Author Image ആർ. അനിരുദ്ധൻ

ഭരണഘടന നേരിടുന്ന സമകാലിക വെല്ലുവിളികൾ

ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെയും മതേതര സ്വഭാവത്തെയും പൗരാവകാശങ്ങളെയും പാർശ്വവത്കൃത വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങളെയും അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഏറ്റവും ഗുരുതരമായ ഭരണഘടനാ വെല്ലുവിളികളായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്. കേരള സംസ്ഥാന സർവവിജ്ഞാനകോശം അസി. എഡിറ്ററും എഴുത്തുകാരനുമായ ആർ. അനിരുദ്ധൻ എഴുതുന്നു.

രാഷ്ട്രീയമായി തകർന്നടിഞ്ഞ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി വികസിപ്പിക്കുന്നതിൽ ഡോ. അംബേദ്ക്കറുടെ ധൈഷണിക നേതൃത്വത്തിൽ രൂപപ്പെട്ട  ഭരണഘടന വഹിച്ച പങ്ക് നിസ്തുലവും അപരിമേയവുമാണ്. ഇന്ത്യൻ ഭരണഘടന നിലവിൽ, പ്രത്യേകിച്ചും ഹിന്ദുത്വ രാഷ്ട്രീയ സമഗ്രാധിപത്യവത്ക്കരണത്തിന് കീഴിൽ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ പരമോന്നത നിയസംഹിതയും അപ്രതിരോധിതമായ ചരിത്രരേഖയുമാണ് അതിബൃഹത്തായ നമ്മുടെ  ഭരണഘടന. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഭരണഘടനയും ഏറ്റവും ദൃഢതയേറിയ ഭരണഘടനയും ഏറ്റവുമധികം ഭേദഗതികൾക്ക് വിധേയമായിട്ടുള്ള ഭരണഘടനയും ഏറ്റവുമധികം ചർച്ച ചെയ്തിട്ടുള്ള ഭരണഘടനയും ഇന്ത്യൻ ഭരണഘടനയാണ്‌. നൂറ്റാണ്ടുകളോളം ബ്രാഹ്മണാധിപത്യവും ചാതുർവർണ്യവും ജാതി സമ്പ്രദായവും കൊടികുത്തി വാണിരുന്ന, ഇരുന്നൂറ് വർഷക്കാലത്തെ കൊളോണിയൽ ഭരണാധിപത്യത്തിൻ കീഴിൽ രാഷ്ട്രീയമായി തകർന്നടിഞ്ഞ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി വികസിപ്പിക്കുന്നതിൽ ഡോ. അംബേദ്ക്കറുടെ ധൈഷണിക നേതൃത്വത്തിൽ രൂപപ്പെട്ട ഭരണഘടന വഹിച്ച പങ്ക് നിസ്തുലവും അപരിമേയവുമാണ്. കൊളോണിയൽ സർവാധിപത്യത്തിൽ കീഴിൽ തകർന്നടിഞ്ഞ ഇന്ത്യ എന്ന മഹാജനസമൂഹത്തെ പരമാധികാര മതേതര രജനാധിപത്യ സോഷ്യലിസ്റ്റിക് റിപ്പബ്ലിക് എന്ന രാഷ്ട്ര ഭരണ സംവിധാനത്തിലേക്ക് നയിച്ച ഇന്ത്യൻ ഭരണഘടന നിലവിൽ, പ്രത്യേകിച്ചും, ഹിന്ദുത്വ രാഷ്ട്രീയ സമഗ്രാധിപത്യവത്ക്കരണത്തിന് കീഴിൽ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ വെല്ലുവിളികൾ നവീനമല്ലെന്നും അവക്ക് ഭരണഘടയുടെ നിർമിതിയുടെ കാലഘട്ടത്തോളം തന്നെ   പഴക്കമുണ്ടെന്ന് കണ്ടെത്താനാകും. അത്തരം വെല്ലുവിളികളിൽ ഗുരുതരമായ ചിലതിനെ ചൂണ്ടിക്കാണിക്കാനാണ്  ഇവിടെ ശ്രമിക്കുന്നത്. 
        
