Author Image കെ. സന്തോഷ് കുമാർ

അദൃശ്യമാകുന്ന എസ്‌.സി./എസ്‌.ടി. ഫണ്ടും അട്ടിമറിയുടെ കേരള മോഡലും

9 വർഷം കൊണ്ട് 7411 കോടി രൂപ ലാപ്‌സാക്കുക എന്നത് ഭരണപരമായ ഒരു പിഴവല്ല, മറിച്ച് ഒരു ജനതയോടുള്ള സാമൂഹിക അനീതിയാണ്. എസ്‌.സി./എസ്‌.ടി. വികസനത്തിനായി നീക്കിവെക്കുന്ന തുക ആ സാമ്പത്തിക വർഷം ചിലവഴിച്ചില്ലെങ്കിൽ അത് ലാപ്‌സാവില്ല; മറിച്ച് അടുത്ത വർഷത്തെ വിഹിതത്തോടൊപ്പം അധികമായി ചേർക്കപ്പെടുന്നൊരു ചട്ടം, ഫണ്ട് ബോധപൂർവ്വം ലാപ്‌സാക്കുകയോ വകമാറ്റുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ കഴിയുന്ന വ്യവസ്ഥ, പദ്ധതികൾ ആസൂത്രണം ചെയ്യാനും വിനിയോഗം നിരീക്ഷിക്കാനും പ്രത്യേക അധികാരമുള്ള ഒരു 'നോഡൽ ഏജൻസി', ആസൂത്രണം മുതൽ വിനിയോഗം വരെ ഗുണഭോക്താക്കളുടെ പങ്കാളിത്തം തുടങ്ങിയവ ഉറപ്പാക്കുന്ന ഒരു നിയമനിർമ്മാണത്തിന് കേരള സർക്കാർ തയ്യാറാകുമോ എന്നതാണ് മർമ്മപ്രധാനമായ ചോദ്യം.

പട്ടികജാതി-പട്ടികവർഗ്ഗ വികസന ഫണ്ട് വിനിയോഗത്തിലെ പ്രധാന വെല്ലുവിളിയാണ് ഫണ്ട് ലാപ്‌സാകലും (Lapse of Funds), ഫണ്ട് വകമാറ്റലും (Diversion of Funds). സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന ദലിത്-ആദിവാസി വിഭാഗങ്ങളുടെ സമഗ്രമായ സാമൂഹിക-സാമ്പത്തിക വികസനത്തിനും വിദ്യാഭ്യാസത്തിനും സ്വയംസംരംഭങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കുമായി ബജറ്റിൽ വകയിരുത്തുന്ന കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാത്തതുകൊണ്ടും സർക്കാർ സംവിധാനങ്ങളുടെ പരാജയംകൊണ്ടും 'ബ്യൂറോക്രാറ്റിക് ഫ്യൂഡലിസം' കൊണ്ടും ലാപ്‌സാകുന്നത്.

2016-ൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത് മുതൽ 2025 മാർച്ച് വരെയുള്ള 9 സാമ്പത്തിക വർഷക്കാലം 7,411 കോടി രൂപയാണ് ലാപ്‌സായത്. 2016-17 മുതൽ 2024-25 വരെയുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടിലും (Economic Review) പട്ടികവിഭാഗങ്ങളുടെ Budget Performance റിപ്പോർട്ടിലുമാണ് ഈ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി വകയിരുത്തുന്ന തുകയുടെ ഏകദേശം 25 ശതമാനം ഫണ്ടാണ് ലാപ്‌സായി പോകുന്നത്. ചിലവഴിക്കപ്പെടുന്ന തുകയിൽത്തന്നെ 10-15 ശതമാനത്തോളം തുക വകമാറ്റിയാണ് ചിലവഴിക്കുന്നതെന്ന് സി.എ.ജി. (CAG) റിപ്പോർട്ടും (Government of Kerala Report No. 8 of 2025) വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തിൽ ബജറ്റിൽ വകയിരുത്തുന്ന തുകയിൽ 40 ശതമാനത്തോളം വിനിയോഗിക്കപ്പെടാതെ പോകുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും അവയ്ക്ക് അനുമതി വാങ്ങുന്നതിലും വരുത്തുന്ന കാലതാമസം, ആസൂത്രണത്തിലെ പാളിച്ച, ആസൂത്രണത്തിലും ആവിഷ്കരണത്തിലുമുള്ള ആദിവാസി-ദലിത് വിഭാഗങ്ങളുടെ പങ്കാളിത്തമില്ലായ്മ, താൽപ്പര്യങ്ങൾക്ക് അനുസൃതമായും പേരിനുവേണ്ടിയും നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതികൾ, എസ്‌.സി./എസ്‌.ടി. വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് അനുഗുണമായ പദ്ധതികളുടെ അപര്യാപ്തത, സാമ്പത്തിക വർഷാവസാനം സർക്കാർ ഏർപ്പെടുത്തുന്ന ട്രഷറി നിയന്ത്രണങ്ങൾ, ഫണ്ട് വിനിയോഗം നിരീക്ഷിക്കാൻ ശക്തമായ ഒരു നിയമപരമായ സംവിധാനത്തിന്റെ അപര്യാപ്തത (Statutory Nodal Agency) തുടങ്ങിയവയാണ് ഫണ്ട് ലാപ്‌സാകുന്നതിന്റെ പ്രധാന കാരണങ്ങൾ.

