Author Image ഡോ. ടി.എസ്. ശ്യാംകുമാർ

ഭരണഘടനയ്ക്കും തുല്യതാ ചട്ടങ്ങൾക്കും മുകളിൽ മനുസ്മൃതി പിടിമുറുക്കുമ്പോൾ

ഹിന്ദുരാഷ്ട്രം നിലവിൽ വരുന്നത് കോടതിവിധികളിൽ നിന്നു കൂടിയാണ്. രോഹിത് വെമുലയുടെയും പായൽ തദ്‌വിയുടെയും ജാതിഹത്യകളെത്തുടർന്നാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ 'തുല്യതാ ചട്ടങ്ങൾ' യു.ജി.സി. വിഭാവനം ചെയ്തത്. എന്നാൽ, സവർണ്ണ താല്പര്യങ്ങൾക്കുവേണ്ടി ഈ ചട്ടങ്ങളെ സ്റ്റേ ചെയ്ത സുപ്രീംകോടതി നടപടി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്ക് നീതി നിഷേധിക്കുന്നതാണ്. തുല്യതാ ചട്ടങ്ങൾക്ക് മേലുള്ള ഈ സ്റ്റേ കേവലം ഒരു നിയമപരമായ തടസ്സമല്ല, മറിച്ച് കോടതിമുറികളിൽ ഇന്നും നിലീനമായിരിക്കുന്ന മനുസ്മൃതിയുടെ സ്വാധീനമാണെന്ന് ചരിത്രവസ്തുതകൾ ചൂണ്ടിക്കാട്ടി ഡോ. ടി.എസ്. ശ്യാംകുമാർ നിരീക്ഷിക്കുന്നു.

യു.ജി.സി.യുടെ തുല്യതാ പ്രോത്സാഹിപ്പിക്കുന്ന നിയമത്തിനെതിരെ (പ്രൊമോഷൻ ഓഫ് ഇക്വിറ്റി ഇൻ ഹയർ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ റെഗുലേഷൻസ്) രാജ്യത്തെ വിവിധ സവർണ സംഘടനകൾ പ്രക്ഷോഭം നടത്തുകയും സുപ്രീം കോടതിയിൽ കേസുമായി എത്തുകയും ചെയ്തു. സവർണ സംഘടനകളുടെ വാദം മുഖവിലയ്‌ക്കെടുത്ത കോടതി, തുല്യതാ ചട്ടം സ്റ്റേ ചെയ്യുകയും ചെയ്തു. രാജ്യത്ത് ദലിത്-പിന്നോക്ക വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾ നേരിടുന്ന വിവേചനവും അതിക്രമവും അവസാനിപ്പിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് യു.ജി.സി ചട്ടം തയ്യാറാക്കിയത്. സ്ഥാപനവൽകൃതമായ ജാതിഹത്യക്ക് ഇരയായ ദലിത് ഗവേഷണ വിദ്യാർത്ഥിയായ രോഹിത് വെമുലയുടെയും ഗോത്രവർഗ മുസ്ലിം ഡോക്ടറായ പായൽ തദ്‌വിയുടെയും അമ്മമാർ സുപ്രീം കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് ജാതിവിവേചനങ്ങൾ അവസാനിപ്പിക്കാൻ ചട്ടം തയ്യാറാക്കാൻ സുപ്രീം കോടതി യു.ജി.സിക്ക് നിർദ്ദേശം നൽകിയത്.

