Author Image പ്രൊഫ. രാജേഷ് കോമത്ത്
04 Aug 2026

'അംഗീകാര'ത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള കേരളത്തിന്റെ ചുവടുമാറ്റം

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ദലിത് സമുദായത്തിൽനിന്ന് പൊതുവിഭാഗത്തിൽ സിൻഡിക്കേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അക്കാദമിഷ്യനാണ് എം.ജി. സർവകലാശാല പ്രൊഫസർ രാജേഷ് കോമത്ത്. സർവകലാശാലകളിലെ ഭരണപരമായ പങ്കാളിത്തം, സംവരണ അട്ടിമറി, ജാതിവിവേചനങ്ങളും സാമൂഹിക പുറംതള്ളലും, പുതിയ ദേശീയ വിദ്യാഭ്യാസ നയം, വിജ്ഞാന സമ്പദ്‌വ്യവസ്ഥയും സർവകലാശാലയും തുടങ്ങിയ വിഷയങ്ങളോട് ഡോ. രാജേഷ് കോമത്ത് പ്രതികരിക്കുന്നു.

കെ. സന്തോഷ് കുമാർ: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ഒരു അക്കാദമിഷ്യൻ പൊതുവിഭാഗത്തിൽ സിൻഡിക്കേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണല്ലോ; മാഷ് ഇതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? യോഗ്യതയുണ്ടായിട്ടും ദലിത്-ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള അക്കാദമിഷ്യന്മാർ പുറത്തുനിർത്തപ്പെടുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇപ്പോൾ സാഹചര്യം മാറിവരുന്നുണ്ട്. കേരളത്തിലെ സർവ്വകലാശാലകൾ ഒരു ഉൾക്കൊള്ളൽ (Inclusive) രാഷ്ട്രീയത്തിലേക്ക് കടക്കുകയാണോ? അതോ, പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനമാണോ ഇത്?

പ്രൊഫ. രാജേഷ് കോമത്ത്: കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ, അക്കാദമിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ ദലിത് ജനവിഭാഗങ്ങൾ നേടിയെടുത്തിട്ടുള്ള പ്രാതിനിധ്യവും സ്വാധീനവും കേവലമായ 'ഉൾക്കൊള്ളൽ രാഷ്ട്രീയത്തിന്' (Inclusive Politics) അപ്പുറം 'അംഗീകാരത്തിന്റെ രാഷ്ട്രീയത്തിലേക്ക്' (Politics of Recognition) വഴിമാറുന്ന അനുഭവമാണ് സമീപകാല ചരിത്രം മുന്നോട്ടുവെക്കുന്നത്. രാഷ്ട്രീയ രംഗത്ത് ദലിതരുടെ അവകാശത്തെക്കുറിച്ചുള്ള ഒരു പൊതുബോധം ദലിത് രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ ഉണ്ടാക്കിയിട്ടുള്ളതുകൊണ്ട്, ജനാധിപത്യ രീതിയിൽ സംഘടിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അതിനെയൊരു പരിധിവരെ മാനിക്കുന്ന അവസ്ഥ ഇന്ന് രൂപപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ അക്കാദമിക് സമൂഹത്തിലെ ദലിതരുടെ പ്രാതിനിധ്യം ബൗദ്ധിക ജീവിതരീതികളിലൊക്കെ പ്രതിഫലിക്കുന്നുണ്ട്. കലാശാലകളിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന അവസ്ഥ, ഉന്നത വിദ്യാഭ്യാസ രംഗത്തു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ദലിത് പങ്കാളിത്തം മുൻപെങ്ങുമില്ലാത്തവിധം വർദ്ധിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രം, രാഷ്ട്രമീമാംസ, ശാസ്ത്രവിഷയങ്ങൾ തുടങ്ങിയ വിവിധ അക്കാദമിക ശാഖകളിൽ ദലിത് പശ്ചാത്തലത്തിൽനിന്നുള്ള വിദ്യാർത്ഥികൾ ഉന്നത ബിരുദങ്ങൾ നേടുകയും ഗൗരവകരമായ പഠനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. 2016-ലെ രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിനു ശേഷം ഇന്ത്യയിലുടനീളമുള്ള സർവ്വകലാശാലാ ക്യാമ്പസുകളിൽ ഉയർന്നുവന്ന ചർച്ചകൾ ദലിത് ചോദ്യങ്ങളെ കൂടുതൽ കൃത്യതയോടെ ആവിഷ്‌കരിക്കുന്നതിന് വഴിയൊരുക്കി.

നാടകം, ചലച്ചിത്രം തുടങ്ങിയ കലാരംഗങ്ങളിൽ സാംകുട്ടി പട്ടങ്കരിയെപ്പോലുള്ള സെൻസിബിളായ സംവിധായകരുടെയും കലാകാരന്മാരുടെയും സജീവ സാന്നിധ്യം ദലിത് ആവിഷ്‌കാരങ്ങൾക്ക് വലിയ സ്വീകാര്യത നൽകിയിട്ടുണ്ട്. അതുപോലെതന്നെ, മാധ്യമപ്രവർത്തന രംഗത്തും വ്യക്തമായ രാഷ്ട്രീയ ബോധ്യത്തോടെ പ്രവർത്തിക്കുന്ന ദലിത് പ്രതിനിധികളുടെ സാന്നിധ്യം നിർണ്ണായകമാണ്. എന്നാൽ, നിർദ്ദിഷ്ട മേഖലകളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നതിലൂടെ പ്രായമാകുകയും കരിയറിന്റെ തുടക്കത്തിൽ തന്നെ അവസരങ്ങൾ നിഷേധിക്കപ്പെടുകയോ വൈകിക്കപ്പെടുകയോ ചെയ്യുന്ന പ്രായോഗിക തടസ്സങ്ങൾ ഇന്നും ഒരു വെല്ലുവിളിയായി തുടരുന്നുണ്ട്.

