ബ്രാഹ്മണിസത്തെയും ചാതുർവർണ്യത്തെയും പുരുഷാധിപത്യത്തെയും നീതീകരിക്കാൻ ശ്രമിക്കുന്ന നിയമസംഹിതയാണ് മനുസ്‌മൃതി. അതു അടിസ്ഥാന ജനവിഭാഗങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും സമത്വവും സ്വാഭിമാനവും അന്തസ്സാർന്ന ജീവിതവും നിഷേധിക്കുക മാത്രമല്ല, അധികാരവും സമ്പത്തും സവർണരിൽ മാത്രമായി കുത്തകവൽക്കരിക്കുയുമായിരുന്നു. മനുസ്മൃതിയുടെ നീതിന്യായ വ്യവസ്ഥയെ മറികടക്കാതെ ഇന്ത്യക്ക് സമത്വാധിഷ്ഠിതമായും സാഹോദര്യത്തോടെയും വികസിക്കാനും മുന്നേറാനും കഴിയില്ലെന്ന് ഡോ. അംബേദ്കർക്ക് ദീർഘവീക്ഷണമുണ്ടായിരുന്നു. ഇതിൻ്റെയെല്ലാം പരിണതഫലമായിരുന്നു 1927 ഡിസംബർ 25-ലെ മനുസ്മൃതി ചുട്ടെരിക്കൽ. കേരള സംസ്ഥാന സർവവിജ്ഞാനകോശം മുൻ അസി. എഡിറ്ററും എഴുത്തുകാരനുമായ ആർ. അനിരുദ്ധൻ എഴുതുന്നു.
2025 ഡിസംബർ 25, ദലിത് ജനതയുടെ വിമോചകൻ ബാബാ സാഹേബ് ഡോ. ബി.ആർ അംബേദ്കർ സവർണാധിപത്യത്തിന് അപ്രാമാദിത്വം കല്പിക്കുന്ന ബ്രാഹ്മണിക നിയമശാസ്ത്ര ഗ്രന്ഥമായ മനുസ്മൃതി ചുട്ടെരിച്ച്, മഹത്തായ ഇന്ത്യൻ സാംസ്കാരിക വിപ്ലവത്തിന് ആഹ്വാനം ചെയ്തതിൻ്റെ തൊണ്ണൂറ്റിയെട്ടാം വാർഷികമാണിന്ന്. നൂറ്റാണ്ടുകൾ ഇന്ത്യയിലെ ആദിശൂദ്രരെയും ശൂദ്രരെയും സ്ത്രീകളെയും കീഴാളരെന്നും പഞ്ചമരെന്നും ചണ്ഡാളരെന്നും തൊട്ടുകൂടാത്തവരെന്നും മുദ്രകുത്തി അവരുടെ പൗരാവകാശങ്ങളെ റദ്ദാക്കി അസ്വാതന്ത്ര്യത്തിൻ്റെ ഇരുട്ടറകളിൽ ചങ്ങലക്കിട്ട മനുസ്മൃതിയുടെ ജാത്യാധിഷ്ഠിത നിയമ വ്യവഹാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബോധോദയത്തിൻ്റെ വെളിച്ചവുമായി ഡോ.അംബേദ്കർ പ്രസ്തുത ഗ്രന്ഥത്തെ ചുട്ടെരിച്ചത്. ഹിന്ദു സ്ത്രീകളോടും അധ:സ്ഥിത ജനകോടികളോടും ജാതീയതയുടെ നുകത്തിൻ കീഴിൽ നിന്നും വിമോചിതരാകാനുള്ള, ജാതിരഹിത ഇന്ത്യയുടെ വീണ്ടെടുക്കലിനു വേണ്ടിയുള്ള സാംസ്കാരിക വിപ്ലവത്തിന്റെ ആഹ്വാനമായിരുന്നു ചരിത്രത്തിലെ ആ ധീരമായ നടപടി.