രാജ്യത്ത് ദലിത്-പിന്നോക്ക വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ നേരിടുന്ന വിവേചനം വർദ്ധിച്ചുവരികയാണെന്ന് പഠനങ്ങളും അനുഭവ സാക്ഷ്യങ്ങളും തെളിയിക്കുന്നു. ദലിത്-ആദിവാസി-പിന്നോക്ക വിദ്യാർത്ഥികൾക്കെതിരായ ജാതി അതിക്രമം 118 ശതമാനം വർദ്ധിച്ചതായി പ്രഫ. സുഖദേവ് തൊറാട്ട് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഏഴ് വർഷ കാലയളവിൽ ഇന്ത്യയിലെ ഐ.ഐ.ടി ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊണ്ണൂറ്റിയെട്ടോളം ദലിത്-ആദിവാസി-ബഹുജൻ വിദ്യാർത്ഥികൾ ജാതിഹിംസയുടെ ഇരകളായി "ആത്മഹത്യ" ചെയ്തതായി കേന്ദ്രസർക്കാർ തന്നെ രാജ്യസഭയിൽ വെളിപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളിൽ 55 ശതമാനവും പട്ടികജാതി-പട്ടികവർഗ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് സർക്കാർ തന്നെ ലോക്‌സഭയെ അറിയിച്ചിരുന്നു.

യാഥാർത്ഥ്യം ഇതായിരിക്കെയാണ് ദലിത്-പിന്നോക്ക വിഭാഗങ്ങൾ നേരിടുന്ന വിവേചനവും ഹിംസയും അവസാനിപ്പിക്കാനുള്ള തുല്യതാ നിയമങ്ങൾ "ദുരുപയോഗം" ചെയ്യപ്പെടും എന്ന വാദമുന്നയിച്ച് സവർണ സംഘടനകൾ കോടതിയെ സമീപിച്ചത്. അറ്റ്‌റോസിറ്റി ആക്ട് നിലനിൽക്കുന്ന ഒരു രാജ്യത്ത് ദലിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ എത്ര പേർ ശിക്ഷിക്കപ്പെടുന്നു എന്ന് പരിശോധിച്ചാൽ സവർണ വാദങ്ങൾ അസ്ഥാനത്താണെന്ന് ബോധ്യപ്പെടും. സവർണ വാദങ്ങൾ കേട്ട മാത്രയിൽ സുപ്രീം കോടതി യു.ജി.സിയുടെ പുതിയ തുല്യതാ ചട്ടങ്ങൾ സ്റ്റേ ചെയ്തു. പുതിയ തുല്യതാ നിയമങ്ങൾ പോലും വെള്ളം ചേർത്തവയാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും യു.ജി.സിയുടെ മുൻ ചെയർമാനുമായ സുഖദേവ് തൊറാട്ട് നിരീക്ഷിച്ചിരുന്നു. തൊറാട്ടിന്റെ അഭിപ്രായമനുസരിച്ച് "നേർപ്പിക്കപ്പെട്ട" തുല്യതാചട്ടം പോലും സവർണവൃന്ദങ്ങളിൽ അസഹിഷ്ണുത ഉളവാക്കിയിരിക്കുന്നു. EWS സംവരണത്തെ സംബന്ധിച്ച കേസിൽ അത് സ്റ്റേ ചെയ്യാതെ വാദം കേട്ട കോടതി, ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ദലിത്-പിന്നോക്ക ജനവിഭാഗങ്ങളെ ബാധിക്കുന്ന വിഷയത്തിൽ ആദ്യം തന്നെ സ്റ്റേ അനുവദിക്കുകയാണുണ്ടായത്. ഇന്ത്യയിലെ തീർത്തും ന്യൂനപക്ഷമായ സവർണ വിഭാഗങ്ങളോടും ബഹുഭൂരിപക്ഷം വരുന്ന അവർണരോടുമുള്ള നീതിന്യായ വ്യവസ്ഥയുടെ പക്ഷപാതപരമായ സമീപനത്തിന്റെ ആഴം തുല്യതാ ചട്ടങ്ങൾ സ്റ്റേ ചെയ്ത വിധിയിൽ കാണാം. എത്രമാത്രം ആഴത്തിൽ നീതിന്യായ വ്യവസ്ഥയിൽ മനുസ്മൃതി നിലീനമായിരിക്കുന്നു എന്നത് കൂടി ഈ സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇത് കേവലം ഒരു ചട്ടത്തിന്റെ പ്രശ്നം മാത്രമല്ല, അതിനുമപ്പുറം നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്ന മനുസ്മൃതിയുടെ സംസ്കാരത്തിന്റെ സ്വാധീനമാണ് വെളിപ്പെടുന്നത്.

