Author Image അനീഷ് കുമാർ ബി.എസ്.

ദലിത് ആദിവാസി വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ് കിട്ടാക്കനിയോ?

ഇ-ഗ്രാന്റ് മുടങ്ങുന്നതിന് സംസ്ഥാന സർക്കാർ പറയുന്ന ന്യായീകരണം കേന്ദ്രം ഫണ്ട് തന്നില്ല എന്നാണ്. കേന്ദ്ര സർക്കാർ ഫണ്ട് നൽകിയോ ഇല്ലയോ എന്നതല്ല പ്രശ്‌നം. ദലിത്-ആദിവാസി വിദ്യാർത്ഥികളുടെ ഭരണഘടനാവകാശം ഉറപ്പിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണ്. സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനതക്ക് ഈ മേഖലകളിൽ പുരോഗതി കൈവരിക്കണമെങ്കിൽ വിദ്യാഭ്യാസം അനിവാര്യവും അടിയന്തിരവുമാണ്. അതുകൊണ്ടാണ് ഡോ. അംബേദ്‌കർ വിദ്യാഭ്യാസത്തെ വിമോചനമാർഗ്ഗമായി കണ്ടത്. സർക്കാരിന്റെ ഔദാര്യവുമല്ല ഇ-ഗ്രാൻ്റ്, ദലിത്-ആദിവാസികളുടെ ഭരണഘടനാ അവകാശമാണത്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഗവേഷകൻ അനീഷ് കുമാർ ബി.എസ്. എഴുതുന്നു.

എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഇപ്പോൾ ഇ-ഗ്രാന്റ് കിട്ടാക്കനിയായി മാറുന്നു. തങ്ങളുടെ പഠനത്തിന് ആവശ്യമായ തുക സർക്കാരിൽ നിന്നും ലഭിക്കുന്നതിലൂടെയാണ് അവരുടെ പഠനത്തിന് ഒരു കോട്ടവും സംഭവിക്കാതെ മുന്നോട്ട് പോകുവാൻ സാധിക്കുന്നത്. വിദ്യാർത്ഥികൾക്ക്  ആവശ്യമായ പഠനോപകരണങ്ങൾ, ഗ്രന്ഥങ്ങൾ, ലൈബ്രറികൾ സന്ദർശിക്കൽ തുടങ്ങിയ മറ്റ് ആവശ്യങ്ങൾക്കായി സർക്കാരിൽ നിന്നും ലഭ്യമാകുന്ന തുക ഇതിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും മറ്റും വകമാറ്റി ചെലവഴിക്കുന്നു. ഓഡിറ്റ് റിപ്പോർട്ടും നിരവധി മാധ്യമ റിപ്പോർട്ടുകൾ വാർത്തകളായും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.ഇ-ഗ്രാന്റ് തുകയെടുത്ത് മന്ത്രിമാരുടെ വാഹനങ്ങൾ വാങ്ങുന്നതിനും മറ്റും ഉപയോഗിക്കുന്നത് അപലപനീയവും റിസർച്ച് വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റ് തുക നൽകാതെ കേന്ദ്രം അനുവദിച്ച തുക സർക്കാർ വകമാറ്റി ഉപയോഗിക്കുന്നത് ഭരണഘടനാ ലംഘനവും വിദ്യാഭാസം ജന്മാവകാശമായ ദലിത്-ആദിവാസി വിഭാഗത്തോടുളള കടുത്ത വഞ്ചനയുമാണ്.

