വോട്ട് ബാങ്ക് മാനേജ് ചെയ്യുന്നതിലൂടെ നേരിയ വോട്ടിനെങ്കിലും വിജയിക്കാൻ കഴിയും. നിതീഷ് കുമാർ അതിപിന്നാക്ക വിഭാഗങ്ങളെയും (മുസ്‌ലിംങ്ങളിലെ EBC ഉൾപ്പെടെ) മഹാദലിത് വിഭാഗങ്ങളെയും ചേർത്ത് പുതിയ സാമൂഹ്യസഖ്യം വികസിപ്പിച്ചെടുത്തു. യാദവ-മുസ്‌ലിം സഖ്യത്തെ വെല്ലുന്ന സാമൂഹ്യസഖ്യമായി നിതീഷിന്റെ ഈ ചേരുവ മാറി. ജാതിയെ കീറിമുറിച്ചുകൊണ്ട് സ്ത്രീകളെ ഒറ്റ സാമൂഹ്യ വിഭാഗമാക്കി കണ്ടുകൊണ്ടുള്ള പദ്ധതികളും നിധീഷിന്റെ വോട്ട് അടിത്തറ വിപുലീകരിച്ചിട്ടുണ്ട്. ബ്രാഹ്മണ-ക്ഷത്രിയ അധികാരത്തെ വലിച്ചു താഴെയിട്ട സ്വന്തം രാഷ്ട്രീയ പാരമ്പര്യത്തെ തന്നെ റദ്ദ് ചെയ്ത് വീണ്ടും ഒളിഗാർക്കി ഭരണത്തിലേക്ക് ബിഹാറിനെ വിട്ടുകൊടുത്ത പ്രതിലോമകാരി എന്ന നിലയിലായിരിക്കും ചരിത്രത്തിൽ നിതീഷ് കുമാർ അടയാളപ്പെടുത്തുക. വിനോദ് പയ്യട എഴുതുന്നു.
2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയിൽ ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം തെളിയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകൾ വിശ്വസിക്കണമെങ്കിൽ ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്ന എലിമെന്ററി കണക്ക് ശരിയല്ല എന്ന് നമ്മൾ വിശ്വസിക്കേണ്ടിവരും. മഹാരാഷ്ട്രക്കും ഹരിയാനക്കും ശേഷം തെരഞ്ഞെടുപ്പ് തന്നെ സംഘടിതമായ രീതിയിൽ മോഷ്ടിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചു എന്നതിൽ യാതൊരു സംശയവുമില്ല.
2024 ലെ പൊതുതെരഞ്ഞെടുപ്പ് അവസാനത്തെ തെരഞ്ഞെടുപ്പ് ആകാതിരുന്നത് ബി.ജെ.പി. പ്രതീക്ഷിച്ചതുപോലെ 400ൽ അധികം സീറ്റുകൾ ലഭിക്കാതിരുന്നതുകൊണ്ടാണ്. 5 കോടി കള്ളവോട്ടുകൾ ചേർത്തിട്ടും ആ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങൾക്കെതിരാണെന്ന യാഥാർത്ഥ്യം ബി.ജെ.പി. മനസ്സിലാക്കിയിരുന്നു. ഇത് സംസ്ഥാനങ്ങളിൽ അധികാരത്തിൽ എത്തണമെങ്കിൽ പൊതുതെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി സംഘടിതമായ തോതിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കണമെന്ന ചിന്തയിലേക്കാണ് ബി.ജെ.പി.യെ എത്തിച്ചതെന്ന് വേണം അനുമാനിക്കാൻ. നിലവിലെ ഭരണഘടനയും നിയമങ്ങളും ഉപയോഗിച്ചു തന്നെ ബി.ജെ.പി.ക്ക് ഈ അട്ടിമറികൾ നടത്താൻ കഴിയുന്നുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും കള്ളവോട്ടുകൾ സംഘടിതമായി ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി.ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്ന് ഇതിനകം വ്യക്തമായതാണ്. എന്നാൽ ബിഹാറിൽ ഏറ്റവും വലിയ വോട്ട് വിഹിതമുള്ള ആർ. ജെ.ഡി.യെ അകറ്റി നിർത്തണമെങ്കിൽ അവരുടെ വോട്ട് ബാങ്ക് വിഭാഗങ്ങളുടെ വോട്ടിൽ കുറവ് വരുത്തണം. ആർ. ജെ.ഡി.യുടെ മുഖ്യ സോഷ്യൽ ബേസ് യാദവരും മുസ്ലീംങ്ങളുമാണ്. യാദവ വോട്ടുകളും മുസ്ലീം വോട്ടുകളും കുറച്ച് ആർ. ജെ.ഡി.യുടെ വോട്ട് ബേസിൽ ഇടിവ് വരുത്താനാണ് വോട്ടർപട്ടിക പരിഷ്കരണമെന്നപേരിൽ SIR നടപ്പാക്കിയത് എന്ന് കൂട്ടത്തോടെ മുസ്ലീംങ്ങൾ പുറത്തായതിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്. അപ്രകാരം പുറത്തായവരുടെ എണ്ണവും ജയിച്ച എൻ. ഡി.എ. സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷവും പരിശോധിക്കുമ്പോൾ ഇത് ശരിയാണെന്ന് ബോധ്യപ്പെടും. SIR നു ശേഷവും നിയമപ്രകാരമുള്ള രേഖകൾ സമർപ്പിച്ചിട്ടും നേരത്തെ ഒഴിവാക്കിയവരെ പുതുക്കിയ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്ന പരാതി വ്യാപകമായി ഉണ്ട്. അങ്ങിനെ എല്ലാതരത്തിലും കൃത്രിമമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത് എന്ന കാര്യത്തിൽ തർക്കമില്ല.
