1990കളിൽ മണ്ഡലിനും ബാബരി മസ്ജിദ് തകർക്കലിനും ശേഷം പിന്നോക്ക-ദലിത് സോഷ്യൽ എഞ്ചിനീറിങ്ങിന്റെ ഭാഗമായി അംബേദ്കറെ ഏറ്റെടുക്കേണ്ടത് ആർ.എസ്.എസ്സിന്റെ ആവശ്യമായിത്തീർന്നു. തുടർന്നാണ് ആർ.എസ്.എസ്.-ഹിന്ദുത്വ ശക്തികൾ ഡോ. അംബേദ്കറെ മുസ്‌ലിം വിരുദ്ധനാക്കാനും വ്യാജ ആഖ്യാനങ്ങൾ നിർമ്മിച്ചും വാക്കുകൾ വളച്ചൊടിച്ചും ഹിന്ദുമതപരിഷ്കർത്താവായും ഹിന്ദുത്വ അനുഭാവിയായും സ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. ഇതിന്റെ തുടർച്ചയിലാണ് ഡോ. അംബേദ്കറെ മുസ്‌ലിം വിരുദ്ധനായി ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയ വക്താക്കൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഡോ. അംബേദ്കറെ മുസ്‌ലിം വിരുദ്ധനാക്കാനുള്ള നീക്കത്തെ സംസ്കൃത പണ്ഡിതനും എഴുത്തുകാരനുമായ ഡോ. ടി.എസ്. ശ്യാംകുമാർ വസ്തുനിഷ്ഠമായി ഖണ്ഡിക്കുന്നു, റൂട്സ് ലേഖനപരമ്പരയിലൂടെ. ഭാഗം-1
ഡോ. ബി.ആർ. അംബേദ്കറെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കുക എന്നത് സംഘപരിവാർ അജണ്ടയാണ്. പൗരത്വ സമരത്തിന്റെ കാലത്ത് ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളും ഇന്ത്യയിലെ ബഹുജനങ്ങളും ഏറ്റവും പ്രതീക്ഷയോടെ ഉയർത്തിപ്പിടിച്ചത് ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രങ്ങളും ആശയങ്ങളുമാണ്. അംബേദ്കറെ മുൻനിർത്തി രൂപപ്പെട്ടുവന്നിട്ടുള്ള ഇന്ത്യയിലെ മർദ്ദിത ജനവിഭാഗങ്ങളുടെ ഐക്യത്തെ തകർക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് സംഘപരിവാർ വിഭാഗങ്ങൾ അംബേദ്കർ ഒരു മുസ്ലീം വിരുദ്ധനായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃനിര പ്രവർത്തകനായ വിനയ് കത്യാർ ഉത്തർപ്രദേശിൽ 2003 ൽ നടത്തിയ പതിനാല് ദിവസം നീണ്ട ജില്ലാ യാത്രയുടെ പശ്ചാത്തലത്തിൽ ഡോ. ബി.ആർ. അംബേദ്കറെ മുസ്ലീ വിരുദ്ധനായി അവതരിപ്പിക്കുകയുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി രൂപപ്പെട്ടുവരുന്ന ദലിത്-ബഹുജൻ-ന്യൂനപക്ഷ സംവാദങ്ങളെയും, രാഷ്ട്രീയ-സാമൂഹിക ഐക്യത്തെയും സമ്പൂർണമായി തകർക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഡോ. ബി.ആർ. അംബേദ്കറെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കുന്നത്.