ഭരണഘടനയുടെ നിർമിതിയുടെ കാലഘട്ടം മുതൽ തന്നെ അതിൻ്റെ പിതൃത്വത്തെയും പൈതൃകത്തെയും ചരിത്രത്തെയും ഇന്ത്യയിൽ സനാതന മൗലികവാദികൾ നിഷേധിക്കുന്നുണ്ട്. നിയതാർഥത്തിൽ അവിടെ നിന്നാണ് ഭരണഘടനക്ക് എതിരെയുള്ള വെല്ലുവിളികൾ ഉരുവം കൊള്ളുന്നതെന്ന് നിരീക്ഷിക്കാവുന്നതാണ്. ഇതിൽ ഏറ്റവും പ്രധാനം ഡോ. അംബേദ്ക്കർ അല്ല ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന വാദമാണ്. രണ്ടാമത്തേത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്കും അതിൻ്റെ ഘടനക്കും പാശ്ചാത്യ പരിച്ഛേദമുണ്ടെന്ന വിമർശനമാണ്. നമ്മുടെ ഭരണഘടന സനാതന മൗലികവാദ സങ്കല്പനങ്ങളെയും ഗാന്ധിയൻ രാഷ്ട്രവാദ സങ്കല്പനങ്ങളെയും നിഷേധിക്കുന്നതാണെതാണ് മൂന്നാമത്തെ വാദം. ഗ്രാമസ്വരാജ്, രാമരാഷ്ട്രം തുടങ്ങിയ ഗാന്ധിയൻ സാമ്പത്തിക-രാഷ്ട്രീയ പരിരക്ഷകളെ നിരാകരിക്കുന്ന ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ ക്ഷേമരാഷ്ട്ര സങ്കലപ്പത്തെയും സോഷ്യലിസ്റ്റിക് വീക്ഷണങ്ങളെയും പ്രഘോഷണം ചെയ്യുന്നു എന്നതും വിമർശിക്കപ്പെടുന്നുണ്ട്‌. ഭരണഘടനാ നിർമാണസഭയിൽ കമ്യൂണിസ്റ്റ് പ്രാതിനിധ്യം ശൂന്യമായതിൻ്റെ നിരാശയിൽ നിന്നാണ് ഇടതുപക്ഷ ചിന്താഗതിക്കാർ ഭരണഘടനയെ വിമർശിച്ചു പോരുന്നത്. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഭരണഘടനയെന്നത് കടിച്ചാൽ പൊട്ടാത്ത ചട്ടങ്ങളുടെ, പ്രത്യേകിച്ചും കൊളോണിയൽ ചിന്താധാരയിൽ നിന്നും ആവിഷ്കരിക്കപ്പെട്ട കേവലം വ്യവസ്ഥകൾ അഥവാ കരാറുകൾ മാത്രമാണ്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്തു ദുർബലപ്പെടുത്താനുള്ള, ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെയും മതേതര സ്വഭാവത്തെയും പൗരാവകാശങ്ങളെയും പാർശ്വവത്കൃത വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങളെയും പരിരക്ഷകളെയും അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങളെയും ഏറ്റവും ഗുരുതരമായ ഭരണഘടനാ വെല്ലുവിളികളായി തന്നെ നിരീക്ഷിക്കേണ്ടതുണ്ട്. 

ഡോ. ബി.ആർ. അംബേദ്കർ 1949 നവംബർ 26-ന് ഭരണഘടനാ അസംബ്ലിയിൽ ഭരണഘടന അംഗീകരിച്ചതിനെക്കുറിച്ച് നടത്തിയ അവസാന പ്രസംഗം.