എൻ.ഡി.എ. സ്ഥാനാർത്ഥികളുടെ വിജയം നിർണയിച്ച വോട്ടുകളുടെ എണ്ണത്തിന്റെ പ്രശ്നം മാറ്റിവെച്ചാൽ മഹാസംഖ്യത്തിന്റെ വൻ പരാജയത്തിന്റെ കാരണങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ഇവിടെ പ്രാധാന്യം അർഹിക്കുന്ന ഒരു വസ്തുത ആർ.ജെ.ഡി. ക്ക് ഒറ്റക്ക് ബി.ജെ.പി.യെയും ജെ.ഡി.യു.വിനെക്കാളും കൂടുതൽ വോട്ട് ലഭിച്ചു എന്നതാണ്. ഇത് ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതിയെക്കുറിച്ച് ഗൗരവമായ ആശങ്കകൾ കൂടി ഉയർത്തുന്നുണ്ട്. അത് ഗഹനമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടതുമാണ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതീയിൽ യഥാർത്ഥ ജനഹിതം പ്രതിഫലിക്കുന്നില്ല. വോട്ട് ബാങ്ക് മാനേജ് ചെയ്യുന്നതിലൂടെ നേരിയ വോട്ടിനെങ്കിലും വിജയിക്കാൻ കഴിയും. വളരെ നേരിയ ഭൂരിപക്ഷത്തിന് എൻ.ഡി.എ. അധികം സീറ്റുകൾ നേടിയെങ്കിലും ആർ.ജെ.ഡി.യുടെ വോട്ട് ബാങ്കിൽ വലിയ വിള്ളൽ സൃഷ്ടിക്കാൻ ബി.ജെ.പി. ക്ക് കഴിഞ്ഞില്ല എന്നത് പ്രധാനമാണ്. അതായത് കൃത്രിമം നടന്നില്ലായിരുന്നെങ്കിൽ നേരിയ വോട്ടുകൾക്ക് അവർ പല മണ്ഡലങ്ങളിലും പരാജയപ്പെടുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ല എന്ന വസ്തുത നിലനിൽക്കെ ബീഹാർ രാഷ്ട്രീയത്തിലെ ചലനങ്ങൾ പ്രധാനമാണ്.
കോൺഗ്രസ്സിന്റെ അപ്രമാദിത്യ കാലത്ത് ബ്രാഹ്മണരും ഭൂപ്രമാണികളായ ഭൂമിഹാറുകളും ക്ഷത്രീയരും നിയന്ത്രിച്ചിരുന്ന ബിഹാർ രാഷ്ട്രീയത്തിന്റെ സാമൂഹ്യ സ്വഭാവത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടാകുന്നത് സോഷ്യലിസ്റ്റു നേതാവ് കർപ്പൂരി ഠാക്കൂറിന്റെ കാലത്താണ്. അതി പിന്നാക്ക വിഭാഗമായ ക്ഷുരക ജാതിയിൽപ്പെട്ട കർപ്പൂരി ഠാക്കൂറിനെ നേതൃത്വത്തിലെത്തിച്ചത് ലോഹ്യയുടെ രാഷ്ട്രീയ നിലപാടായിരുന്നു. കർപ്പൂരി ഠാക്കുർ ബിഹാറിലെ ആദ്യ സോഷ്യലിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പിന്നാക്ക ജാതി വിഭാഗങ്ങൾക്ക് ആദ്യമായി സംവരണം ഏർപ്പെടുത്തിയത്. അത് പിന്നാക്ക ജാതിവിഭാഗങ്ങൾ ബിഹാർ രാഷ്ട്രീയത്തിലെ അധികാരം നിർണയിക്കുന്ന ശക്തിയായിമാറുന്നതിന് കാരണമായി. സ്വാഭാവികമായും പിന്നാക്ക വിഭാഗത്തിലെ പ്രബലരായ യാദവർ ഈ രാഷ്ട്രീയത്തിന്റെ നിയന്ത്രണ ശക്തിയായി മാറി. ആ അധികാരം താഴെ തട്ടിലേക്ക് കൈമാറി സാമൂഹ്യവിപ്ലവം പൂർത്തീകരിക്കാൻ പിന്നീട് ആ വഴിയിൽ സഞ്ചരിച്ചെത്തിയ യാദവ രാഷ്ട്രീയം പക്വത കാട്ടിയില്ല. ലോഹ്യ, സമ്പന്ന കുടുംബ പശ്ചാത്തലവുമുള്ള യാദവ വിഭാഗത്തിലെ ബി.പി.മണ്ഡലിനു പകരം ദലിതരുടേതിന് സമാനമായ സാമൂഹിക സാഹചര്യമുള്ള കർപ്പൂരി ഠാക്കൂറിനെയാണ് നേതാവാക്കിയത് എന്നത് ശ്രദ്ധേയമാണ്.