ചില വ്യക്തികൾ/അധികാരികൾ SC/ST/OBC/OEC സമൂഹത്തിൽ ഉയർന്ന് വരുന്നവരോട് ധാർഷ്ട്യമുള്ള മനോഭാവത്തോടെ പെരുമാറുകയും തങ്ങളുടെ ദൗത്യം മറന്ന് സ്വന്തം ആവശ്യങ്ങൾ മാത്രം നേടുകയും ചെയ്യുന്നു. ഇവരുടെ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികളെ ബലിയാടാക്കുന്നു. ഇത് വിദ്യാർത്ഥികളുടെ പഠനം പാതിവഴിയിൽ മുടങ്ങാനും (dropout) ചിലപ്പോൾ ആത്മഹത്യയിലേക്ക് നയിക്കാനും കാരണമാകുന്നു. എസ്.സി./എസ്.ടി. വിഭാഗത്തിലെ കുട്ടികൾ റിസർച്ച് ചെയ്യേണ്ടതില്ല, അല്ലെങ്കിൽ അവരുടെ അവസരങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യമാവാം ഇതിന് പിന്നിൽ. ദലിത് വിദ്യാർത്ഥികൾ സമൂഹത്തിൽ ഉയർന്നുവന്നാൽ സവർണർക്ക് കോട്ടം തട്ടുമെന്നും തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്നുമുള്ള ഭയവുമാകാം. കേരള സർവകലാശാലയിൽ അടുത്തിടെ നടന്ന സംസ്കൃത ഗവേഷക വിദ്യാർത്ഥി വിപിൻ വിജയന്റെ ഓപ്പൺ ഡിഫൻസുമായി ബന്ധപ്പെട്ട വിഷയം ഇതിന് ഉദാഹരണമാണ്.

റിസർച്ച് ചെയ്യുന്ന വിദ്യാർത്ഥിക്ക് തങ്ങളുടെ ഗവേഷണം പൂർത്തിയാക്കാൻ പ്രതിമാസം 27000-31,000 രൂപവരെ ഫെല്ലോഷിപ്പായി ലഭിക്കുന്നു. ഈ തുക ഹോസ്റ്റൽ, ഭക്ഷണം, യാത്ര എന്നിവക്കാണ് അനുവദിക്കുന്നത്. ഇ-ഗ്രാന്റ് മുടങ്ങുമ്പോൾ പോലും കേന്ദ്രം തുക അയച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത് (യഥാർത്ഥത്തിൽ അയച്ചിട്ടുണ്ട് എന്നും പറയുന്നു). കേന്ദ്രസർക്കാർ (40%) കേരള സർക്കാർ(60%) തുക എന്നീ ക്രമത്തിലാണ് ഇ-ഗ്രാന്റ് നൽകേണ്ടത്. പക്ഷേ പരസ്പരം പഴിപറയൽ സമീപനമാണ് ഇരുവരും വിദ്യാർത്ഥികളോട് കാണിക്കുന്നത്. ഇ-ഗ്രാന്റ് മുടങ്ങുന്നതിന് സംസ്ഥാന സർക്കാർ പറയുന്ന ന്യായീകരണം കേന്ദ്രം ഫണ്ട് തന്നില്ല എന്നാണ്. കേന്ദ്ര സർക്കാർ ഫണ്ട് നൽകിയോ ഇല്ലയോ എന്നതല്ല ഇവിടുത്തെ പ്രശ്‌നം. ദലിത്-ആദിവാസി വിദ്യാർത്ഥികളുടെ ഭരണഘടനാവകാശം ഉറപ്പിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണ്. സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനതക്ക് ഈ മേഖലകളിൽ പുരോഗതി കൈവരിക്കണമെങ്കിൽ വിദ്യാഭ്യാസം അനിവാര്യവും അടിയന്തിരവുമാണ്. അതുകൊണ്ടാണ് ഡോ. അംബേദ്‌കർ വിദ്യാഭ്യാസത്തെ വിമോചനമാർഗ്ഗമായി കണ്ടത്. സർക്കാരിന്റെ ഔദാര്യവുമല്ല ഇ-ഗ്രാൻ്റ് ദലിത്-ആദിവാസികളുടെ ഭരണഘടനാ അവകാശമാണത്.