2016-17-ൽ പട്ടികജാതി വികസനത്തിനായി കേന്ദ്ര വിഹിതമുൾപ്പെടെ ലഭിച്ചത് 2,660.54 കോടി രൂപയാണ്. സംസ്ഥാന ബജറ്റ് വിഹിതം 2,354.50 കോടി രൂപയായിരുന്നു. ലഭിച്ച തുകയിൽ ചിലവാക്കിയത് 1,825.93 കോടി രൂപ മാത്രമാണ്. 834.61 കോടി രൂപയാണ് ലാപ്‌സായത്. അതേ വർഷം പട്ടികവർഗ്ഗ വികസനത്തിനായി ലഭിച്ചത് 973.42 കോടി രൂപയാണ്. ഇതിൽ സംസ്ഥാന ബജറ്റ് വിഹിതം 682.80 കോടി രൂപയാണ്. ചിലവാക്കിയതാകട്ടെ 588.31 കോടി രൂപയും. 385 കോടി എസ്‌.ടി. ഫണ്ടാണ് ആ വർഷം ലാപ്‌സായത്. ചുരുക്കത്തിൽ 1,219.93 കോടി രൂപയാണ് ആ സാമ്പത്തിക വർഷം ലാപ്‌സായത്.

2017-18-ൽ പട്ടികജാതി ബജറ്റ് വിഹിതം 2,599.65 കോടി രൂപയായിരുന്നു. ഇതിൽ ചിലവാക്കിയത് 2,205.11 കോടി രൂപയും 394 കോടി എസ്‌.സി. ഫണ്ടുമാണ് ലാപ്‌സായത്. 2017-18-ൽ പട്ടികവർഗ്ഗ വികസനത്തിനായി വകയിരുത്തിയത് 751.08 കോടി രൂപയും ചിലവാക്കിയത് 669.51 കോടി രൂപയുമാണ്. 81.57 കോടി രൂപ എസ്‌.ടി. ഫണ്ടാണ് ആ വർഷം ലാപ്‌സായത്. എസ്‌.സി./എസ്‌.ടി. വിഭാഗങ്ങളുടെ 475.57 കോടി വികസന ഫണ്ടാണ് ആ വർഷം ലാപ്‌സായത്.

2018-19-ൽ പട്ടികജാതി വികസനത്തിനായി ബജറ്റിൽ വകയിരുത്തിയത് 2,859.62 കോടി രൂപയായിരുന്നു. ഇതിൽ ചിലവാക്കിയത് 2,225.09 കോടി രൂപയും 634.34 കോടി രൂപ എസ്‌.സി. ഫണ്ട് ലാപ്‌സായി. ഇതേ സാമ്പത്തിക വർഷം പട്ടികവർഗ്ഗ വികസനത്തിനായി വകയിരുത്തിയ തുക 826.19 കോടി രൂപയാണ്. അതിൽ ചിലവാക്കിയത് 653.52 കോടി രൂപയും 172.67 കോടി എസ്‌.ടി. ഫണ്ട് ആ വർഷവും ലാപ്‌സായി. അതായത് എസ്‌.സി./എസ്‌.ടി. വിഭാഗങ്ങളുടെ 807.01 കോടി രൂപയാണ് ആ വർഷം മൊത്തം ലാപ്‌സായത്.