എന്തുകൊണ്ടു മനുസ്മൃതി
പ്രാചീന ഇന്ത്യയിലെ ആര്യന്മാരുടെ മത നിയമഗ്രന്ഥമാണ് മനുസ്മൃതി. സ്വയംഭൂവായ ബ്രഹ്മാവിൻ്റെ പുത്രനായ മനു മഹർഷിമാർക്ക് ഉപദേശിച്ച ധർമശാസ്ത്രം എന്ന നിലയിൽ ദിവ്യത്വത്തിൻ്റെ പരിവേഷം ചാർത്തിയായിരുന്നു അതിപുരാതന കാലം മുതൽ മനുസ്മൃതി പ്രചരിപ്പിക്കപ്പെട്ടു പോന്നത്. ദൈവ കല്പിതം എന്ന നിലയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നതിനാൽ നൂറ്റാണ്ടുകളോളം അപ്രതിരോധിത നിയമശാസ്ത്ര സംഹിതയായി മനുസ്മൃതി അവിഘ്നം നിലകൊണ്ടു. ബ്രാഹ്മണാധിപത്യം കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടത്തിൽ ബ്രാഹ്മണരുടെ മേൽക്കോയ്മയെ പ്രകീർത്തിച്ചും ക്ഷത്രിയ, വൈശ്യ, ശൂദ്ര വർണങ്ങളുടെയും സ്ത്രീകളുടെയും അന്തരാള ജാതികളുടെയും മറ്റും ധർമ്മങ്ങളും കർമ്മങ്ങളും വിശദീകരിച്ചുമാണ് മനുസ്മൃതി നിയമ വ്യവഹാര ഗ്രന്ഥം എന്ന നിലയിൽ അപ്രമാദിത്യം നേടിയത്. പുരാതന ഇന്ത്യയിലെ നീതിന്യായ വ്യവഹാര നിർണയത്തിൽ മനുസ്മൃതി മുഖ്യ പങ്കുവഹിച്ചിരുന്നു.
ഇന്ന് പ്രചാരത്തിലുള്ള മനുസ്മൃതിയിൽ പന്ത്രണ്ട് അധ്യായങ്ങളാണുള്ളത്. ഉല്പത്തി ക്രമത്തിലൂടെയാണ് മനുസ്മൃതി ആരംഭിക്കുന്നത്. തുടർന്ന് വിവിധ അദ്ധ്യായങ്ങളിലൂടെ ധർമവും, സംസ്‌കാരങ്ങളും, വിവാഹവിധികൾ, ഗൃഹസ്ഥാശ്രമം, അഭക്ഷ്യം, മാംസവിധി, ആശൗചവിധി, വാനപ്രസ്ഥം, രാജധർമം, വ്യവഹാരങ്ങൾ, ദമ്പതീധർമം, ജാതിക്രമം, പ്രായശ്ചിത്ത വിധി, കർമഫല നിരൂപണം എന്നിവ നിദർശിക്കുന്നു. വിഷയ വിഭജനം വിപുലമാണെങ്കിലും അവയെല്ലാം തന്നെ ചാതുർവർണ്യ വ്യവസ്ഥകൾക്ക് അധീനമായിട്ടാണ് രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. ശ്രേണീകൃത അസമത്വത്തെ സാധൂകരിക്കുന്ന, സ്ത്രീകൾക്കും അടിസ്ഥാന ജനവിഭാഗങ്ങൾക്കും പൗരാവകാശങ്ങൾ നിഷേധിക്കുന്ന, അവരെ ഹീനരും താഴ്ന്നവരും തൊട്ടുകൂടാത്തവരും ചണ്ഡാളരുമായി ചിത്രീകരിക്കുന്ന ചാതുർവർണ്യ സാമൂഹ്യക്രമത്തെ ഉദാത്ത സാമൂഹ്യക്രമമായാണ് മനുസ്മൃതി ഉദ്ഘോഷിക്കുന്നത്. നിയമം, നീതിശാസ്ത്രം, ധർമ്മശാസ്ത്രം, രാഷ്ട്രമീമാംസ, രാജധർമ്മം, പ്രജാധർമ്മം, സാമ്പത്തിക ശാസ്ത്രം, ഭരണവ്യവസ്ഥകൾ, നീതിന്യായം തുടങ്ങി വ്യക്തി ജീവിതത്തിൻ്റെയും സാമൂഹ്യ ജീവിതത്തിൻ്റെയും സമസ്ത മേഖലകളെയും പരാമർശിക്കുന്ന ചട്ടങ്ങൾ മനുസ്മൃതിയിൽ കാണാമെങ്കിലും അവയുടെയെല്ലാം ഉരകല്ല് ചാതുർവർണ്യ വ്യവസ്ഥകളാണെന്നു മാത്രം.