ഇമെയിൽ/മെസ്സേജ് എന്നിവ അയച്ചാലും നേരിട്ട് അന്വേഷിച്ചാലും മറുപടി നൽകാനും ഇ-ഗ്രാന്റ് നൽകാനും ഉദ്യോഗസ്ഥർക്ക് പ്രയാസമാണ്. അവരുടെ സ്വന്തം പണം എടുത്തു കൊടുക്കുന്ന മട്ടിലാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. റിസർച്ച് വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ് കേന്ദ്രം അയച്ചിട്ടുണ്ടെങ്കിൽ പോലും ഈ തുക നൽകാൻ മടിക്കുന്നത് എന്തുകൊണ്ടാവാം? എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് 'ഇ-ഗ്രാന്റ്' എന്ന പേരിലാണെങ്കിൽ, മറ്റ് വിഭാഗക്കാർക്ക് ഇതേ തുകകൾ ലഭിക്കുന്നത് സ്കോളർഷിപ്പുകൾ എന്ന പേരിലാണ്. എസ്.സി./എസ്.ടി. ഗ്രാന്റിന് മാത്രം ഇത്രയും താമസം ഉണ്ടാകുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ മനഃപൂർവ്വം തടസ്സപ്പെടുത്താനാണ് എന്നതിൽ സംശയമില്ല.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആദിവാസി-ദലിത്‌ വിദ്യാർഥികളുടെ ഇ-ഗ്രാന്റ് അട്ടിമറിക്കെതിരെ ആദിശക്തി സമ്മർ സ്‌കൂളിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധാരണ നടത്തുന്നു.

ഈ-ഗ്രാന്റ് ഫെല്ലോഷിപ്പുകൾ ആർക്ക്, എന്തിന് വേണ്ടി?

പട്ടികജാതി, പട്ടികവര്‍ഗ്ഗം (SC,ST) മറ്റ് അർഹവിഭാഗം (OEC), മറ്റു പിന്നോക്ക വിഭാഗം (OBC) എന്നിവർക്ക് യൂണിവേഴ്സിറ്റി അംഗീകാരമുള്ള എല്ലാ പോസ്റ്റ്മെട്രിക് കോഴ്സുകള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യമായി ഗ്രാന്റ് അനുവദിക്കുന്നു. ലംപ്‌സംഗ്രാന്റ്, പ്രതിമാസസ്റ്റൈപ്പന്റ് (ഡേയ്സ്-സ്കോളേഴ്സ്), മെസ്-ചാർജ് (ഹോസ്റ്റലൈറ്റ്സ്) കുടാതെ പോക്കറ്റ്മണിയായി തുകകൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. പ്രെഫഷണൽ വിഷയങ്ങൾ പഠിക്കുന്നവർക്ക് ഫീസ് ഇനത്തിൽ തുക കോളേജിന് നേരിട്ട് തന്നെ എടുക്കുന്ന തരത്തിലും ആർട്സ് പഠിക്കുന്ന ഗവേഷകർക്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതുമാണ് ഇപ്പോഴത്തെ രീതി.

ഈ-ഗ്രാന്റ് അപേക്ഷയുടെ നാൾവഴികൾ

ഒരു പ്രൊഫഷണൽ വിഷയത്തിൽ കോളേജിൽ അഡ്മിഷൻ നേടിയ വിദ്യാർഥി അഡ്മിഷൻ-ഫീസ്, ഹോസ്റ്റൽ-ഫീസ് എന്നിവ അടച്ചുകൊണ്ട് ഇ-ഗ്രാന്റിന് അപേക്ഷിക്കുന്നു. ഈ അപേക്ഷ അതത് ജില്ലകളിലെ SC ഓഫീസിലേക്ക് കൈമാറ്റപ്പെടുന്നു.  അവിടുത്തെ വെരിഫിക്കേഷൻ ശേഷം അപേക്ഷ അംഗീകരിക്കപ്പെടുന്നു. തുടർന്ന് ആ വിദ്യാർത്ഥിക്ക് സ്വന്തമായി ഒരു ഇ-ഗ്രാന്റ് പോർട്ടൽ ഓപ്പണായി വരുന്നു. ഓരോ മാസവും വിദ്യാർഥികൾ/ഗവേഷകർ അവരുടെ ഇ-ഗ്രാന്റ് തുകയ്ക്ക് വേണ്ടി അറ്റൻഡൻസ് നിർബന്ധമായും നൽകേണ്ടതുണ്ട്. ഗൈഡ്, HOD എന്നിവർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ക്ലെയിം ഫോറം  അത് ഡിപ്പാർട്ട്മെന്റിന്റെ ക്ലർക്ക് മുഖേന അയക്കുന്നു. അവിടെ നിന്നും പിന്നീടുള്ള എല്ലാ വിവരങ്ങളും വിദ്യാർത്ഥിക്ക് ഇ-ഗ്രാന്റ് പോർട്ടൽ വഴി അഥവാ ട്രാക്ക് സിസ്റ്റം വഴിയാണ് അറിയാൻ കഴിയുക. ഇ-ഗ്രാന്റ് ട്രാക്ക് ചെയ്യാൻ ഒരു വിദ്യാർത്ഥിക്ക് ഇ-ഗ്രാന്റ് സൈറ്റിൽ ആധാർ നമ്പർ, ജനന തീയതി നൽകിയാൽ  മതിയാകും. 