ഇത്തരത്തിൽ 2016 മുതൽ 2025 മാർച്ച് വരെയുള്ള 9 സാമ്പത്തിക വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള മൊത്തം വിഹിതം 32,745.48 കോടി രൂപയാണ്. ഇതിൽ ക്ഷേമ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഭൂമി-ഭവന നിർമ്മാണത്തിനും തുടങ്ങി എല്ലാവിധ പദ്ധതികൾക്കുമായി ചിലവഴിച്ചിരിക്കുന്നത് 25,334.52 കോടി രൂപയാണ്. ഈ 9 വർഷക്കാലം ലാപ്‌സായത് 7,410.96 കോടി രൂപയാണ്! പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഈ കാലയളവിൽ വകയിരുത്തിയ മൊത്തം ബജറ്റ് വിഹിതത്തിന്റെ 23 ശതമാനം വരുമിത്.

2016 മുതൽ 2025 വരെയുള്ള സാമ്പത്തിക വർഷം, സംസ്ഥാന പദ്ധതി വിഹിതം, സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്നുള്ള പട്ടികജാതി-പട്ടികവർഗ്ഗ ഉപപദ്ധതി വിഹിതം, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനുമുള്ള വിഹിതം, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ചിലവ്, ചിലവാക്കപ്പെട്ട തുകയുടെ ശതമാനം എന്നിവ Table ആയി നൽകിയിരിക്കുന്നു. Table-1 പട്ടികജാതി വിഭാഗത്തിന്റെയും Table-2 ൽ പട്ടികവർഗ്ഗ വിഭാഗത്തിന്റെയും വിശദാംശങ്ങൾ നൽകിയിരിക്കുന്നു.

TABLE-: 2017 മുതൽ 2025 വരെയുള്ള പട്ടികജാതി ഉപപദ്ധതി വിഹിതവും ചെലവും

പട്ടികജാതി-പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു 2026 നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം സംസ്ഥാനത്ത് സ്വന്തമായി ഒരു തുണ്ട് ഭൂമിയും വീടുമില്ലാത്ത, കിടന്നുറങ്ങാൻ കിടപ്പാടമില്ലാത്ത 41,066 പട്ടികജാതി കുടുംബങ്ങളും 5,556 പട്ടികവർഗ്ഗ കുടുംബങ്ങളുമുണ്ട്. സർക്കാർ ഭൂമിക്കും വീടിനായും നൽകുന്ന സാമ്പത്തിക സഹായത്തിന്റെ കണക്ക് പ്രകാരമാണെങ്കിൽ ഈ ഭവനരഹിത-ഭൂരഹിത കുടുംബങ്ങൾക്ക് സ്വന്തമായി 5-6 സെന്റ് ഭൂമിയും 800 സ്‌ക്വയർ ഫീറ്റ് വീടും വെക്കാൻ കഴിയുന്ന തുകയാണ് 9 വർഷം കൊണ്ട് സർക്കാർ ലാപ്‌സാക്കിയത്. അതായത് ഓരോ കുടുംബത്തിനും 16 ലക്ഷം വെച്ച് നൽകാൻ കഴിയുന്ന തുക! ഫണ്ട് ലാപ്‌സാകുമ്പോൾ ആയിരക്കണക്കിന് ദളിത്-ആദിവാസി കുടുംബങ്ങൾക്ക് ലഭിക്കേണ്ട വീടുകൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, സ്വയംതൊഴിൽ സഹായങ്ങൾ എന്നിവയാണ് ഇല്ലാതാകുന്നതെന്ന പ്രാഥമിക ധാരണയാണ് നമുക്ക് വേണ്ടത്.