ബിഹാർ തെരഞ്ഞെടുപ്പിൽ അധികാരം ലഭിച്ച ജെ.ഡി.യു. (19.25%) വിനെക്കാളും ബി.ജെ.പി. (20.08%) യെക്കാളും ഏറ്റവുമധികം വോട്ട് വിഹിതം ലഭിച്ചത് ആർ.ജെ.ഡി. (23%) ക്കാണ്.
ബിഹാറിൽ 14.2 ശതമാനമാണ് യാദവരുടെ ജനസംഖ്യ. അവർ പിന്നാക്ക വിഭാഗത്തിലെ ഉയർന്ന വിഭാഗമാണ്. മുസ്ലീം ജനസംഖ്യ 17.70 ശതമാനവും. മുസ്ലീം ജനസംഖ്യയിൽ ഷെയ്ഖ്, സയ്യിദ്, പഠാൻ, കലാൽ വിഭാഗങ്ങളൊഴിച്ചുള്ളവ പിന്നാക്ക, അതിപിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്നു. ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 12.9% വർദ്ധനവ് മുസ്ലീം വോട്ടിംഗിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഉവൈസിയുടെ എ.ഐ.എം.എം.ഐ. മുസ്ലീം ഭൂരിപക്ഷ സീമാഞ്ചൽ മേഖലയിലെ മഹാസംഖ്യത്തിന്റെ വിജയ സാധ്യതകളെ ഇല്ലാതാക്കി എന്ന് തന്നെയാണ് പൊതുവെ എല്ലാവരും വിലയിരുത്തുന്നത്. ഈ ഭാഗങ്ങളിൽ എൻ.ഡി.എ. സ്ഥാനാർത്ഥികളാണ് ഭൂരിപക്ഷം സീറ്റുകളും നേടിയത്. ഉവൈസിയുടെ പ്രധാന പ്രചരണം ആർ.ജെ.ഡി.ക്കും കോൺഗ്രസ്സിനുമെതിരെയായിരുന്നു.
കുർമികളും കുശ്ഹാവകളും യാദവരെപ്പോലെ പിന്നാക്ക വിഭാഗത്തിലെ മേൽതട്ടിൽ നിൽക്കുന്നവയാണ്. ഈ രണ്ട് ജാതികളും കൂടി ആറ് ശതമാനത്തിനടുത്തുണ്ടാകും. നിധീഷ് കുമാർ കുർമി ജാതിയിൽപെട്ടയാളാണ്. പക്ഷെ അദ്ദേഹം പ്രത്യക്ഷത്തിൽ കുർമി സ്വത്വം ഉയർത്തിപ്പിടിച്ചിരുന്നില്ലെങ്കിലും പിൽക്കാലത്ത് ലാലുപ്രസാദുമായി വഴിപിരിയുന്നതിന് യാദവ-കുർമി സ്വത്വ തർക്കങ്ങൾ കാരണമായിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി.യുടെ യാദവ-മുസ്ലീം സഖ്യത്തെ പരിക്കേൽപ്പിച്ച് ഗണ്യമായ മുസ്ലീം വോട്ടുകൾ ഉവൈസി ചോർത്തിയെടുത്തിട്ടുണ്ടെന്നാണ് ആദ്യ കണക്കുകൾ കാണിക്കുന്നത്. SIRനു ശേഷമുള്ള മുസ്ലീം വോട്ടുചോർച്ചയുടെ ആഘാതത്തിന് പുറമെ ഉവൈസിയുടെ മത്സരവും മഹാസംഖ്യത്തിന്റെ സാധ്യതകളെ തകൽത്തുവെന്നത് വ്യക്തമാണ്. ഉവൈസിയെന്ന കറുത്ത കുതിരയെ ഗൗരവത്തിലെടുക്കുന്നതിൽ മഹാസഖ്യം പരാജയപ്പെട്ടുവെന്ന് വിലയിരുത്തുന്നത് ശരിയാകില്ല, കാരണം ഉവൈസി ബി.ജെ.പി.യുടെ ബി ടീമെന്ന നിലയിലാണ് 2020 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ചത്. എന്നാൽ ഉവൈസി ഉയർത്തിയ മുസ്ലീം പ്രാതിനിധ്യത്തിന്റെ പ്രശ്നത്തെ ക്രിയാത്മകമായി അഭിസംബോധന ചെയ്യാൻ മഹാസഖ്യത്തിന് കഴിഞ്ഞില്ല. മുസ്ലീം വിഭാഗത്തിൽപ്പെട്ടവർക്ക് സ്ഥാനാർത്ഥിത്വത്തിൽ മതിയായ പ്രാതിനിധ്യം നൽകാൻ ആർ.ജെ.ഡി. രാഷ്ട്രീയ വിവേകം കാണിച്ചില്ല.