ഇന്ത്യൻ ജനസംഖ്യയുടെ അഞ്ചിലൊന്നു വരുന്ന ഒരു വലിയ ജനവിഭാഗത്തെ അവഗണിക്കാൻ കഴിയില്ലെന്ന ബോധ്യം ഭരണകൂടങ്ങൾക്കും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഉണ്ടായിട്ടുണ്ട്. ദലിതർ കേവലം തൊഴിലാളികൾ മാത്രമാണെന്ന പരമ്പരാഗത പൊതുബോധത്തെ തിരുത്തിക്കൊണ്ട്, ഈ രാജ്യത്തിന്റെ അടിസ്ഥാന പൗരന്മാരും (Primary Citizens) അവിഭാജ്യ ഘടകവുമാണ് (Integral Part) അവർ എന്ന ചിന്ത രാഷ്ട്രീയമായി അംഗീകരിക്കപ്പെടുന്നുണ്ട്.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പട്ടികജാതിക്കാരൻ റവന്യൂ വകുപ്പ് മന്ത്രിയായത്. ഇത് കേരളത്തിന്റെ ഘടനാപരമായ മാറ്റത്തിന്റെ വലിയ തെളിവാണ്. കേവലമായ കൂടെനിർത്തലുകൾക്കപ്പുറം ഒരു സ്വതന്ത്ര രാഷ്ട്രീയ ഉണർവ്വുണ്ടാക്കാനും സംഘടിക്കാനും ഇതോടൊപ്പം സാധിച്ചിട്ടുണ്ട്.

ജനാധിപത്യപരമായ സാമൂഹിക അന്തരീക്ഷത്തിൽ മാത്രമേ ദലിത് രാഷ്ട്രീയത്തിനും പ്രശ്നങ്ങൾക്കും അർഹമായ പരിഗണന ലഭിക്കുകയുള്ളൂ. സർവ്വാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയ വ്യവസ്ഥകൾക്ക് ഇത്തരം മുന്നേറ്റങ്ങളെ ഉൾക്കൊള്ളാൻ സാധ്യമല്ല. ദലിതർ കൈവരിച്ച ഈ മുന്നേറ്റം സമ്പൂർണ്ണമാണെന്ന് അവകാശപ്പെടാൻ കഴിയില്ലെങ്കിലും, ഒരു സാമൂഹിക-രാഷ്ട്രീയ ഇടം രൂപപ്പെടുത്തിയെടുക്കാനും സ്വന്തം കർതൃത്വവും സാന്നിധ്യവും അടയാളപ്പെടുത്താനും അവർക്ക് സാധിച്ചിട്ടുണ്ട്.

സന്തോഷ്: ഇന്ത്യയിലെ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും വലിയ രീതിയിലുള്ള ജാതിവിവേചനവും സാമൂഹിക പുറംതള്ളലും നിലനിൽക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഉയർന്നുവന്നിട്ടുള്ള 'രോഹിത് വെമുല നിയമം' നടപ്പിലാക്കുന്നത് ക്യാമ്പസുകളിലെ സ്ഥാപനപരമായ വിവേചനങ്ങൾ ഒരുപരിധിവരെ തടയാൻ സഹായിക്കില്ലേ? എന്താണ് ഇതിനുള്ള ശാശ്വത പരിഹാരമാർഗ്ഗം? സർവകലാശാലകളിൽ നിലവിലുള്ള ആന്റി-ഡിസ്‌ക്രിമിനേഷൻ സെല്ലുകൾ (Anti-Discrimination Cells) എത്രത്തോളം കാര്യക്ഷമമാണ്?

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ നേരിടുന്ന അക്കാദമികമായ പ്രതിസന്ധികളും, ജാതിവിവേചനങ്ങളും മാനസിക സമ്മർദ്ദങ്ങളും പരിഹരിക്കാൻ സർവകലാശാലകളിൽ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകേണ്ടതില്ലേ?

കോമത്ത്: ക്യാമ്പസുകളിലെ ജാതി വിവേചനം അവസാനിപ്പിക്കാനായി കർണ്ണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 'രോഹിത് വെമുല നിയമം' (Rohith Vemula Act) പ്രാബല്യത്തിൽ വരുത്താനുള്ള ലെജിസ്ലേറ്റീവ് ശ്രമങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. കേരള സർക്കാരും സമാനമായ രീതിയിൽ രോഹിത് ആക്റ്റ് നടപ്പാക്കുമെന്ന് അവരുടെ തെരഞ്ഞെടുപ്പ് മാനിഫസ്റ്റോയിൽ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ഒരു ചർച്ചയ്ക്ക് തുടക്കമിടുന്നു എന്നതുതന്നെ ശ്രദ്ധേയമാണ്. പൊതുസമൂഹത്തിലെ വിവേചനങ്ങളുടെ പ്രതിഫലനം പ്രകടമായും സൂക്ഷ്മമായും ക്യാമ്പസുകളിലും പ്രകടമാകാറുണ്ട്.

പുതിയ തലമുറയിൽ, ജെൻ-സി (Gen Z) തലമുറയിൽ വർഗ്ഗപരമായ വ്യത്യാസങ്ങളും മറ്റ് സാമൂഹിക ബന്ധങ്ങളും കൂടുതൽ പ്രസക്തമാകുകയും ജാതി പ്രാഥമിക പരിഗണനയല്ലാതായി മാറുകയും ചെയ്യുന്നുണ്ടെങ്കിലും, നിർണ്ണായകമായ മേഖലകളിൽ ജാതി വിവേചനങ്ങൾ ഇന്നും പ്രകടമായി നിലനിൽക്കുന്നുണ്ട്.