ഫണ്ട് ലാപ്‌സാക്കുക എന്നത് സർക്കാരിന്റെ ഒരു വലിയ തട്ടിപ്പാണ്. ബജറ്റ് പ്രഖ്യാപിക്കുമ്പോൾ ജനസംഖ്യാനുപാതികമായതിനേക്കാൾ കൂടുതൽ തുക തങ്ങൾ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി വകയിരുത്തിയെന്ന് പറയുകയും എന്നാൽ പദ്ധതികൾ ആവിഷ്കരിക്കാതെയും വകയിരുത്തുന്ന വിഹിതം ഉപയോഗിക്കാനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ പദ്ധതികൾക്കായി കണക്കാക്കുന്ന തുക മറ്റ് പദ്ധതികൾ നടപ്പാക്കുന്നതിനുവേണ്ടി വകമാറ്റപ്പെടുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. മാത്രമല്ല, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് വിനിയോഗിക്കുന്ന തുകതന്നെ വകമാറ്റി ചിലവഴിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷവുമാണ് നിലനിൽക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ദലിത്-ആദിവാസി വിദ്യാർത്ഥികളും ഗവേഷകരും തങ്ങൾക്ക് ലഭിക്കേണ്ട ഫെല്ലോഷിപ്പും ഇ-ഗ്രാന്റ്‌സും ആവശ്യപ്പെട്ട് തെരുവിലിറങ്ങി സമരം ചെയ്യേണ്ടുന്ന ഗതികേട് ഉണ്ടായത് ഈ സർക്കാരിന്റെ കാലത്താണ്. പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് ഗ്രാന്റ് ലഭിക്കാത്തതിനെത്തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഒരുവശത്തുണ്ടാകുമ്പോൾ, മറുഭാഗത്ത് സർക്കാർ ഉദ്യോഗസ്ഥർ ഈ ഫണ്ട് വകമാറ്റി ആഡംബര വാഹനങ്ങൾ വാങ്ങുന്നതിനും ശമ്പള കുടിശ്ശിക തീർക്കുന്നതിനുമുള്ള തിരക്കിലായിരുന്നു. പട്ടികജാതി-പട്ടികവർഗ്ഗ വികസന ഫണ്ട് ഇത്തരത്തിൽ ചട്ടവിരുദ്ധമായി വകമാറ്റുന്നു എന്നത് സി.എ.ജി. റിപ്പോർട്ടിലൂടെ പുറത്തുവന്നതോടെയാണ് ഇത് വാർത്തയാകുന്നതും ഈ വലിയ അഴിമതി പൊതുസമൂഹത്തിൽ ചർച്ചയാകുന്നതും. ഇ-ഗ്രാന്റ്‌സ് (e-grantz) വിതരണത്തിൽ 1 മുതൽ 3 വർഷം വരെയുള്ള കാലതാമസം നേരിടുന്നുണ്ട്. 2026 ആയിട്ടും 2024-ലെ ഇ-ഗ്രാന്റ്‌സ് ലഭിക്കാത്ത വിദ്യാർത്ഥികൾ ഇപ്പോഴുമുണ്ട്. ആയിരക്കണക്കിന് അപേക്ഷകളാണ് സാങ്കേതിക കാരണങ്ങളാൽ കെട്ടിക്കിടക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരുപോലെ ഈ കാര്യത്തിൽ കുറ്റക്കാരാണ്.

കേരളത്തിലെ ആദിവാസി-ദലിത് വിഭാഗങ്ങളിലെ അതിപിന്നോക്കരായ പട്ടികജാതി വിഭാഗങ്ങളുടെയും പ്രാക്തന ഗോത്രവിഭാഗങ്ങളുടെയും (Primitive Tribe) വികസന ഫണ്ട് പോലും ലാപ്‌സാക്കുന്ന ദയനീയ സാഹചര്യമാണ് നിലനിൽക്കുന്നത്. പട്ടികജാതിയിലെ അതിപിന്നോക്കക്കാരായ നായാടി, കള്ളാടി, ചക്ലിയർ, അരുന്ധതിയാർ, വേടർ എന്നീ വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്കായി പ്രത്യേകം ഫണ്ട് വകയിരുത്തുന്നുണ്ട്. 2019-20 മുതൽ 50 കോടി രൂപ വകയിരുത്തുന്നുണ്ട്. 2019 മുതൽ 2025 വരെയുള്ള 6 വർഷം വകയിരുത്തിയ 300 കോടിയിൽ ചിലവഴിച്ചത് 223.68 കോടിയാണ്. 76.32 കോടി രൂപയാണ് ലാപ്‌സായത്. അതിപിന്നോക്ക വിഭാഗത്തിന്റെ വികസന വിഹിതത്തിന്റെ 25 ശതമാനത്തിന് മുകളിൽ ലാപ്‌സാകുകയെന്നത് കേരളത്തിന്റെ ഭരണനിർവ്വഹണത്തിന്റെ ഏറ്റവും വലിയ പരാജയമാണ് വെളിവാക്കുന്നത്.

