയർന്നു.
രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാന പോലീസിന്റെ റിപ്പോർട്ടിൽ പ്രതിഷേധിച്ച് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ (HCUSU) 2024 മെയ് 3 ന് ഹൈദരാബാദിൽ പ്രതിഷേധിക്കുന്നു.
എന്നാൽ, കേസുകൾ പരിഹരിച്ചുവെന്ന് പറയപ്പെടുന്ന കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡൽഹി സർവകലാശാല പ്രഫ. എൻ. സുകുമാറും ജെഎൻയു ഫാക്കൽറ്റി അംഗവുമായ ഡി.കെ. ലോബിയാലും ചൂണ്ടിക്കാട്ടുന്നു. മിക്ക എസ്‌സി/എസ്ടി സെല്ലുകളും സർവകലാശാലാ ഭരണകൂടത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ അവയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നും സുകുമാർ പറഞ്ഞു. ഭരണകൂടം നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങൾ ഉൾപ്പെടുന്നതിനാൽ ഗൗരവകരമായ കേസുകളിൽ നിഷ്പക്ഷത പുലർത്താൻ ഈ സെല്ലുകൾക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സെല്ലുകളുടെ സ്വയംഭരണാധികാരം കാലക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ഡി.കെ. ലോബിയാൽ അഭിപ്രായപ്പെട്ടു. പരാതികളുടെ വർധനവ് വിവേചനം തുടരുന്നതിനൊപ്പം തന്നെ റിപ്പോർട്ടിംഗ് വർധിക്കുന്നതിനെയും സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ മരണത്തെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. 2012-ലെ റെഗുലേഷൻ പ്രകാരം ജാതി വിവേചന പരാതികളെക്കുറിച്ചുള്ള കണക്കുകൾ ശേഖരിക്കാൻ സുപ്രീം കോടതി 2025 ജനുവരിയിൽ യുജിസിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം 2025 ഫെബ്രുവരിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 3,522 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പ്രതികരണം ലഭിച്ചതായി യുജിസി അറിയിച്ചു. 3,067 തുല്യാവസര സെല്ലുകളും 3,273 പട്ടികജാതി-വർഗ സെല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. 1,503 പരാതികൾ ലഭിച്ചതിൽ 1,426 എണ്ണം പരിഹരിച്ചതായും യുജിസി സത്യവാങ്മൂലത്തിൽ അറിയിച്ചു.