ക്യാമ്പസുകളിൽ ജാതി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് അഡ്മിനിസ്ട്രേറ്റീവ്/ബ്യൂറോക്രാറ്റിക് തലങ്ങളിലാണ്. വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളും മറ്റ് ഔദ്യോഗിക രേഖകളും പരിശോധിക്കുമ്പോൾ, ഉദ്യോഗസ്ഥ വിഭാഗത്തിൽ ചിലർ അവരുടെ സാമൂഹിക പശ്ചാത്തലം വിശകലനം ചെയ്യുകയും നിയമപരമായ സാങ്കേതികത്വങ്ങൾ (Procedural hurdles) ചൂണ്ടിക്കാട്ടി അവകാശങ്ങൾ നിഷേധിക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളുണ്ട്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദലിത് പ്രാതിനിധ്യം ഉണ്ടെങ്കിലും അവ ഭൂരിഭാഗവും കീഴാള തസ്തികകളിൽ (subordinate levels) മാത്രമായി ചുരുങ്ങുന്നു. പ്രൊഫസർ പദവികളിലും സ്ട്രാറ്റജിക് ആയ മറ്റ് ഭരണനിർവ്വഹണ കസേരകളിലും (Strategic/Critical Positions) ഇവരുടെ സാന്നിധ്യം വളരെ കുറവാണ്. തന്മൂലം, വിദ്യാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകളിലും പരാതികളിലും തീരുമാനമെടുക്കുന്നത് ഈ സ്ഥാപനങ്ങളിലെ പ്രബല വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരാണ്. ഇവരുടെ മുൻവിധികളോടെയുള്ള സമീപനം (Habitus) പലപ്പോഴും വിദ്യാർത്ഥികൾക്ക് പ്രതികൂലമായി ഭവിക്കുന്നു.

നിയമാനുസൃതമായി എല്ലാ ക്യാമ്പസുകളിലും എസ്‌.സി./എസ്.ടി. സെല്ലുകൾ പ്രവർത്തിക്കേണ്ടതുണ്ടെങ്കിലും, പല സ്ഥാപനങ്ങളിലും ഇവ ഒന്നുകിൽ നിലവിലില്ല, അല്ലെങ്കിൽ കൃത്യമായ രാഷ്ട്രീയ-അക്കാദമിക ബോധ്യമുള്ള ദലിത് പ്രാതിനിധ്യം അവിടെ ഉറപ്പാക്കപ്പെടുന്നില്ല. വിവേചനങ്ങളെ കണ്ടറിഞ്ഞു പരിഹരിക്കാനുള്ള ഒരു റിഡ്രസൽ മെക്കാനിസമായി (Redressal Mechanism) പ്രവർത്തിക്കാൻ ഈ സെല്ലുകൾക്ക് പലപ്പോഴും സാധിക്കുന്നില്ല.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ബ്യൂറോക്രാറ്റിക് തലങ്ങളിൽ സ്വാധീനമുപയോഗിച്ച് കാര്യങ്ങൾ നിർവ്വഹിക്കാൻ പലപ്പോഴും സാധിക്കാറില്ല. ഉദാഹരണത്തിന്, ഇത്തരം വിദ്യാർത്ഥികൾക്ക് സ്വാധീനം ചെലുത്താൻ കഴിയാതെ ഹോസ്റ്റൽ അഡ്മിഷൻ വൈകാറുണ്ട്. വിദൂര മേഖലകളിൽനിന്ന് വരുന്ന ഇത്തരം വിദ്യാർത്ഥികൾക്ക് ക്യാമ്പസിന് പുറത്തു താമസിച്ച് പഠിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ, പഠനം തന്നെ ഉപേക്ഷിച്ച് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടാകുന്നു. കോമൺ മെസ്സ് ഉൾപ്പെടെയുള്ള ഇടങ്ങളിൽനിന്ന് മാറ്റിനിർത്താറുണ്ട്. സാമ്പത്തിക പരാധീനത പലപ്പോഴും ജാതിപരമായ മാറ്റിനിർത്തലുകളായാണ് പുറത്തുവരുന്നത്.

വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകുമ്പോൾ മാത്രമാണ് ക്യാമ്പസുകളിലെ വിവേചനങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ക്യാമ്പസുകളിൽ നിലവിലുള്ള വിവേചനവിരുദ്ധ നിയമങ്ങൾ പലപ്പോഴും അധികാരികളുടെ മാനസികാവസ്ഥ അനുസരിച്ച് അട്ടിമറിക്കപ്പെടാറുണ്ട്. അക്കാദമിക് സമൂഹത്തിൽനിന്നുള്ള അധ്യാപകരുടെയും എഴുത്തുകാരുടെയും സജീവമായ ഇടപെടലുകളിലൂടെയും കൃത്യമായ ജനാധിപത്യബോധത്തിലൂടെയും മാത്രമേ എല്ലാവർക്കും അന്തസ്സോടെ പഠിക്കാൻ കഴിയുന്ന ഒരു സാമൂഹിക അന്തരീക്ഷം ക്യാമ്പസുകളിൽ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. ഞാനൊക്കെ അത്തരം രീതിയിൽ ഇടപെടാൻ ശ്രമിക്കാറുണ്ട്.