കേരള സർക്കാർ ഏറ്റവും വലിയ വികസന പദ്ധതിയായി അവതരിപ്പിക്കുന്ന ലൈഫ് പദ്ധതിയിൽ 2024-25 വർഷം പട്ടികജാതി വിഭാഗങ്ങൾക്കായി വകയിരുത്തിയത് 300 കോടി രൂപയാണ്. എന്നാൽ അനുവദിച്ചതാകട്ടെ 120 കോടി രൂപയും. പദ്ധതിയുടെ 60 ശതമാനവും സർക്കാർ വെട്ടിക്കുറച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമായി 'വത്സല്യം' പദ്ധതി പ്രകാരം അനുവദിച്ച 10 കോടി രൂപയിൽ 1 രൂപ പോലും ചിലവഴിച്ചിട്ടില്ല.

TABLE-2: 2017 മുതൽ 2025 വരെയുള്ള പട്ടികവർഗ്ഗ ഉപപദ്ധതി വിഹിതവും ചെലവും

സി.എ.ജി. റിപ്പോർട്ടുകളിൽ ആവർത്തിച്ചു പറയുന്ന പ്രധാന കാര്യം ബജറ്റിൽ വകയിരുത്തുന്ന തുക പൂർണ്ണമായി വിനിയോഗിക്കപ്പെടുന്നില്ല എന്നാണ്. "ലഭ്യമായ ഫണ്ട് വിനിയോഗിക്കുന്നതിൽ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരാജയപ്പെടുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഈ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക പുരോഗതിയെ തടസ്സപ്പെടുത്തുന്നു" (CAG Report on State Finances) എന്ന് CAG അടിവരയിടുന്നു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ 30% ഫണ്ട് ഉല്പാദന മേഖലയിൽ -കൃഷി, സ്വയംതൊഴിൽ, വ്യവസായം- ചിലവഴിക്കണമെന്നാണ് ചട്ടം. എന്നാൽ "ഭൂരിഭാഗം തുകയും റോഡുകൾക്കും ഭൗതിക സാഹചര്യങ്ങൾക്കും (Infrastructure) വേണ്ടി മാറ്റിവെക്കുന്നതിലൂടെ ഗുണഭോക്താക്കളുടെ വ്യക്തിഗതമായ വരുമാന വർദ്ധനവോ ശാക്തീകരണമോ സാധ്യമാകുന്നില്ല" എന്നും പ്രത്യേക ഘടക പദ്ധതി പ്രകാരം നീക്കിവെക്കുന്ന തുക പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും (CAG Audit on LSGIs) സി.എ.ജി വ്യക്തമാക്കുന്നുണ്ട്.

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഫണ്ട് ലാപ്‌സാകുന്നതും വകമാറ്റുന്നതും കേരളത്തിൽ എല്ലാവർക്കും അറിയാവുന്ന ഒരു രഹസ്യമാണ്. മാറി മാറി വരുന്ന സർക്കാരുകളോ രാഷ്ട്രീയ പാർട്ടികളോ ഈ വിഷയത്തെ ഗൗരവമായി എടുക്കാത്തതിന്റെ പ്രധാന കാരണം, ഈ വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണമോ സാമൂഹിക പുരോഗതിയോ ഭരണകൂടത്തിന്റെയോ ബ്യൂറോക്രസിയുടെയോ പരിഗണനാ വിഷയമല്ലാത്തതുകൊണ്ടുതന്നെയാണ്. സി.എ.ജി. റിപ്പോർട്ടുകൾ ഓരോ വർഷവും ഈ അട്ടിമറി ചൂണ്ടിക്കാണിക്കുമ്പോഴും, നിയമസഭയിൽ ചർച്ചകൾ നടക്കുമ്പോഴും പ്രായോഗികമായ മാറ്റങ്ങൾ കൊണ്ടുവരാൻ തയ്യാറാകാത്തത് "വോട്ടവകാശമുള്ള ജീവികളായി" മാത്രം ദലിത്-ആദിവാസികളെ കാണുന്നതുകൊണ്ടു മാത്രമാണ്.