നിരവധി പ്രോസസുകളിലൂടെയാണ് ഇ-ഗ്രാന്റിന്റെ ഓരോ മാസത്തെയും ക്ലെയിം വെരിഫൈ ചെയ്യപ്പെടുന്നത്. ആദ്യം ഓഫീസിലെ ക്ലർക്ക്, പിന്നീട് പ്രിൻസിപ്പൽ ശേഷം എസ്.സി./എസ്.ടി. ജില്ലാ ഓഫീസ് ക്ലർക്ക്, ഡയറക്ടറേറ്റ് ഓഫീസ്, സൂപ്രണ്ട് ഓഫ് ക്ലാർക്ക്, എ.ഡി., ഡി.ഒ എന്നിവർ വെരിഫൈ ചെയ്ത ശേഷമാണ് ഇ-ഗ്രാന്റ് ഒരു മാസത്തെ ക്ലെയിം അനുവദിക്കുന്നത്, ഏകദേശം കുറഞ്ഞത് ഒന്നരമാസ സമയം. അതിനുശേഷം ബിൽ ജനറേഷൻ എന്നതിലേക്കാണ് പോകുന്നത് ബിൽ ജനറേറ്റ് ആയിട്ടുണ്ടെങ്കിൽ ആ വിദ്യാർത്ഥിക്ക് claim pending / claim approved എന്നൊക്കെ വരാം പിന്നീട് Processing at directorate/pending at directorate  എന്നോ വരും. ശേഷം payment initiated with ref no:  എന്ന് വന്നതിന് ശേഷം student login site ൽ Br.no കൂടി വന്ന് കഴിഞ്ഞാൽ തുക എപ്പോൾ വേണമെങ്കിലും ലഭിക്കാം. ഇത് ഓരോ മാസവും കൃത്യമായി നടക്കേണ്ട ഒരു പ്രോസസിങ് ആണ്.

പക്ഷേ പലപ്പോഴും സംഭവിക്കുന്നത് ഇങ്ങനെയല്ല. വിദ്യാർത്ഥികൾ നൽകുന്ന ഇ-ഗ്രാന്റിന്റെ ക്ലൈമുകൾ ഓരോ മാസവും കൊടുക്കുന്നതും ഒന്നിച്ചു കൊടുക്കുന്നതും ആയിട്ടുള്ള ക്ലൈമുകൾ എല്ലാം തന്നെ ക്ലറിക്കൽ വെരിഫിക്കേഷൻ കഴിഞ്ഞ് അടുത്ത ഓഫീസുകളിലേക്ക് കൈമാറാതെ pending എന്ന് കാണിച്ചുകൊണ്ടാണ് നിൽക്കുന്നത്. ഓരോ മാസത്തിലും ലഭിക്കേണ്ടതായിട്ടുള്ള ഈ ഗ്രാൻഡ് തുകകൾ ഒരുമിച്ചോ അല്ലെങ്കിൽ പലപ്പോഴായോ ഒക്കെയാണ് approved ആയി വരുന്നത്. അതുകൊണ്ടുതന്നെ ഇ-ഗ്രാന്റ് ലഭിക്കുന്നത് പലപ്പോഴും പല ഘട്ടങ്ങൾ ആയിട്ടാണ്. Verification മാസങ്ങളായി ചലനമില്ലാതെ കാണുമ്പോഴാണ് ഓഫീസുകളിലേക്ക് നിരന്തരം വിളിക്കുകയോ ബന്ധപ്പെടാനോ ശ്രമിക്കുന്നത്. ചിലപ്പോൾ തൃപ്തികരമല്ലാത്ത മറുപടികളാണ് ഉണ്ടാവുക. കൂടുതലും വരുന്ന മറുപടി സർക്കാരിന്റെ കയ്യിൽ ഫണ്ടില്ല എന്നാണ്. 