സന്തോഷ്: പുതിയ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളെ തകർക്കുന്നതാണെന്നും വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കുന്നതിനും കമ്പോളവൽക്കരിക്കുന്നതിനും വഴിവെക്കുമെന്നുമുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്. മാത്രമല്ല, കേന്ദ്രീകൃത അധികാരത്തിലൂടെ സർവ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോളേജുകളെയും നിയന്ത്രിക്കാനും, സ്ഥാപിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അക്കാദമിക ഇടപെടലുകൾ നടത്താനും ഉദ്ദേശിച്ചുള്ളതാണ് ഇതെന്നും ആക്ഷേപമുണ്ട്. സംവരണം എന്ന ഒരു വാക്കുപോലും പുതിയ വിദ്യാഭ്യാസ നയത്തിൽ എവിടെയും പരാമർശിക്കുന്നില്ല. എങ്ങനെയാണ് താങ്കൾ പുതിയ വിദ്യാഭ്യാസ നയത്തെ വിലയിരുത്തുന്നത്?

കോമത്ത്: വിദ്യാഭ്യാസം എന്നത് എക്കാലത്തും ഭരണകൂടങ്ങളുടെ രാഷ്ട്രീയ അധികാരത്തിന്റെ തണലിൽ രൂപപ്പെടുത്തപ്പെടുന്ന ഒന്നായിരുന്നു. എന്നാൽ, ആധുനിക കാലഘട്ടത്തിൽ അതിനേക്കാളുപരിയായി വിദ്യാഭ്യാസം കമ്പോളത്തിന്റെ ഒരു ഉൽപ്പന്നമായി മാറിയിരിക്കുന്നു. 'ഗുണനിലവാരമുള്ള വിദ്യാഭ്യാസം' എന്നത് രക്ഷിതാക്കളുടെയും വ്യക്തികളുടെയും സ്വകാര്യ തിരഞ്ഞെടുപ്പും കമ്പോള മത്സരത്തിന്റെ ഭാഗവുമാക്കപ്പെടുന്ന കാഴ്ചയുമാണുള്ളത്. എല്ലാവർക്കും വിദ്യാഭ്യാസം എന്നതിനേക്കാൾ ഉപരി കിട്ടുന്ന വിദ്യാഭ്യാസം ക്വാളിറ്റി ഉള്ളതായിരിക്കണം എന്നൊരു ബോധ്യം സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്.

കമ്പോളത്തിനും വ്യവസായങ്ങൾക്കും അനുയോജ്യമായ തൊഴിൽ ശക്തിയെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിദ്യാഭ്യാസ നയങ്ങൾ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. ഗൗരവകരമായ അക്കാദമിക അന്വേഷണങ്ങൾക്കും ഉന്നത പഠനങ്ങൾക്കും ഊന്നൽ നൽകുന്നതിനു പകരം, പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം വൊക്കേഷണൽ ട്രെയിനിംഗിനും തൊഴിലധിഷ്ഠിത കോഴ്‌സുകൾക്കും ഈ നയം പ്രാധാന്യം നൽകുന്നു. 22-23 വയസ്സിനുള്ളിൽ വിദ്യാർത്ഥികളെ തൊഴിൽസജ്ജരാക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. പഠനത്തിനിടയിൽ എക്സിറ്റും എൻട്രിയും (Multiple Entry-Exit System) അനുവദിക്കുന്ന വ്യവസ്ഥകൾ ദീർഘകാല അക്കാദമിക വളർച്ചയ്ക്ക് പ്രായോഗിക തടസ്സങ്ങൾ സൃഷ്ടിക്കുകയും കാൽപ്പനികമായ ആശയമായി മാത്രം ശേഷിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസത്തിന്റെ ഈ കമ്പോളവൽക്കരണം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളെയാണ്. ഭൂമിയില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും നേരിടുന്ന കുടുംബങ്ങളിൽനിന്ന് വരുന്ന കുട്ടികൾക്ക്, പെട്ടെന്ന് വരുമാനം നൽകുന്ന തൊഴിലുകളിൽ പ്രവേശിക്കേണ്ടി വരുന്നു. കമ്പോളം ആവശ്യപ്പെടുന്ന 'അനുസരണയുള്ള തൊഴിലാളികളെ' സൃഷ്ടിക്കാനുള്ള ഈ പ്രവണത മൂലം ഇത്തരം വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ മണ്ഡലങ്ങളിൽനിന്ന് എന്നെന്നേക്കുമായി പുറന്തള്ളപ്പെടും.

മുൻകാലങ്ങളിൽ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ദലിത്/പിന്നോക്ക വിദ്യാർത്ഥികളെ ആകർഷിച്ചിരുന്ന യു.ജി.സി., ഐ.സി.എസ്.എസ്.ആർ (ICSSR), രാജീവ് ഗാന്ധി ഫെലോഷിപ്പ്, വിവിധ സയൻസ്-ഹിസ്റ്ററി ബോർഡ് ഫെലോഷിപ്പുകൾ എന്നിവ വ്യാപകമായി വെട്ടിക്കുറയ്ക്കപ്പെട്ടത് ഈ രംഗത്തെ പങ്കാളിത്തം വലിയ തോതിൽ കുറയാൻ കാരണമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കപ്പെടുകയും വിദ്യാർത്ഥികൾ പുറത്തുപോവുകയും ചെയ്യുമ്പോൾ, ക്യാമ്പസുകളിലെ ജാതി, വർഗ്ഗ, ലിംഗ വൈവിധ്യങ്ങളുടെ സാന്നിധ്യം ഗണ്യമായി കുറയുന്നു. ഇത് സർവ്വകലാശാലകളെ പ്രബല വിഭാഗങ്ങളുടെ മാത്രം ഇടങ്ങളാക്കി മാറ്റുന്നു.