മൃത്യുഞ്ജയ് തിവാരി, അഭിഭാഷകൻ വിനീത് ജിൻഡാൽ, രാഹുൽ ദിവാൻ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് 2026 ജനുവരി 29-ന് യുജിസി ഇക്വിറ്റി റെഗുലേഷൻസ് സ്റ്റേ ചെയ്തു.

"ധർമസങ്കല്പത്തെ ഭരണഘടന അവഗണിച്ചു" എന്ന് പറഞ്ഞത് നീതിന്യായ പീഠം അലങ്കരിക്കുന്ന ഒരു ജഡ്ജിയാണ്. സനാതന ധർമത്തെ ഉയർത്തിപ്പിടിക്കുമെന്ന് മറ്റൊരു ജഡ്ജി പ്രസ്താവിക്കുന്നു. വ്യത്യസ്ത വിശ്വാസങ്ങളും നിരവധി സമുദായങ്ങളും മതവിഭാഗങ്ങളും പുലരുന്ന ഒരു രാജ്യത്ത് തികച്ചും പക്ഷപാതപരമായ സമീപനം നീതിപീഠം അലങ്കരിക്കുന്നവർ സ്വീകരിക്കുന്നതിലൂടെ അവരുടെ വിധിപ്രസ്താവങ്ങൾ തന്നെ സംശയാസ്പദമായി തീരുകയാണ്.

തുല്യതാ ചട്ടങ്ങൾ സ്റ്റേ ചെയ്ത നടപടി നീതിന്യായ വ്യവസ്ഥയെ പിടിമുറുക്കിയ ധർമശാസ്ത്രങ്ങളുടെ സ്വാധീനമാണ് തെളിയിക്കുന്നത്. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്.എൻ. ശ്രീവാസ്തവ, ഒരു പുരോഹിതൻ സമർപ്പിച്ച സ്വത്തുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനിടയിൽ ഭഗവദ്ഗീതയെ രാഷ്ട്രീയധർമശാസ്ത്രമായി കണക്കാക്കാം എന്ന് പ്രസ്താവിക്കുകയുണ്ടായി. ഗീത സ്വാതന്ത്ര്യസമരത്തിൽ ഏർപ്പെട്ടിരുന്നവരെ പ്രചോദിപ്പിച്ചു എന്നും അതിനാൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51-A പ്രകാരം ജാതി, മതം എന്നിവ പരിഗണിക്കാതെ ഗീത മുന്നോട്ടുവച്ച ധർമം സ്വീകരിക്കുന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണെന്നും ശ്രീവാസ്തവ പറഞ്ഞു. "ചാതുർവർണ്യം മയാ സൃഷ്ടം" എന്ന് രേഖപ്പെടുത്തിയ ജാതിവ്യവസ്ഥയുടെ സൈദ്ധാന്തിക സാധൂകരണമായ ഗീതയെ ഭരണഘടനയ്ക്ക് മുകളിൽ സ്ഥാപിക്കാനുള്ള ശ്രമമാണ് 2007-ൽ ശ്രീവാസ്തവയിൽ നിന്നുണ്ടായത്. ഭരണഘടന നിലവിൽ വന്നതു മുതൽ തന്നെ ഭരണഘടനാ ധാർമികതയെ തകർത്ത് ബ്രാഹ്മണിക ധാർമികതയെ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവന്നിരുന്നു; അതിന്നും നിർബാധം തുടരുന്നു.