കേന്ദ്ര-കേരള ബഡ്ജറ്റുകൾ പ്രഖ്യാപിക്കുമ്പോൾ തന്നെ SC/ST/OBC/OEC വിഭാഗങ്ങൾക്ക് വേണ്ടിയിട്ടുള്ള ഫണ്ട് ആദ്യമേ തന്നെ വകയിരുത്തുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇ-ഗ്രാന്റുകൾ കൃത്യസമയത്ത് അവർക്ക് നൽകാൻ കഴിയാത്തത്. വിദ്യാർത്ഥിക്ക് പോക്കറ്റ് മണിയായി ലഭിക്കേണ്ട തുക പോലും ഗവൺമെന്റ് ഒരു പോക്കറ്റ് മണിയായി സംരക്ഷിക്കുകയും അത് മറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുകയും ചെയ്യുന്നത് അതിദാരിദ്രം മുക്തമാക്കിയ സർക്കാരിന് ഭൂഷണമല്ല.

ഓരോ വിദ്യാർത്ഥിയുടെയും portal നിരീക്ഷിച്ചാൽ എത്രത്തോളം ഗ്രാന്റുകൾ ക്ലെയിം ചെയ്തിട്ടുണ്ട്, അതെല്ലാം ഏതെല്ലാം ഓഫീസുകളിൽ നിൽക്കുന്നുവെന്നും വേരിഫിക്കേഷൻ എത്ര കഴിഞ്ഞുവെന്നും മനസ്സിലാക്കാൻ കഴിയും.  പക്ഷേ ഒരു യൂണിവേഴ്സിറ്റിയിലോ കോളേജിലോ ഒന്നോ രണ്ടോ വിദ്യാർത്ഥികൾ മാത്രമായിരിക്കും ഈ ഗ്രാന്റിന് അപേക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ആ വിദ്യാർത്ഥികൾക്ക് ഇതിന്റെ അപ്ഡേഷനുകളെ കുറിച്ച് കൃത്യമായി ധാരണ ഉണ്ടാകണമെന്നില്ല. പല ഓഫീസുകളിലും ഇ-ഗ്രാന്റ് അപേക്ഷ അല്ലെങ്കിൽ ക്ലെയിമുകൾ നൽകുമ്പോൾ ഇതൊന്നും ചെയ്യേണ്ട ജോലി ഒരു ക്ലർക്കിനില്ല എന്ന് പറഞ്ഞുള്ള മറുപടികൾ പലതവണയായി കേട്ട് അനുഭവങ്ങൾ ഉണ്ട്.

ഇ-ഗ്രാന്റ് അട്ടിമറിക്കും എസ്‌.സി./എസ്‌.ടി. ഫണ്ട് അട്ടിമറിക്കെതിരായും സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നവംബർ 15-ന് തിരുവനന്തപുരത്ത് നടത്തിയ സ്വാഭിമാനറാലി.

സി.എ.ജി. റിപ്പോർട്ടിന് ശേഷം

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി)യുടെ 2022 സാമ്പത്തിക വർഷത്തിലെ പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീ-മെട്രിക് സ്‌കോളർഷിപ്പ് സ്കീമുകളെക്കുറിച്ചുള്ള അതിന്റെ റിപ്പോർട്ടിൽ, ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ നിന്ന് നിരവധി വിദ്യാർത്ഥികളെ ഒഴിവാക്കിയതായി കണ്ടെത്തി. 10-12% പട്ടികജാതി വിദ്യാർത്ഥികൾക്കും 4%-20% പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും പ്രീ-മെട്രിക് സ്കോളർഷിപ്പ് ലഭിച്ചിട്ടില്ലെന്ന് എടുത്തുകാണിക്കുന്നു. 2019-20 അധ്യയന വർഷത്തിൽ, 379 സ്കൂളുകൾ, സമ്പൂർണ സ്കൂൾ മാനേജ്മെന്റെ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടും, ഇ-ഗ്രാന്റ് പോർട്ടലിൽ (പട്ടികജാതി വിഭാഗത്തിലെ എല്ലാ പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള ഓൺലൈൻ കേന്ദ്രീകൃത സംവിധാനം) എൻറോൾ ചെയ്തിട്ടില്ല.  