ഭരണഘടനയുടെ പിതൃത്വത്തെയും പൈതൃകത്തെയും സംബന്ധിച്ച വിവാദ ചർച്ചകൾക്കും സംവാദങ്ങൾക്കും ദശാബ്ദങ്ങളുടെ കാലപ്പഴക്കമുണ്ട്. ഇത്തരം ചർച്ചകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നത് ഏറെ വിരോധാഭാസമാണ്. ഡോ. അംബേദ്കർ എന്ന അയിത്തജാതിക്കാരനെ 'ഭരണഘടനാ ശില്പി' എന്ന നിലയിൽ രാഷ്ട്രശില്പിയായി അംഗീകരിക്കുന്നതിലെ ജാത്യാധിഷ്ഠിത വൈമനസ്യമാണ് ഇതിന് പിന്നിലെന്ന് കാണാൻ പ്രയാസമില്ല. കൊളംബിയ സർവകലാശാലയായിരുന്നല്ലോ ഡോ. അംബേദ്ക്കറെ ഇന്ത്യൻ ഭരണഘടനാ ശില്പിയായി ആദ്യം അംഗീകരിച്ചതും പ്രഖ്യാപിച്ചതും. ഡോ. അംബേദ്കർ എന്ന ലോകം അംഗീകരിക്കുന്ന നിയമപണ്ഡിതനെ തമസ്കരിച്ച്, അദ്ദേഹത്തിൻ്റെ ഭരണഘടനാ നിർമാണസഭാ പ്രവേശനത്തെ തന്നെ തടയാൻ തന്ത്രങ്ങൾ മെനഞ്ഞ കോൺഗ്രസ്സുകാരും സനാതന ഹിന്ദുത്വവാദികളുമായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ബ്രാഹ്മണാധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്ന മനുസ്മൃതിയുടെ സ്ഥാനത്ത് ജനാധിപത്യ സംസ്കൃതിയെ പ്രഘോഷണം ചെയ്യുന്ന ഒരു പുതിയ ഭരണഘടന അസഹനീയമായിരുന്നു. ഇക്കാരണത്താൽ തന്നെയാണ് ഇവർ ഇപ്പോഴും ഡോ. അംബേദ്കറുടെ ഭരണഘടനാ പിതൃത്വത്തെ നിഷേധിച്ചു പോരുന്നത്. ആധുനിക ജനാധിപത്യ ഇന്ത്യയുടെ നിർമിതിക്ക് അടിത്തറ പാകിയ ഇന്ത്യൻ ഭരണഘടനക്ക് ഊടും പാവും നൽകിയ ഡോ. അംബേദ്ക്കറെ ഇന്ത്യയുടെ രാഷ്ട്രശില്പിയായി  അവരോധിക്കുന്നതിലൂടെ മാത്രമെ ഈ വിവാദത്തെ നിഷ്കാസനം ചെയ്യാൻ കഴിയൂ. 
            
ഭരണഘടനയെ പാശ്ചാത്യ പാരമ്പര്യവുമായി ബന്ധപ്പെടുത്തിയുള്ളതാണ് രണ്ടാമത്തെ വെല്ലുവിളി. നമ്മുടെ  ഭരണഘടനാ തത്വങ്ങളുടെ ഭൂരിഭാഗവും പാശ്ചാത്യ ഭരണസമ്പ്രദായങ്ങളും പരികല്പനകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വാദം. ഭരണഘടനാ നിർമ്മാണ വേളയിൽ പാശ്ചാത്യദേശങ്ങളിൽ നിലനിന്നിരുന്ന ഭരണഘടനാ സമ്പ്രദായങ്ങളെ ഡോ. അംബേദ്കർ അവലോകനം ചെയ്തിരുന്നു എന്നത് യാഥാർഥ്യമായിരുന്നു. എന്നാൽ അവയൊന്നും തന്നെ അതേപടി പകർത്തുകയോ വിപുലീകരിക്കുകയോ ആയിരുന്നില്ല. പാശ്ചാത്യദേശങ്ങളിൽ നിലനിലനിന്നിരുന്ന ലിഖിതവും അലിഖിതവുമായ ഭരണഘടനാ പാരമ്പര്യങ്ങളെയും അദ്ദേഹം പിൻപറ്റിയില്ല. മറിച്ച്, ജനാധിപത്യ സങ്കല്പങ്ങളുടെ ഈറ്റില്ലമായ ബൗദ്ധസംസ്കൃതിയിൽ നിന്നായിരുന്നു ഡോ. അംബേദ്കർ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെയും മൂല്യങ്ങളെയും സ്വാംശീകരിച്ചതെന്ന് അദ്ദേഹം തന്നെ ഭരണഘടനാ നിർമാണസഭയിൽ വെളിപ്പെടുത്തിയിട്ടുള്ളതാണ്. 
       