കേരളത്തിൽ നിലവിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഫണ്ട് വിനിയോഗം നിരീക്ഷിക്കാൻ ശക്തമായ ഒരു നിയമമില്ല. തുക ലാപ്‌സാക്കുകയോ വകമാറ്റുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയോ, അത് വകമാറ്റാൻ ഉത്തരവിടുന്ന ഭരണാധികാരികൾക്കെതിരെയോ നടപടി എടുക്കാൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണ്. തങ്ങൾ എന്ത് ചെയ്താലും ആരും ചോദ്യം ചെയ്യില്ലെന്നും ശിക്ഷിക്കപ്പെടില്ലെന്നുമുള്ള ബോധ്യമാണ് അവരെ ഇത്തരത്തിൽ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. അവിടെയാണ് നിയമപരമായ ഉത്തരവാദിത്തത്തിന്റെ (Statutory Accountability) പ്രസക്തി.

കർണ്ണാടക സർക്കാർ പാസാക്കിയ 'Karnataka Scheduled Castes Sub-Allocation & Tribal-Sub Allocation (Planning, Allocation and Utilisation of Financial Resources) Act, 2013' നിയമത്തിന്റെ മാതൃകയിലും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിന്റെ മാതൃകയിലും 'പട്ടികജാതി-പട്ടികവർഗ്ഗ ഫണ്ട് ദുരുപയോഗം തടയൽ നിയമം' കേരള സർക്കാർ പാസാക്കേണ്ടതുണ്ട്. എസ്‌.സി./എസ്‌.ടി. വികസനത്തിനായി നീക്കിവെക്കുന്ന തുക ആ സാമ്പത്തിക വർഷം ചിലവഴിച്ചില്ലെങ്കിൽ അത് ലാപ്‌സാവില്ല; മറിച്ച് അടുത്ത വർഷത്തെ വിഹിതത്തോടൊപ്പം അധികമായി ചേർക്കപ്പെടുന്നൊരു ചട്ടം, ഫണ്ട് ബോധപൂർവ്വം ലാപ്‌സാക്കുകയോ വകമാറ്റുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ കഴിയുന്ന വ്യവസ്ഥ, പദ്ധതികൾ ആസൂത്രണം ചെയ്യാനും വിനിയോഗം നിരീക്ഷിക്കാനും പ്രത്യേക അധികാരമുള്ള ഒരു 'നോഡൽ ഏജൻസി', ആസൂത്രണത്തിലും നടത്തിപ്പിലുമുള്ള ആദിവാസി-ദളിത് വിഭാഗങ്ങളുടെ പങ്കാളിത്തം എന്നിവ ഈ നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെടേണ്ടതുണ്ട്. കേവലം ഒരു സാമ്പത്തിക ക്രമീകരണമല്ല, മറിച്ച് ദളിത്-ആദിവാസി വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പിക്കാനുള്ള നിയമസാധുതയായി ഈ നിയമത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്.

9 വർഷം കൊണ്ട് 7,411 കോടി രൂപ ലാപ്‌സാക്കുക എന്നത് ഭരണപരമായ ഒരു സാങ്കേതികത്വമോ, പിഴവോ അല്ല, മറിച്ച് ഒരു ജനതയോടുള്ള സാമൂഹികമായ അനീതിയാണ്. വിദ്യാർത്ഥികൾ തെരുവിലും ഉദ്യോഗസ്ഥർ ആഡംബര കാറുകളിലുമുള്ള ഈ വൈരുദ്ധ്യം അവസാനിക്കണമെങ്കിൽ ഫണ്ട് വിനിയോഗം സുതാര്യവും ക്രിയാത്മകവും സമയബന്ധിതവുമാക്കേണ്ടതുണ്ട്. ബജറ്റിലെ അക്കങ്ങളുടെ കളി കൊണ്ട് ദലിത്-ആദിവാസി വിഭാഗങ്ങളെ കബളിപ്പിക്കുന്ന രീതി അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്. ആസൂത്രണം മുതൽ വിനിയോഗം വരെ ഗുണഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഒരു നിയമനിർമ്മാണത്തിന് കേരള സർക്കാർ തയ്യാറാകുമോ എന്നതും അതിന് പ്രേരിപ്പിക്കുന്ന തരത്തിൽ ദലിത്-ആദിവാസികൾ ഒരു രാഷ്ട്രീയ സമൂഹമായി സമ്മർദ്ദം ചെലുത്തുമോ എന്നതുമാണ് മർമ്മപ്രധാനമായ ചോദ്യം.

The Roots Media - TOWARDS SOCIAL DEMOCRACY