ഉന്നത വിദ്യാഭ്യാസം കമ്പോള അധിഷ്ഠിതമായി മാറുമ്പോഴും, അത് എല്ലാവർക്കും ലഭ്യമാക്കേണ്ടുന്ന ക്ഷേമരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് പൊതുസമൂഹത്തിൽ കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അധ്യാപകർ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ എന്നിവർ സംയുക്തമായി ഈ അവകാശ സംരക്ഷണത്തിനായി മുന്നോട്ടുവരേണ്ടത് അനിവാര്യമാണ്.

സന്തോഷ്: സർവകലാശാലകളിലെ അധ്യാപക-അനാധ്യാപക നിയമനങ്ങളിൽ സംവരണ റോസ്റ്റർ വിവരങ്ങൾ പരസ്യപ്പെടുത്താറില്ല. ഇത് വലിയ തോതിലുള്ള സംവരണ അട്ടിമറിക്കാണ് കാരണമാകുന്നത്. കാലങ്ങളായി ഇത്തരം സംവരണ അട്ടിമറികൾ സർവ്വകലാശാലകളിൽ നടക്കുന്നുമുണ്ട്. എങ്ങനെയാണ് ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്നത്?

കോമത്ത്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ മേഖലയിലും സംവരണ തത്ത്വങ്ങൾ പാലിക്കുന്നതിനായി റോസ്റ്റർ രജിസ്റ്ററുകൾ (Roster Register) വ്യവസ്ഥ ചെയ്തിട്ടുണ്ട്. സർവ്വകലാശാലാ നിയമങ്ങളിലും സ്റ്റാറ്റ്യൂട്ടുകളിലും അഡ്മിഷനിലും നിയമനങ്ങളിലും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും നിശ്ചിത ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. സർക്കാരിന്റെ പൊതുധനം വിനിയോഗിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങൾക്കും ഈ മാനദണ്ഡങ്ങൾ ബാധകമാണ്. എന്നാൽ നിയമന പ്രക്രിയകളിൽ വലിയ രീതിയിലുള്ള സാങ്കേതികവും ഘടനാപരവുമായ ലംഘനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. സംവരണ അട്ടിമറിയാണ് യഥാർത്ഥത്തിൽ നടക്കുന്നത്.

മുൻകാലങ്ങളിൽ പഞ്ചവത്സര പദ്ധതികളുടെ ഭാഗമായി സ്പെഷ്യൽ കോമ്പോണന്റ് പ്ലാൻ (SCP), ട്രൈബൽ സബ് പ്ലാൻ (TSP) എന്നിവയിലൂടെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിശ്ചിത വികസന വിഹിതം ഉറപ്പാക്കിയിരുന്നു. എന്നാൽ പ്ലാനിംഗ് കമ്മീഷന് പകരം നിതി ആയോഗ് വരുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൻകിട പ്രൊജക്റ്റുകൾക്ക് മുൻഗണന നൽകുകയും ചെയ്തതോടെ, ബജറ്റ് വിഹിതത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കുള്ള അർഹമായ സാമ്പത്തിക വിഹിതം വെട്ടിച്ചുരുക്കപ്പെടുകയോ വഴിതിരിച്ചുവിടപ്പെടുകയോ ആണ് ചെയ്യുന്നത്. ചെറു പദ്ധതികളിൽനിന്ന് വലിയ നിർമ്മാണ പദ്ധതികളിലേക്ക് ഭരണകൂട മുൻഗണനകൾ മാറിയത് വഞ്ചനാപരമായ സാമ്പത്തിക നിഷേധത്തിന് കാരണമായി.

പക്ഷേ, അതിപ്പോൾ നമ്മുടെ പഞ്ചവത്സര പദ്ധതി തന്നെ പ്രധാനപ്പെട്ട ഒരു കാര്യമല്ല. പ്ലാനിംഗ് കമ്മീഷൻ പോയി, നിതി ആയോഗ് (NITI Aayog) വന്നു. നിതി ആയോഗ് പട്ടികജാതിക്കാർക്ക് പദ്ധതികളൊക്കെ കൊണ്ടുവരുന്നുണ്ട്. പക്ഷേ, സംസ്ഥാന ഗവൺമെന്റിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും പദ്ധതികൾ ഇന്ന് വലിയ 'മെഗാ പദ്ധതികളായി' മാറിയിട്ടുണ്ട്. അന്നേരം സംവരണ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട വിഹിതവും ഷെയറുമൊക്കെ ഇത്തരം വലിയ പദ്ധതികളിൽ കിട്ടാതെ പോകുകയാണ്. ചെറിയ ചെറിയ പദ്ധതികൾ വരുമ്പോഴാണ് പലപ്പോഴും സാമ്പത്തിക വിനിയോഗത്തിൽ അർഹമായ പങ്ക് കിട്ടുന്നത്. പഞ്ചവത്സര പദ്ധതികൾ കേന്ദ്രീകരിച്ചുള്ള ആസൂത്രണ രീതി മാറിയപ്പോൾ, ഈ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ലഭിക്കേണ്ട അർഹമായ വിഹിതം കൃത്യമായി കിട്ടാത്ത സാഹചര്യമുണ്ടായി എന്ന് ചുരുക്കം. പിന്നെ, ക്യാബിനറ്റിലെ മന്ത്രിമാരുടെ പ്രത്യേക താല്പര്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമായി മാത്രമാണ് പല പ്രൊജക്റ്റുകളും അനുവദിക്കപ്പെടാറുള്ളത്. അതുകൊണ്ട് ക്ഷേമരാഷ്ട്രം, ജനാധിപത്യ രാഷ്ട്രം എന്ന സങ്കൽപ്പം കമ്പോളവൽക്കരിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ, ഭരണകൂടങ്ങൾ പലപ്പോഴും കമ്പോള താല്പര്യങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്.

കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി കേരളത്തിലെ എസ്‌.സി./എസ്.ടി. വിദ്യാർത്ഥികൾക്കുള്ള ഫെലോഷിപ്പുകൾ, ലംസം ഗ്രാൻഡുകൾ എന്നിവ കൃത്യസമയത്ത് വിതരണം ചെയ്യുന്നതിൽ ഭരണകൂടം പരാജയപ്പെട്ടിട്ടുണ്ട്. പല സംഘടനകളും, ആദിശക്തി പോലുള്ള സംഘടനകളും നിവേദനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ ശാശ്വത പരിഹാരമുണ്ടായിട്ടില്ല. പ്രധാന രാഷ്ട്രീയ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഇതൊരു മുൻഗണനാ വിഷയമായി ഏറ്റെടുക്കുകയും ചെയ്യുന്നില്ല. ദലിത് വിദ്യാർത്ഥികൾ ആകട്ടെ ഒരു സംഘടിത ശക്തിയുമല്ലാത്തതുകൊണ്ട് ഈ അനീതികൾ പൊതുമധ്യത്തിൽ വിചാരണ ചെയ്യപ്പെടാതെ പോകുകയാണ് ചെയ്യുന്നത്.

സംവരണ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളില്ല എന്ന സാങ്കേതിക കാരണം ഉന്നയിച്ച്, പ്രസ്തുത തസ്തികകൾ ഒന്നോ രണ്ടോ തവണ പരസ്യപ്പെടുത്തിയ ശേഷം മറ്റ് ജനറൽ കാറ്റഗറിയിലേക്ക് കൺവേർട്ട് ചെയ്യുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. സർവ്വകലാശാലകളിലും സ്കൂളുകളിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ റോസ്റ്റർ കൃത്യമായി പരിശോധിച്ചാൽ അർഹരായ പിന്നോക്ക വിഭാഗങ്ങൾക്ക് പകരം മറ്റ് വിഭാഗങ്ങൾ ഈ തസ്തികകളിൽ പ്രവേശിച്ചതായി കാണാം.

നിയമന ഏജൻസിയായ പി.എസ്.സി. പോലെയുള്ള ഭരണഘടനാ സ്ഥാപനങ്ങളിൽ പോലും വലിയ തോതിലുള്ള ഒഴിവുകൾ (ഉദാഹരണത്തിന് 20-30 ഒഴിവുകൾ) ഒന്നിച്ച് പരസ്യപ്പെടുത്തുന്നതിന് പകരം, 3 തസ്തികകൾ വീതം ചെറിയ ബാച്ചുകളായി അഡ്വർടൈസ് ചെയ്യുന്ന രീതി കാണാം. ഇത് റോസ്റ്റർ ക്രമത്തിൽ സംവരണ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട മുന്നിര തസ്തികകൾ നഷ്ടപ്പെടുന്നതിനും അർഹമായ പ്രാതിനിധ്യം തടയപ്പെടുന്നതിനും ഇടയാക്കുന്നു.

കമ്പോള അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിൽ ക്ഷേമരാഷ്ട്രം തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറുമ്പോൾ, സംവരണം എന്നത് ഔദാര്യമല്ല മറിച്ച് ചരിത്രപരമായി നിഷേധിക്കപ്പെട്ട നീതി തിരികെ നൽകാനുള്ള ഭരണഘടനാപരമായ അവകാശമാണ് എന്ന ബോധ്യം പുനഃസ്ഥാപിക്കപ്പെടണം. ഭരണനിർവ്വഹണ തലത്തിലെ ഇത്തരം സൂക്ഷ്മമായ അട്ടിമറികൾ തുറന്നുകാട്ടുകയും പൊതുസമൂഹത്തിലും ഗവൺമെന്റ് തലത്തിലും ചർച്ചയാക്കുകയും ചെയ്യുമ്പോൾ മാത്രമേ സംവരണത്തിന്റെ യഥാർത്ഥ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ.

തിരുവനന്തപുരം ലയോള കോളേജിലെ സോഷ്യൽ സയൻസ് വകുപ്പിൽ 'സാമൂഹിക നീതിയുടെ കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ പ്രൊഫ. രാജേഷ് കോമത്ത് സംസാരിക്കുന്നു.

സന്തോഷ്: കേന്ദ്ര സർവകലാശാലകളുമായും ഇതര പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ, കേരളത്തിലെ സർവ്വകലാശാലകളിലെ അക്കാദമിക നിലവാരം കാലാനുസൃതമായി ഉയർന്നിട്ടില്ല എന്നൊരു വിമർശനമുണ്ട്. ആഗോള വിദ്യാഭ്യാസത്തിന്റെയും 'വിജ്ഞാന സമ്പദ്‌വ്യവസ്ഥ' (Knowledge Economy) സങ്കൽപ്പനത്തിന്റെയും ഈ കാലഘട്ടത്തിൽ, നമ്മുടെ സർവകലാശാലകളുടെ നിലവാരം എങ്ങനെയാണ് ഉയർത്താൻ കഴിയുന്നത്?

കോമത്ത്: കേരളത്തിലെ വിദ്യാഭ്യാസ മേഖല പരമ്പരാഗതമായി 'സാർവത്രിക വിദ്യാഭ്യാസം' ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചുപോന്നത്. എന്നാൽ, പ്രാഥമിക തലത്തിലെ ഈ വിപുലീകരണം പലപ്പോഴും ഗുണനിലവാരത്തിലും അക്കാദമിക അടിസ്ഥാന തത്ത്വങ്ങൾ ഉറപ്പിക്കുന്നതിലും പോരായ്മകൾ സൃഷ്ടിച്ചിട്ടുണ്ട്.

സ്കൂൾ തലത്തിൽ തന്നെ ഗണിതശാസ്ത്ര ബോധം, മാതൃഭാഷയായ മലയാളത്തിലും ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുമുള്ള പ്രാവിണ്യം എന്നിവ കൃത്യമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. പ്രാഥമിക തലത്തിൽ ഈ അടിസ്ഥാന ബോധം ലഭിക്കാത്തത് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് എത്തുമ്പോൾ വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു.

മോണ്ടെസ്സോറി (Montessori) മാതൃകയിലുള്ള ബോധന രീതികൾ കേവലമായ അബ്‌സ്ട്രാക്റ്റ് ആശയങ്ങൾക്ക് പകരം, യഥാർത്ഥ ലോകത്തിലെ വസ്തുതകളുമായി ബന്ധപ്പെടുത്തി കോൺസെപ്റ്റുകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നുണ്ടെങ്കിലും, ഇത്തരം നൂതന ബോധന രീതികൾ സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും ഒരുപോലെ ലഭ്യമാകുന്നില്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠന മുറികളിലും ട്യൂട്ടോറിയൽ സമയങ്ങളിലും ലൈബ്രറികളിലും ഗൗരവകരമായ വിഷയസംബന്ധിയായ ചർച്ചകൾ നടക്കേണ്ടതുണ്ട്. എന്നാൽ, പല ക്യാമ്പസുകളും അക്കാദമികമായ അന്വേഷണങ്ങൾക്ക് പകരം, കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്ക് (Petty Partisan Politics) മാത്രം പ്രാധാന്യം നൽകുന്ന ഇടങ്ങളായി ചുരുങ്ങുകയാണ്. വിഷയാധിഷ്ഠിതമായി കാര്യങ്ങളെ സമീപിക്കുകയും ഡെഡിക്കേറ്റഡ് ആയി അക്കാദമിക സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന അന്തരീക്ഷത്തിലേക്ക് സർവ്വകലാശാലകൾ മാറിയാൽ മാത്രമേ, വിദ്യാർത്ഥികൾക്ക് നവയുഗ സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള സാധ്യതകളെ, നൂതന ആശയങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്താൻ സാധിക്കൂ.

നിർമ്മിത ബുദ്ധിയുടെ കടന്നുവരവോടെ ടൈപ്പ് റൈറ്റിംഗ്, ഡി.ടി.പി, പ്രസന്റേഷൻ നിർമ്മാണം തുടങ്ങിയ പരമ്പരാഗത തൊഴിൽ നൈപുണ്യങ്ങൾക്ക് പകരം കൃത്യമായ 'പ്രോംപ്റ്റിംഗ്' (Prompting) ശേഷിയും AI ടൂളുകൾ വിവേചനബുദ്ധിയോടെ ഉപയോഗിക്കാനുള്ള സ്കില്ലുകളുമാണ് ആവശ്യമായി വരുന്നത്. അക്കാദമിക ഗൗരവത്തോടൊപ്പം ഈ വിജ്ഞാനം പ്രയോഗവൽക്കരിക്കാനുള്ള അവസരങ്ങൾ കൂടി ലഭിച്ചാൽ, ഇന്നത്തെ നോളജ് ഇക്കണോമിയിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് വലിയ സാധ്യതകളുണ്ട്.

ഇന്നത്തെ പുതിയ തലമുറ തങ്ങളുടെ അക്കാദമിക ആവശ്യങ്ങളിലും ഭാവി ആസൂത്രണങ്ങളിലും ഏറെ കൃത്യതയുള്ളവരാണ്. പഠന വിഷയങ്ങൾ, അധ്യാപകരുടെ നിലവാരം, മികച്ച ജീവിതാന്തരീക്ഷം, വേഗത്തിലുള്ള കരിയർ സെറ്റിൽമെന്റ് എന്നിവ മുൻനിർത്തിയാണ് അവർ വിദേശ രാജ്യങ്ങളിലേക്കും വിദേശ സർവ്വകലാശാലകളിലേക്കും കുടിയേറുന്നത്. മറ്റൊന്ന് എത്രയും പെട്ടെന്ന് സെറ്റിൽ ആവുക എന്നതാണ്. അതിനവർ കേരളത്തേക്കാൾ മെച്ചമായി കാണുന്നത് വിദേശ രാജ്യങ്ങളാണ്.

നാട്ടിൽ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുടെ കുറവാണ് ഈ വലിയ കുടിയേറ്റത്തിന് പ്രധാന കാരണം. ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ കുറവുണ്ടാകുന്നത് കേവലം അക്കാദമിക പ്രതിസന്ധി മാത്രമല്ല, നിരന്തരമായ സംവാദങ്ങളിലൂടെ രൂപപ്പെടേണ്ട ഒരു സമൂഹത്തിന്റെ ജനാധിപത്യവൽക്കരണ പ്രക്രിയയെക്കൂടി ബാധിക്കുന്ന ഒന്നാണ്. ഈ യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് എല്ലാവർക്കും പ്രാപ്യവും ഗുണനിലവാരമുള്ളതുമായ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുക എന്നത് വലിയൊരു സാമൂഹിക ഉത്തരവാദിത്തമായി ഭരണകൂടങ്ങളും പൊതുസമൂഹവും ഏറ്റെടുത്താൽ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ.