കേരളത്തിലെ എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിലെ 3499 പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കി. കൂടാതെ 5437 എയ്ഡഡ്, സർക്കാർ, അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്നുള്ള 23,138 പട്ടികജാതി വിദ്യാർത്ഥികളെ അവരുടെ സ്‌കൂളുകൾ രജിസ്റ്റർ ചെയ്തിട്ടും ഇ-ഗ്രാന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ ഒഴിവാക്കപ്പെട്ടതായി ഓഡിറ്റിൽ കണ്ടെത്തി. കേന്ദ്രീയ വിദ്യാലയങ്ങളിലെ 5,828 പട്ടികജാതി വിദ്യാർഥികൾക്ക് വിദ്യാലയ വികാസ് നിധിയുടെ വർധിപ്പിച്ച നിരക്കിനായി നൽകിയ 23.6 കോടി തുക അവർക്ക് തിരികെ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.(മനോരമ പത്രം). പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വകുപ്പുകളും സ്ഥാപനങ്ങളും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്ന് സി.എ.ജി. ശുപാർശ ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് പരിപാലിക്കുന്ന വിദ്യാർത്ഥികളുടെ സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച് മുൻവർഷങ്ങളിലെ ഗുണഭോക്തൃ പ്രവണതകളെ അടിസ്ഥാനമാക്കി സ്കോളർഷിപ്പിനുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കാൻ അത് ആവശ്യപ്പെട്ടു. എസ്‌.സി./എസ്‌.ടി. പ്രൊമോട്ടർമാരെ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ സഹായിക്കാനും റിപ്പോർട്ട് നിർദ്ദേശിച്ചു. ഈ റിപ്പോർട്ടിന് ശേഷം എന്ത് നടപടി ഉണ്ടായി എന്നത് ഇന്നും അവ്യക്തമാണ്.

 ഈ-ഗ്രാന്റ് ഫെല്ലോഷിപ്പുകളുടെ ഭാവി

എല്ലാ യൂണിവേഴ്സിറ്റികളിലും എസ്.സി/എസ്.ടി സെല്ലിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ ആസൂത്രണം നടത്തുന്നു എന്ന് പറയും. എന്നാൽ പല ക്യാമ്പസുകളിലും SC-ST സെൽ ഒരു പേരിന് മാത്രമാണ്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള  SSLC, PLUS 2, DEGREE, PG വിജയിച്ച കുട്ടികൾക്ക് ജില്ലാ-ബ്ലോക്ക് തലങ്ങളിൽ നിന്ന് ലഭിക്കുന്ന തുക (Special incentive) വെട്ടികുറയ്ക്കുന്നതായും കാണുന്നുണ്ട്. വേണ്ടത്ര നിയമനം നടക്കാത്തതിൽ SC ഡയറക്ടറേറ്റ് പോലെയുള്ള സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ക്ലെയിം നൽകുന്നതും ശേഷം പ്രോസസിങ്ങിനായി കാലതാമസം ഉണ്ടാകുന്നതും  ശ്രദ്ധയിൽ പെടുന്നു. ഇ-ഗ്രാന്റ്, പോക്കറ്റ്മണി, എന്നിവയെ കുറിച്ചുള്ള കൃത്യമായ ധാരണ SC-ST വിദ്യാർത്ഥികൾക്ക് ഇല്ലാത്തതും ഇ-ഗ്രാന്റ് വൈകുന്നതിന് ഒരു കാരണമാകുന്നു. ഇ-ഗ്രാന്റ് കൃത്യമായ ലഭിക്കാത്തതിന്റെ പേരിൽ മിക്കകുട്ടികളും മറ്റ് സ്കോളർഷിപ്പുകൾക്കായി അഭയം പ്രാപിക്കുന്നു. ഇ-ഗ്രാന്റ് പോർട്ടലിൽ വിദ്യാർത്ഥികൾക്ക് കംപ്ലയിന്റ് നൽകാൻ കഴിയുന്ന ഒരു സംവിധാനം ഇല്ലാത്തതിന്റെ അഭാവം വിദ്യാർത്ഥികൾക്ക് ആശങ്കയും നിരാശയും കൂട്ടുന്നു. 