പെൺകുട്ടികൾ മനുസ്മൃതി വായിക്കാൻ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ജെ.ജെ. ദെവെ ആഹ്വാനം ചെയ്തു. പ്രായപൂർത്തിയാകാത്ത ബലാത്സംഗ ഇരയോടായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ ഈ ഉപദേശം. പ്രായപൂർത്തിയാവാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് ശിക്ഷ വിധിച്ച കോടതി (2005), മനുസ്മൃതി ഒരു സാംസ്കാരിക തത്വത്തെ മാത്രമല്ല ഒരു ഭരണഘടനാ ദർശനത്തെയും പ്രതിഫലിപ്പിക്കുന്നു എന്ന് നിരീക്ഷിച്ചു. മനുസ്മൃതി ഉദ്ധരിച്ച് ജാർഖണ്ഡ് ഹൈക്കോടതി (2024) ഭാര്യയുടെ ജീവനാംശം റദ്ദാക്കി. ഭർത്താവിന്റെ കുടുംബത്തിലെ പ്രായമായ അംഗങ്ങളെ സേവിക്കേണ്ടത് ഭാര്യയുടെ കടമയാണെന്നും മനുസ്മൃതി ഉദ്ധരിച്ച് ജാർഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി. 1927-ൽ മഹാഡ് സത്യാഗ്രഹത്തിന്റെ സന്ദർഭത്തിൽ ഡോ. ബി.ആർ. അംബേദ്കർ ജാതിഹിംസയുടെ പ്രമാണഗ്രന്ഥമായ മനുസ്മൃതി അഗ്നിക്കിരയാക്കിയത് നീതിന്യായ പീഠങ്ങൾ മറന്നുവെന്ന് തോന്നുന്നു. 1950-നും 2019-നും ഇടയിൽ സുപ്രീം കോടതിയും ഹൈക്കോടതികളും 38 തവണ മനുസ്മൃതി ഉദ്ധരിച്ചിട്ടുണ്ടെന്ന് അതിന്ദ്രിയോ ചക്രവർത്തി എഴുതുന്നുണ്ട്. 1989-നും 2019-നും ഇടയിൽ സുപ്രീം കോടതി നിരവധി തവണ മനുസ്മൃതി ഉദ്ധരിച്ച് തീരുമാനങ്ങൾ എടുത്ത കാര്യവും അദ്ദേഹം രേഖപ്പെടുത്തുന്നു.

2014-ൽ മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസിൽ (മെഹ്റുന്നിസ vs സയ്യിദ് ഹബീബ് കേസ്), കർണാടക ഹൈക്കോടതി സ്ത്രീകളുടെ സംരക്ഷണത്തെ കുറിച്ച് പറയുമ്പോൾ മനുസ്മൃതിയിലെ "പിതാ രക്ഷതി കൗമാരേ..." എന്ന ശ്ലോകം ഉദ്ധരിക്കുന്നു. 2016-ൽ മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ പിതാവിന്റെയും മകന്റെയും കടമകളെ കുറിച്ച് ഗൗഹാത്തി ഹൈക്കോടതി ആവേശത്തോടെ പരാമർശിക്കുന്നത് കാണാം. ദത്തെടുക്കൽ, അനന്തരാവകാശം എന്നിവ സംബന്ധിച്ച ചർച്ചയിൽ "പും" എന്ന നരകത്തിൽ നിന്നും പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രൻ എന്ന മനുസ്മൃതിഭാഗം (9. 135) കോടതി ഉദ്ധരിച്ചു. ഈ വിധിന്യായത്തിലൂടെ നീതിപീഠം ബ്രാഹ്മണമതത്തിന്റെ ആശയങ്ങളായ സ്വർഗം, നരകം, ആത്മാവ് എന്നീ സങ്കല്പങ്ങളെ ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.