എന്നെപ്പോലെയുള്ള ആളുകളുടെ പ്രാതിനിധ്യം വലിയ ഉത്തരവാദിത്തമാണ് ഉണ്ടാക്കുന്നത്. അത് ഉന്നത വിദ്യാഭ്യാസ രംഗത്ത് എല്ലാവർക്കും ഒരേപോലെ ഗുണപരമായിത്തീരണം എന്നാണ് ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് നീതി നിഷേധിക്കപ്പെടുന്ന ദലിത്-ആദിവാസി-പാർശ്വവത്കൃത വിഭാഗങ്ങൾക്ക്. എന്നാൽ, ദലിത്-ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ഗവേഷകർ ഘടനാപരവും സങ്കീർണ്ണവുമായ പ്രശ്നങ്ങളാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലും സർവകലാശാലകളിലും കോളേജുകളിലും നേരിടുന്നത്.

ക്യാമ്പസുകളിൽ സ്വതന്ത്രവും കാര്യക്ഷമവുമായ ദലിത് വിദ്യാർത്ഥി സംഘടനകളുടെ അഭാവം വലിയൊരു ന്യൂനതയാണ്. ദലിത്-ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന സവിശേഷ പ്രശ്നങ്ങൾ തുറന്നുപറയാനും അവ പരിഹരിക്കാനും നിലവിലുള്ള വ്യവസ്ഥാപിത (Mainstream) വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് പലപ്പോഴും സാധിക്കാറില്ല. ഇവരുടെ പ്രശ്നങ്ങൾ പലപ്പോഴും കേവലം നിവേദനങ്ങളിൽ (Petitions) ഒതുങ്ങുകയും അർഹമായ അക്കാദമിക-രാഷ്ട്രീയ ശ്രദ്ധ ലഭിക്കാതെ പോകുകയും ചെയ്യുന്നു. അതിനാൽ, നിഷേധിക്കപ്പെടുന്ന അവകാശങ്ങൾക്കായി ശബ്ദിക്കാനും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സവിശേഷമായി ഉന്നയിക്കാനും മുൻപുണ്ടായിരുന്ന ദലിത് സ്റ്റുഡന്റ്സ് മൂവ്‌മെന്റ് (DSM) പോലെയുള്ള സ്വതന്ത്ര സംഘടനാ രൂപങ്ങൾ ഓരോ സർവ്വകലാശാലകളിലും കലാലയങ്ങളിലും രൂപപ്പെടേണ്ടത് അനിവാര്യമാണ്. ദലിത് വിദ്യാർത്ഥികൾ സംഘടിതമായ ഒരു രാഷ്ട്രീയ ശക്തിയായി മാറുന്നത് ഈ അവകാശ പോരാട്ടങ്ങളിൽ ഏറെ പ്രധാനമാണ്.

ക്യാമ്പസുകൾ യഥാർത്ഥത്തിൽ ജനാധിപത്യവൽക്കരിക്കപ്പെടണമെങ്കിൽ, വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക ശബ്ദങ്ങൾ കേൾക്കാനും അംഗീകരിക്കാനുമുള്ള അന്തരീക്ഷം അവിടെയുണ്ടാകണം. സംഘടിത വിഭാഗങ്ങളുടെ ശബ്ദങ്ങൾക്കൊപ്പം തന്നെ അപരവൽക്കരിക്കപ്പെട്ടതും പാർശ്വവൽക്കരിക്കപ്പെട്ടതുമായ മനുഷ്യരുടെ അനുഭവങ്ങളും പ്രതിരോധങ്ങളും കേൾക്കാൻ സർവ്വകലാശാലകൾ തയ്യാറാകേണ്ടതുണ്ട്. എന്നാൽ, നിലവിലെ ക്യാമ്പസ് അന്തരീക്ഷത്തിൽ ഇത്തരം ശബ്ദങ്ങൾ അവഗണിക്കപ്പെടുന്നത് വലിയൊരു പരിമിതിയായി നിലനിൽക്കുന്നു.

ഭരണകൂടത്തിന്റെ ഇടപെടലുകൾ ചുരുങ്ങുകയും കമ്പോളം വികസിക്കുകയും ചെയ്യുന്ന നവഉദാരീകരണ (Neo-liberal) ഘട്ടത്തിലൂടെയാണ് ആഗോളതലത്തിൽത്തന്നെ നമ്മൾ കടന്നുപോകുന്നത്. ഈ വർത്തമാനകാല യാഥാർഥ്യത്തെ അഭിമുഖീകരിക്കാതിരിക്കാൻ കഴിയില്ല. കമ്പോള കേന്ദ്രീകൃതമായ ഈ വ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങളെയും സ്വത്വപ്രശ്നങ്ങളെയും അവരുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയെയും വിശകലനം ചെയ്യുന്ന ഒരു 'രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രം' (Political Economy) ക്യാമ്പസുകളിൽ ഒരു സൈദ്ധാന്തിക പദ്ധതിയായി (Theoretical Project) വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇത്തരം ഒരു അക്കാദമിക സമീപനം മുന്നോട്ടുവെക്കാൻ സാധിച്ചാൽ, അതിപിന്നോക്ക-ദരിദ്ര വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും ക്യാമ്പസുകളിൽ അന്തസ്സുള്ളതും (Dignified) ആത്മാഭിമാനമുള്ളതുമായ ജീവിതം നയിക്കാൻ സാധിക്കും.

Share this link