ചാതുർവർണ്യാധിഷ്ഠിത സമൂഹത്തെ ഐഡിയൽ സമൂഹമായി ഉയർത്തിക്കാട്ടുന്ന മനുസ്മൃതി ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വർണങ്ങളുടെ ആധിപത്യത്തിനും വാഴ്ചക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. ചുരുക്കത്തിൽ സവർണാധിപത്യത്തിൻ്റെ നീതിസാര ബോധനശാസ്ത്രമാണ് മനുസ്മൃതി എന്നു കാണാം. ബ്രാഹ്മണാധിപത്യത്തിൻ്റെ പാരമ്യതയിൽ രചിക്കപ്പെട്ട കൃതിയായതിനാൽ മനുസ്മൃതി ബ്രാഹ്മണാധിപത്യത്തെ സാധൂകരിക്കുകയും മഹത്വവത്ക്കരിക്കുകയും ബ്രാഹ്മണനാണ് എല്ലാ വർണങ്ങളിലും ഉത്കൃഷ്ടനെന്നു സ്ഥാപിക്കുകയും ചെയ്യുന്നു. ബ്രാഹ്മണനെ ശ്രേഷ്ഠനായി വാഴിക്കുക മാത്രമല്ല അവനെക്കാൾ ശ്രേഷ്ഠനായി മറ്റാരുമില്ലന്നു പ്രഖ്യാപിക്കുകയും ലോകത്തെ സകല സമ്പത്തും അവൻ്റെ അധീനതയിലാണെന്നും ബ്രാഹ്മണന് ഐശ്വര്യം ഉണ്ടായാൽ ലോകത്തിന് സുഖമുണ്ടാകുമെന്നും വിളംബരം നടത്തുകയും ചെയ്യുന്നു. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വർണങ്ങൾക്ക് വേദാദ്ധ്യയനം വിധിക്കപ്പെടുന്നുണ്ടെങ്കിലും ബ്രാഹ്മണനു മാത്രമേ വേദോദ്ധ്യായനം പാടുള്ളൂ. രാജഭരണമാണ് ക്ഷത്രിയൻ്റെ കർമ്മം. വൈശ്യൻ്റെതാകട്ടെ കൃഷിയും കച്ചവടവും. ത്രൈവർണ്ണികാരുടെ പാദസേവയാണ് ശൂദ്രന് വിധിക്കപ്പെട്ടിട്ടുള്ളത്.
കൽബുർഗിയിലെ ജഗത് സർക്കിളിലുള്ള ഡോ. ബി.ആർ. അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ ദലിത് പ്രവർത്തകർ മനുസ്മൃതി ചുട്ടെരിക്കുന്നു. Credit: ARUN KULKARNI
ശൂദ്രനെ സംബന്ധിച്ചിടത്തോളം " ശൂദ്രമക്ഷരസംയുക്തം ദൂരത: പരിവർജ്ജ യേത് " എന്നതായിരുന്നു പ്രമാണം. അതായത് ശൂദ്രന് അക്ഷരജ്ഞാനമേ പാടില്ല. സ്ത്രീകൾക്ക് ഉപനയനവും വേദപഠനവും നിഷിധമായിരുന്നു. അവൾ സംരക്ഷിക്കപ്പെടേണ്ടവളും ഗൃഹാന്തരീക്ഷത്തിൽ ജീവിക്കേണ്ടവളുമാണെന്ന് മനുസ്മൃതി കല്പിച്ചു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിർണയിച്ചുകൊണ്ടു മനു ഇപ്രകാരം വിധിന്യായം നടത്തി. "പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവനേ പുത്രോ രക്ഷതി വാർദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമർഹതി" ആധുനിക സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന എല്ലാവിധ സ്വാതന്ത്ര്യത്തെയും റദ്ദുചെയ്യുന്ന മനു നിയമങ്ങൾ അത്യന്തം പ്രതിലോമകരവും അതിലേറെ പ്രതിവിപ്ലവാത്മകവുമാണെന്നതിൽ സംശയമില്ല. അന്തരാള ജാതികളെപ്പറ്റിയും ആര്യേതരായ ആദിമജനവിഭാഗങ്ങളെപ്പറ്റിയും മനു നടത്തിയിട്ടുള്ള നിബന്ധനകളും അത്യന്ത്യം പ്രതിലോമകരമാണ്. ചണ്ഡാളനും ശ്വപചനും ഗ്രാമത്തിന് പുറത്ത് ജീവിക്കണമെന്നു നിഷ്കർഷിക്കുന്ന മനു പട്ടിയും കഴുതയുമായിരിക്കണം അവരുടെ ധനമെന്നും വിധിക്കുന്നുണ്ട്. പ്രത്യേകം അടയാളം ധരിക്കേണ്ട അവർ ജാതി നിയമങ്ങൾക്ക് വിധേയമായി സവർണമേൽക്കോയ്മയെ അംഗീകരിച്ച് ജീവിക്കണമെന്നും മനു അനുശാസിക്കുന്നു. ഇത്തരത്തിൽ സവർണരിൽ സമ്പത്തും അധികാരം പദവിയും അന്തസ്സും കേന്ദ്രീകരിക്കാനും അവർണർക്ക് അവ നിഷേധിക്കാനും അവർക്കുമേൽ സാമൂഹ്യ അടിമത്തവും വിവേചനവും ചൂഷണവും അടിച്ചേൽപ്പിക്കാനും ചട്ടങ്ങളും വ്യവസ്ഥകളും ദണ്ഡനനീതിയും ആസൂത്രണം ചെയ്ത മനുസ്മൃതി ഇന്ത്യൻ സമൂഹത്തിൻ്റെ അധഃപതനത്തിൽ ചെലുത്തിയ സ്വാധീനത്തിൻ്റെ തീവ്രത വലുതായിരുന്നു. നിയതാർഥത്തിൽ വേദങ്ങളിലൂടെയും മറ്റും വിരാജിതമായ ചാതുർവർണ്യ സംബന്ധിയായ വ്യവസ്ഥകളെ മനു ക്രോഡീകരിക്കുകയാണുണ്ടായത് എന്നു കാണാം. നാലു വർണങ്ങളുടെ ഉല്പത്തിയെപ്പറ്റി പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ പുരുഷസൂക്തവും ഭഗവത് ഗീതയിലെ "ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ്മ വിഭാഗശ" എന്ന വിശദീകരണവും ശ്രദ്ധേയമാണല്ലോ.
ചാതുർവർണ്യത്തെയും ജാതി വ്യവസ്ഥയെയും സാധൂകരിക്കുകയും ബ്രാഹ്മമേധാവിത്വത്തെ ശാശ്വതീകരിക്കുകയും ചെയ്യുന്ന മനുസ്മൃതിയുടെ നീതിബോധത്തെ ആദ്യം വിമർശന വിധേയമാക്കിയത് ഡോ. അംബേദ്ക്കറായിരുന്നു. ജാതിവ്യവസ്ഥയാണ് ഇന്ത്യയുടെ അഭിശാപമെന്നു വിധിന്യായം നടത്തിയ അദ്ദേഹം ചരിത്രത്തിലുടനീളം സവർണർക്ക് അടിസ്ഥാന ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതിനും അടിച്ചമർത്തുന്നതിനും വേണ്ടിയാണ് മനുസ്മതിയിലെ ചട്ടങ്ങൾ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പ്രസ്താവിച്ചു. തുടർന്ന് ജാതി-മതഭേദമെന്യെ എല്ലാ മനുഷ്യർക്കും പൊതു ജലസ്രോതസ്സുകളിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്നതിനു വേണ്ടിയുള്ള പൗരാവകാശ പ്രക്ഷോഭത്തിന് വേണ്ടി 1926 മാർച്ച് 19-ന് മഹദിൽ ആരംഭിച്ച പ്രക്ഷോഭത്തിൻ്റെ രണ്ടാംഘട്ട സമരത്തിൽ (1927 ഡിസംബംർ 25) വച്ച് പരസ്യമായി മനുസ്മൃതി ചുട്ടെരിക്കുകയും ചെയ്തു.