ക്യാമ്പസുകളിലെ ജാതിവിവേചനം തടയുന്നതിനുള്ള 2026-ലെ യുജിസി (UGC) റെഗുലേഷൻസിനെ സുപ്രീം കോടതി സ്റ്റേ ചെയ്തതിനെതിരെ റെഗുലേഷൻസിനെ പിന്തുണച്ചുകൊണ്ട് വാരണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ഫെബ്രുവരി 3-ന് നടത്തിയ പ്രതിഷേധ സമരം.

"ഭരണഘടന 14-18 വകുപ്പുകൾ ഫലത്തിൽ നിയമം വഴി ജാതീയതയും അതിന്റെ സ്വാധീനവും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അതിനാൽ മുൻവാതിൽ ഇപ്പോഴും അടഞ്ഞു കിടക്കുന്നു. എന്നാൽ സമീപ വർഷങ്ങളിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ മനുസ്മൃതിയുടെ ആവർത്തിച്ചുള്ളതും തീക്ഷ്ണവുമായ ആഹ്വാനത്തിലൂടെ ഒരു പിൻവാതിൽ തീർച്ചയായും തുറന്നിട്ടുണ്ട്"-എന്ന് അതിന്ദ്രിയോ ചക്രവർത്തി എഴുതുന്നു.

1976-ലെ കേസിൽ (കുഷ്മ vs ബാൽഡിയോ) മനുസ്മൃതി അടിസ്ഥാനപ്പെടുത്തിയുള്ള നാമകരണത്തെ വിവരിച്ചുകൊണ്ട് ജുഡീഷ്യറി അതിന് സാധൂകരണം നൽകുന്നുണ്ട്. ഇങ്ങനെ മനുസ്മൃതി ഉദ്ധരിക്കുന്നതിലൂടെ കോടതി മനുസ്മൃതിക്കും ധർമശാസ്ത്രങ്ങൾക്കും നിയമപരമായ സാധൂകരണവും പവിത്രതയും നൽകി. അതുവഴി ഭരണഘടനയ്ക്ക് മുകളിൽ മനുസ്മൃതിയെ പിൻവാതിലിലൂടെ സ്ഥാപിക്കാനുള്ള ശ്രമമാണ് അരങ്ങേറുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ അവർണ തന്ത്രിമാർക്ക് പൂജാപഠന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശമില്ലെന്ന് വാദിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ച അഖില കേരള തന്ത്രിസമാജം തന്ത്രസമുച്ചയം ഉദ്ധരിച്ചുകൊണ്ടാണ് ബ്രാഹ്മണ തന്ത്രിമാരുടെ അധികാരം സ്ഥാപിക്കാനും അവർണ തന്ത്രിമാരുടെ അധികാരം റദ്ദാക്കാനും ശ്രമിക്കുന്നത്.

ഭരണഘടനയെയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയും മനുസ്മൃതിയെ പിൻവാതിലിലൂടെ കടത്തി റദ്ദാക്കാനുള്ള യത്നങ്ങൾ വളരെ ആഴത്തിൽ നടന്നുവരികയാണ്. ഹിന്ദുരാഷ്ട്രം നിലവിൽ വരുന്നത് കോടതിവിധികളിൽ നിന്നു കൂടിയാണെന്ന് ഭരണഘടനാ വിദഗ്ദ്ധനും നിയമപണ്ഡിതനുമായ പ്രൊഫ. ഡോ. ജി. മോഹൻ ഗോപാൽ നിരീക്ഷിക്കുന്നുണ്ട്. സുദീർഘകാലമായി ഭരണഘടനയ്‌ക്കെതിരായി നടന്നുവരുന്ന ആക്രമണത്തിന്റെ തുടർച്ചയിലാണ് തുല്യതാ ചട്ടങ്ങൾക്കെതിരായ സവർണ സംഘങ്ങളുടെ പ്രത്യക്ഷാക്രമണമെന്ന് മനുസ്മൃതി ഉദ്ധരിക്കുന്ന വിധിന്യായങ്ങൾ പരിശോധിച്ചാൽ അറിയാം.

The Roots Media - TOWARDS SOCIAL DEMOCRACY