1930 ഡിസംബർ 31-ന് വട്ടമേശസമ്മേളനത്തിൽ ന്യൂനപക്ഷങ്ങൾക്കായുള്ള ഉപസമിതിയിൽ ഡോ. ബി.ആർ. അംബേദ്കർ ഇപ്രകാരം പ്രസ്താവിച്ചു: "ഭൂരിപക്ഷ ഭരണം ഉറപ്പാക്കുന്ന ഏതു ഭാവി ഇന്ത്യൻ ഭരണഘടനയുടെ പേരിലും ആ ഭൂരിപക്ഷ ഭരണം എന്നത് യാഥാസ്ഥിതിക ഹൈന്ദവരുടെ ഭരണം ആയിരിക്കുമെന്നതിൽ സംശയത്തിന്റെ നിഴൽ പോലും ഇല്ലെന്ന് മറ്റു ന്യൂനപക്ഷങ്ങളോടൊപ്പം മർദ്ദിത വിഭാഗങ്ങളും ഭയക്കുന്നു. നീതിയുടെയും സമത്വത്തിന്റെയും നന്മ നിറഞ്ഞ അന്തഃകരണത്തിന്റെയും ശോധന, യാഥാസ്ഥിതിക ഹിന്ദു വിശ്വാസങ്ങളോടും മുൻവിധികളോടും കൂടിയ ഒരു ഭൂരിപക്ഷമായിരിക്കുമെന്നതാണ് ഇതിലെ വലിയ അപകടം. നിയമ രൂപീകരണത്തിലോ, ഭരണ നിർവഹണത്തിലോ മറ്റു പൊതു പൗരത്വ അവകാശങ്ങളിലോ ന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടിയേക്കാമെന്നതാണ് മറ്റൊരു വലിയ അപകടം. അതുകൊണ്ട് ഭയപ്പെടുത്തുന്ന വിവേചനം അസാധ്യമായ രീതിയിൽ ന്യൂനപക്ഷങ്ങളുടെ നില സംരക്ഷിക്കേണ്ടതുണ്ട്." നിയമനിർമാണ സഭയിലും ഭരണനിർവഹണത്തിലും രാജ്യത്തെ സർക്കാർ സേവനമേഖലയിലും ന്യൂനപക്ഷങ്ങൾക്ക് പ്രാതിനിധ്യമുണ്ടായിരിക്കണമെന്നും ഡോ. ബി.ആർ. അംബേദ്കർ വാദിച്ചു. ഒരു പൗരനും മറ്റൊരു പൗരനും തമ്മിൽ വിവേചനം സൃഷ്ടിക്കുന്ന നിയമനിർമ്മാണം നടത്തി ഭൂരിപക്ഷം തങ്ങളുടെ നിയമനിർമാണാധികാരം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ഡോ. ബി.ആർ. അംബേദ്കർ വട്ടമേശസമ്മേളനത്തിൽ വാദിച്ചു.
"ഹൈന്ദവരുമായി ഒരു സമ്പൂർണ്ണ വിഭജനം ഞങ്ങൾ അധ:സ്ഥിത വിഭാഗങ്ങൾ ആവശ്യപ്പെടുന്നു. രാഷ്ട്രീയ താൽപര്യങ്ങൾക്കായി അവർ ഞങ്ങളെ ഹൈന്ദവർ എന്ന് വിളിച്ചു. എന്നാൽ തങ്ങളുടെ സഹോദരങ്ങൾ എന്ന് ഞങ്ങളെ ഒരിക്കലും ഹിന്ദുക്കൾ അംഗീകരിച്ചിരുന്നില്ല. ഞങ്ങളുടെ സംഖ്യാബലവും സമ്മതിദാന ശക്തിയും അവർക്ക് നൽകിയ എല്ലാ രാഷ്ട്രീയ ആനുകൂല്യങ്ങളും അവർ സ്വയം എടുത്തു. എന്നാൽ ഞങ്ങൾക്ക് തിരിച്ചൊന്നും നൽകിയില്ല. അവർ ഹൈന്ദവർ എന്ന് വിളിക്കാത്ത മറ്റു സമുദായങ്ങൾക്ക് കൊടുക്കുന്നതിനേക്കാൾ ഏറെ മോശമായ ഒരു പരിചരണമാണ് ഞങ്ങൾക്ക് മൊത്തത്തിൽ ലഭിക്കുന്നത്.."-വട്ടമേശ സമ്മേളനത്തിൽ അംബേദ്കർ പറഞ്ഞു. സവർണഹിന്ദുക്കളിൽ നിന്നും ദലിതർ എങ്ങനെയാണ് വേർപെട്ടിരിക്കുന്നതെന്ന കൃത്യമായ വിശദീകരണം അംബേദ്കറുടെ ഈ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. സർവോപരി അടിച്ചമർത്തപ്പെട്ടവരെന്ന നിലയിൽ ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി അതിശക്തമായി നീതിക്കു വേണ്ടി ഡോ. ബി.ആർ. അംബേദ്കർ നിലയുറപ്പിച്ചു.
മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ 'അംബേദ്കറെ എങ്ങനെ വായിക്കണം' എന്ന സെഷനിൽ ഡോ.ടി.എസ്. ശ്യാംകുമാർ സംസാരിക്കുന്നു.
1947 സെപ്റ്റംബർ 5 ന് ബോംബെയിലെ സിദ്ധാർത്ഥ് കോളേജ് പാർലമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ബി.ആർ. അംബേദ്കർ ഇപ്രകാരം പ്രസ്താവിച്ചു: "എന്റെ പ്രയത്നങ്ങൾ കൊണ്ടുതന്നെയാണ് ന്യൂനപക്ഷങ്ങളായ സിക്കുകാർക്കും ഇന്ത്യൻ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ചില സംരക്ഷണങ്ങൾ ലഭിച്ചത്. ഈ ആവശ്യത്തിൽ ഞാൻ ഉറച്ചു നിന്നതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ് ഈ അവസരത്തിൽ എന്നെ പിണക്കേണ്ട എന്ന് കരുതി ഭരണഘടനാ സമിതി അത് അനുവദിച്ചുതന്നത്. എനിക്ക് ന്യൂനപക്ഷങ്ങളെ യഥാർത്ഥത്തിൽ സേവിക്കാൻ കഴിഞ്ഞു എന്ന് പറയുന്നതിൽ സന്തോഷമുണ്ട്". ഇതേ പ്രസംഗത്തിൽ അംബേദ്കർ ഓർമപ്പെടുത്തി: " ന്യൂനപക്ഷങ്ങളുടെ മൗലികാവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മൗലികാവകാശം എന്നാൽ ഭൂരിപക്ഷത്തിന് ചില പ്രത്യേക കാര്യങ്ങൾ ചെയ്യാൻ ഒരു അവകാശവും ഇല്ല എന്നുള്ളത് മനസ്സിലാക്കാൻ മറക്കരുത്. അതാണ് മൗലികാവകാശം എന്നതിന്റെ അർത്ഥം. ഒരു ഭരണഘടനയിൽ മൗലികാവകാശം ഭൂരിപക്ഷത്തിന് എന്തെങ്കിലും ഒരു കാര്യം ചെയ്യാനുള്ള അധികാരത്തിനുമേൽ പരമമായ നിയന്ത്രണം ഏർപ്പെടുത്തുന്നു. അങ്ങനെ ഭൂരിപക്ഷഭരണം എന്നത് വാസ്തവത്തിൽ ഒരു യാദൃച്ഛികതയാണ്". ന്യൂനപക്ഷത്തെ എല്ലായ്പ്പോഴും കൂടെ നിർത്തണം എന്നും ഒരിക്കലും അതിന്റെ മേൽ സ്വേച്ഛാധിപത്യം നടത്തരുതെന്നും കൃത്യമായും വ്യക്തമായും പറഞ്ഞുവെച്ച ഡോ. ബി.ആർ. അംബേദ്ക്കറെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കുന്നത് ചരിത്രത്തെ പരിഹസിക്കലാണ്.
മതം മാറാൻ ആഗ്രഹിക്കുന്നവർ ഇസ്ലാമിലേക്ക് മാറുകയാവും നല്ലതെന്ന് ബഹിഷ്കൃത് ഭാരതത്തിൽ ഡോ. ബി.ആർ. അംബേദ്കർ ആഹ്വാനം ചെയ്യുന്നുണ്ട് (1929 മാർച്ച് 15). സമാനമായ രീതിയിൽ മതിപരിവർത്തന സംവാദ സന്ദർഭത്തിൽ കേരളത്തിലും അസവർണർക്ക് പ്രത്യേകിച്ച് ദലിത് വിഭാഗങ്ങൾക്ക് നല്ലത് ഇസ്ലാമിലേക്കുള്ള മതപരിവർത്തനമാണ് എന്ന വാദം സഹോദരൻ അയ്യപ്പനും മുന്നോട്ട് വെക്കുന്നുണ്ട്. തന്റെ സുഹൃത്തിനു വേണ്ടി ശിവഗിരിയിൽ പള്ളി നിർമിക്കാൻ മടിയില്ലെന്ന് പ്രഖ്യാപിച്ച നാരായണ ഗുരുവും പാരസ്പര്യ സഹജീവനത്തിന്റെ ഉദാത്തമാതൃകയാണ് അവതരിപ്പിച്ചത്.