ഒറ്റത്തവണ ഗ്രാന്റ് നടപ്പാക്കൽ പദ്ധതി പ്രകാരം ഇ-ഗ്രാന്റുകൾ മുടങ്ങുകയും ഇ-ഗ്രാന്റ് വർഷത്തിൽ എപ്പോഴെങ്കിലും നൽകിയാൽ മതിയെന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും അരിയർ തുകകൾ നൽകാതെ അവ വർഷം തോറും വെട്ടിക്കുറക്കുകയുമായാണ് ചെയ്തു വരുന്നത്. നിരവധി സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ ഇ-ഗ്രാന്റ് ഉണ്ടെന്നു പരസ്യം നൽകി കോഴ്സ് ഓഫർ ചെയ്യുന്നുണ്ട്. കോഴ്സിന് ശേഷം വിദ്യാർത്ഥികൾ ഗ്രാന്റിനായി ഓഫീസുകൾ കയറി ഇറങ്ങുന്നത് മറ്റൊരു കാഴ്ചയാണ്. 

പുതിയ വിദ്യാഭ്യാസ നയം (NEP 2020) പ്രകാരം നാല് വർഷ ഡിഗ്രി (FYUG) പ്രോഗ്രാമിൽ ഫീസുകളുടെ വർദ്ധനവ് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഇ-ഗ്രാന്റ് തുകയെപറ്റിയുള്ള കൃത്യമായ ധാരണ വിദ്യാർത്ഥികൾക്കോ സ്ഥാപനാധികാരികൾക്കോ ഇല്ലാത്തത് ഗ്രാന്റ് ലഭിക്കാൻ വൈകുന്നതിന് കാരണമാകുകയും തുടർന്ന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മൂലം വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നതിന് വരെ കാരണമാകുകയും ചെയ്യുന്നുണ്ട്. യു.ജി.സി.യുടെ പുതിയ സർക്കുലർ പ്രകാരം നെറ്റ് പാസായവർക്ക് മാത്രേ പി.എച്ച്.ഡി. പ്രവേശന യോഗ്യത ഉണ്ടാകുകയുള്ളു. എന്നതിനാൽ നിരവധി എസ്.സി., എസ്.ടി. വിദ്യാർത്ഥികൾക്ക് പി.എച്ച്.ഡി. പ്രവേശനം ഒരു സ്വപ്നമായി മാറുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദലിത്-ആദിവാസി വിഭാഗങ്ങളെതന്നെ എന്നതിൽ തർക്കമില്ല. യു.ജി.സി. പുതുക്കിയ JRF തുകകൾക്ക് അനുസൃതമായ (contingent+fellowship) അരിയർ നൽകാനും സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ യൂണിവേഴ്സിറ്റിയിൽ നിന്നും അയച്ച അപേക്ഷകൾക്ക് പിന്നീടെന്ത് സംഭവിച്ചുവെന്ന് ആർക്കും ഉത്തരമില്ല. കാലക്രമേണ ഗ്രാന്റ് എന്നത് ഒഴിവാക്കപ്പെടാനും സാധ്യതയുണ്ട്. എല്ലാ വർഷവും ഇ-ഗ്രാന്റ് സമരം ചെയ്ത് വാങ്ങിക്കേണ്ട ഗതികേടിലേക്ക് ദലിത് ആദിവാസി വിദ്യാർത്ഥികളെ എത്തിക്കുന്നത് അപലപനീയവും ഭരണഘടനാ വിരുദ്ധവുമായാണ്.
 

The Roots Media - TOWARDS SOCIAL DEMOCRACY