ആർഷ-സനാതന സങ്കല്പനളെയും ഗാന്ധിയൻ രാഷ്ട്രീയ-സാമ്പത്തിക വാദങ്ങളെയും അപ്പാടെ നിരാകരിക്കുന്ന ഭരണഘടന അക്ഷരാർഥത്തിൽ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുടെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്. ഗ്രാമസ്വരാജും രാമരാഷ്ട്രവാദവും ബ്രാഹ്മണിസത്തെയും ജാതി വ്യവസ്ഥയെയും ബലപ്പെടുത്താൻ മാത്രമേ വഴിതുറക്കൂ എന്ന നിരീക്ഷണത്തിൽ നിന്നായിരുന്നു ഡോ.അംബേദ്കർ ഭരണഘടനയിലൂടെ അവയെ അസ്ഥിരപ്പെടുത്തിയതും ക്ഷേമരാഷ്ട്രം, സോഷ്യലിസ്റ്റിക് സാമ്പത്തിക വികസനം തുടങ്ങിയ വികസന പരിപ്രേക്ഷ്യങ്ങൾ ആവിഷ്കരിച്ചതും. ഭരണഘടനയിലെ സ്റ്റേറ്റിൻ്റെ നിർദ്ദേശകതത്വങ്ങൾ ഇതാണ് വെളിപ്പെടുത്തുന്നത്. രാഷ്ട്രത്തിൻ്റെ സമ്പത്തിൻ്റെയും വിഭവങ്ങളുടെയും തുല്യതയാർന്ന വിതരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 
         
ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ മതേതര സോഷ്യലിസ്റ്റിക് റിപ്പബ്ലിക്കായി ആസൂത്രണം ചെയ്യാനും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കുമിടയിൽ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പുവരുത്താനും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പരിപാലിക്കാനും ദൃഢനിശ്ചയം ചെയ്തു കൊണ്ടുള്ള ആമുഖവുമായാണ്  ബൃഹത്തായ നമ്മുടെ ഭരണഘടന ആരംഭിക്കുന്നത്. 'ഒരു വ്യക്തിക്ക് ഒരേ മൂല്യം' എന്ന തത്വമാണ് അതിൻ്റെ അന്തസത്ത. മതേതരത്വവും ഫെഡറലിസവും ജനാധിപത്യവും ഏകപൗരത്വവും ദുർബല വിഭാഗങ്ങളുടെ പരിരക്ഷകളും ഭരണഘടനയുടെ മുഖങ്ങളായി നിലകൊള്ളുന്നു. എന്നാൽ, അടിസ്ഥാന പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്തു ദുർബലപ്പെടുത്താനും ഫെഡറലിസത്തെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു. മതേതരത്വത്തിൽ നിന്നും മതാധിഷ്ഠിത ദേശ രാഷ്ട്രവാദത്തിലേക്ക് എങ്ങനെ ഭരണഘടനയെ പരിവർത്തിപ്പിക്കാമെന്നും ഗവേഷണങ്ങൾ നടക്കുന്നു. ഇതിൻ്റെ ഭാഗമായാണ് ഭരണഘടനാ പരിഷ്കരണവാദം സനാതനവാദികൾ ഉന്നയിച്ചു വരുന്നത്. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്, ഏക പൗരത്വ നിയമം എന്നിവ ഈ നീക്കത്തിൻ്റെ ഭാഗമായാണ് ഉന്നയിക്കപ്പെടുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ദലിത്-ആദിവാസി-പിന്നോക്ക വിഭാഗങ്ങളുടെ പരിരക്ഷകളെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങളും ഭരണഘടനക്ക് നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണ്. ഈ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടു മാത്രമെ ഭരണഘടന വിഭാവനം ചെയ്യുന്ന പരമാധികാര, ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആദർശങ്ങൾക്ക്  നിലനിൽക്കാനും  വികസിക്കാനും  കഴിയൂ. 

The Roots Media - TOWARDS SOCIAL DEMOCRACY