ഭരണഘടനാ നിർമാണസഭയിലേക്ക് ബോംബെ നിയമസഭയിൽ നിന്നും ആരും പിന്തുണക്കാത്ത സാഹചര്യത്തിൽ ബംഗാൾ നിയമസഭയിൽ നിന്നും മുസ്ലീം ലീഗിന്റെ സഹായത്തോടെയാണ് ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
1952 ഡിസംബർ 22 ന് പൂന ജില്ലാ നിയമ ലൈബ്രറിയിൽ നടത്തിയ പ്രഭാഷണത്തിലും ന്യൂനപക്ഷാവകാശങ്ങൾ മുൻനിർത്തി അംബേദ്കർ കൃത്യമായ നിരീക്ഷണങ്ങൾ അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: "ജനാധിപത്യത്തിന്റെ പ്രവർത്തനത്തിന് ഒരു കാര്യം വളരെ അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ജനാധിപത്യത്തിന്റെ പേരിൽ ഭൂരിപക്ഷം ന്യൂനപക്ഷത്തിനെ അടിമയാക്കരുത്. ഭൂരിപക്ഷമാണ് ഭരണം നടത്തുന്നത് എങ്കിലും ന്യൂനപക്ഷത്തിന് എപ്പോഴും സുരക്ഷിതത്വം അനുഭവപ്പെടണം . ന്യൂനപക്ഷത്തെ വേദനിപ്പിക്കരുത് അഥവാ അവരോട് മര്യാദകേട് കാണിക്കരുത്."
ന്യൂനപക്ഷ വിഭാഗങ്ങൾക്കായി സ്വന്തം ജീവിതം തന്നെ നിലപാട് തറയാക്കിയ മഹാനായ ഡോ.ബി.ആർ. അംബേദ്ക്കറെ ഏതെങ്കിലും ഒരു ഗ്രന്ഥത്തെ മാത്രം മുൻനിർത്തി വായിക്കുന്നത് സമഗ്രമായ അദ്ദേഹത്തിന്റെ ചരിത്രജീവിതത്തെ റദ്ദ് ചെയ്യലാണ്. ബ്രാഹ്മണ്യ പരിവാരികൾ അംബേദ്കറെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കുന്നതിന്റെ ആത്യന്തിക ലക്ഷ്യം ഡോ. ബി.ആർ. അംബേദ്കർ ഉന്നയിച്ച ജാതി-ബ്രാഹ്മണ്യ വിമർശനങ്ങളുടെ ചരിത്രവായനയും അതിന്റെ വീണ്ടെടുപ്പുകളും തടസ്സപ്പെടുത്തി ഇന്ത്യയിലെ അപരജനതയായി മുസ്ലീങ്ങളെ ശത്രുക്കളാക്കി നിലനിർത്തുക എന്നതുതന്നെയാണ്. ഹിന്ദുത്വം രാഷ്ട്രീയ ഭരണകൂട ശക്തിയായി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബുൾഡോസർ രാജിലൂടെ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ ഇന്ത്യയിലെ മർദ്ദിത ജനവിഭാഗങ്ങൾ അതിശക്തമായി വീണ്ടെടുക്കേണ്ടത് സാമൂഹ്യനീതിയുടെ പതാകാവാഹകനും ബ്രാഹ്മണ്യ ഹിന്ദുത്വത്തിന്റെ നിശിതവിമർശകനുമായ ഡോ. ബി.ആർ. അംബേദ്കറെ തന്നെയാണ്.