മനുസ്മൃതി പ്രഘോഷണം ചെയ്യുന്ന ജാതിവിവേചനത്തിനും തൊട്ടുകൂടായ്മക്കും ലിംഗ അസമത്വത്തിനും എതിരെയുള്ള പ്രക്ഷോഭത്തിൻ്റെ പ്രതീകമായിട്ടായിരുന്നു അദ്ദേഹം മനുസ്മൃതി ചുട്ടെരിച്ചത്. ഇന്ത്യയിലെ തദ്ദേശവാസികളായ ആദിമ ജനവിഭാഗങ്ങൾ എല്ലാ ജാതികൾക്കും വർണങ്ങൾക്കും താഴെ നികൃഷ്ടജന്മങ്ങളാണെന്നു വിധിച്ച് അവരുടെ പൗരാവകാശങ്ങൾ നിഷേധിക്കുന്ന, സ്ത്രീകൾ പുരുഷൻ്റെ അടിമയാണെന്നും അവർ സ്വാതന്ത്ര്യമേ അർഹിക്കുന്നില്ലെന്നും നിഷ്കർഷിക്കുന്ന, ബ്രാഹ്മണിക പുരുഷാധിപത്യത്തെ ന്യായീകരിക്കുന്ന, ബ്രാഹ്മണരാണ് ശ്രേഷ്ഠവംശം എന്നു അവകാശപ്പെടുന്ന, ബ്രാഹ്മണാധിപത്യത്തിന് നിയമസാധൂകരണം നൽകുന്ന മനുസ്മൃതി നാളിതുവരെ എഴുതപ്പെട്ട "നീതിശാസ്ത്ര ഗ്രന്ഥ"ങ്ങളിൽ ഏറ്റവും പിന്തിരിപ്പനാണെന്ന കണ്ടെത്തലിൽ നിന്നാണ് ഡോ. അംബേദ്കർ മനുസ്മൃതി ചുട്ടെരിക്കാൻ തയ്യാറാവുന്നത്. സ്ത്രീകൾ സ്വാതന്ത്ര്യമേ അർഹിക്കുന്നില്ലെന്നു പ്രഖ്യാപിക്കുന്ന മനുസ്മൃതി പുരുഷാധിപത്യത്തെയും ബ്രാഹ്മണിസത്തെയും ചാതുർവർണ്യത്തെയുമാണ് നീതീകരിക്കാൻ ശ്രമിക്കുന്നത്. അതു അടിസ്ഥാന ജനവിഭാഗങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും സമത്വവും സ്വാഭിമാനവും അന്തസ്സാർന്ന ജീവിതവും നിഷേധിക്കുക മാത്രമല്ല അധികാരവും സമ്പത്തും സവർണരിൽ മാത്രമായി കുത്തകവൽക്കരിക്കുകയും അവർണരെ ചരിത്രത്തിലുടനീളം അടിമ ജീവിതം നയിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു.
ജാതിവ്യവസ്ഥ ഒരു സാമൂഹ്യ വ്യവസ്ഥയ്ക്കുപരി ഒരു സാമ്പത്തിക വ്യവസ്ഥയാണെന്നും അവർണ ജാതികൾക്കുമേൽ ആധിപത്യം സ്ഥാപിക്കുകയാണ് അതിൻ്റെ രാഷ്ടീയ ലക്ഷ്യമെന്നും പ്രസ്താവിച്ച ഡോ. അംബേദ്കർ ഹിന്ദുമതത്തിലെ ചാതുർവർണ്യവും ജാതിവ്യവസ്ഥയുമാണ് അടിസ്ഥാന ജനവിഭാഗങ്ങളെ സാമൂഹിക അടിമത്തത്തിലേക്ക് നയിച്ചതെന്ന് നിരീക്ഷിച്ചിട്ടുള്ളത് പ്രശസ്തമാണല്ലോ. അടിസ്ഥാന ജനവിഭാഗങ്ങളുടെ വിമോചനം സാക്ഷാത്ക്കരിക്കപ്പെടണമെങ്കിൽ ജാതിവ്യവസ്ഥ തകരണമെന്ന് അദ്ദേഹം ആഴത്തിൽ ചിന്തിച്ചു. മനുസ്മൃതിയുടെ ദണ്ഡന ശാസനങ്ങളിലൂടെ സ്ഥാപനവത്ക്കരിക്കപ്പെട്ട ചാതുർവർണ്യ വ്യവസ്ഥയെ മറികടക്കാതെ ഇന്ത്യക്ക് സമത്വാധിഷ്ഠിതമായി സാഹോദര്യത്തോടെ വികസിക്കാനും മുന്നേറാനും കഴിയില്ലെന്നും ഡോ.അംബേദ്കർ ദീർഘവീക്ഷണം ചെയ്തിരുന്നു. ഇതിൻ്റെയെല്ലാം പരിണിതഫലമായിരുന്നു 1927 ഡിസംബർ 25-ലെ മനുസ്മൃതി ചുട്ടെരിക്കൽ. ഹിന്ദിയിൽ 'മനുസ്മൃതി ദഹൻ ദിവസ് ' എന്നു പരക്കെ അറിയപ്പെടുന്ന ഈ ദിനം സ്ത്രീ വിമോചന ദിനമായും മർദ്ദിതരുടെ വിമോചന പ്രഖ്യാപന ദിനമായും സമത്വ ദിനമായും ആഘോഷിക്കപ്പെട്ടു വരുന്നു.