മണ്ഡലാനന്തര ബിഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചത് ലാലുവും നിധീഷുമായിരുന്നു. വിശാലമായി പിന്നാക്കജാതികളുടെ രാഷ്ട്രീയ ശാക്തീകരണത്തിന്റെ സ്രഷ്ടാക്കൾ എന്ന നിലയിലായിരുന്നു അത്. പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ അധികാരം ജനസംഖ്യാപരമായി പ്രബലരായ യാദവരുടെ അധീനതയിലാകുമെന്ന ആശങ്ക, സംഖ്യാപരമായല്ലെങ്കിലും പ്രബലരായ, മുൻ ക്ഷത്രീയ പൈതൃകം പേറുന്നതിൽ അഭിമാനിക്കുന്ന കുർമികൾക്കും കുശ്ഹാവകൾക്കും ഉണ്ടായിരുന്നു.
ലാലുപ്രസാദ് യാദവിൽ നിന്നകന്ന് ബിഹാർ രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ നിധീഷ് അതിപിന്നാക്ക വിഭാഗങ്ങളെയും (മസ്ലീംങ്ങളിലെ EBC വിഭാഗങ്ങളുൾപ്പെടെ) മഹാദലിത് വിഭാഗങ്ങളെയും ചേർത്ത് പുതിയ സാമൂഹിക സഖ്യം വികസിപ്പിച്ചെടുക്കുകയുണ്ടായി. അതിനാവശ്യമായ സാമൂഹിക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. യാദവ-മുസ്ലീം സഖ്യത്തെ വെല്ലുന്ന സാമൂഹിക സഖ്യമായി നിധീഷിന്റെ ഈ ചേരുവ മാറുകയുണ്ടായി. ഇക്കൂട്ടത്തിൽ ജാതിയെ കീറിമുറിച്ചുകൊണ്ട് സ്ത്രീകളെ ഒറ്റ സാമൂഹിക വിഭാഗമാക്കി കണ്ടുകൊണ്ടുള്ള പദ്ധതികളും നിധീഷിന്റെ വോട്ട് ബേസ് വിപുലീകരിച്ചിട്ടുണ്ട്.
ലാലുവിന്റെ സഖ്യത്തിൽ യാദവ വിഭാഗം മേൽക്കൈ നേടുന്നത് മസ്ലീംങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ വളരാനുള്ള ഇടം ഒരുക്കി കൊടുത്തു. നിധീഷിന്റെ ഭരണപരമായ നടപടികൾ മുസ്ലീംങ്ങളെ പ്രത്യേകിച്ച് പശ്മണ്ടകൾ എന്ന് വിളിക്കപ്പെടുന്ന ദളിത് സമാനരായ മുസ്ലീംങ്ങളെ ജെ.ഡി.യുമായി അടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇവർ നിധീഷിനിൽ പിന്നിൽ ഉറച്ചു നിൽക്കുന്നവരാണ്. ഇടക്കാലത്ത് നിധീഷ് മുഖ്യ മന്ത്രി പദം ഒഴിഞ്ഞപ്പോൾ മഹാദലിത് വിഭാഗത്തിൽപ്പെട്ട മാഞ്ജിയെ മുഖ്യമന്ത്രിയാക്കിയത് ശ്രദ്ധേയമാണ്.
പിന്നീട് അവർക്കിടയിൽ അകൽച്ചയുണ്ടായെങ്കിലും ആ നടപടി ദലിത് വിഭാഗങ്ങൾക്കിടയിൽ നിധീഷിന്റെ സ്വാധീനം വർദ്ധിക്കാനിടയാക്കിയിട്ടുണ്ട്. നിധീഷിന്റെ സോഷ്യൽ എഞ്ചീനിയറിംഗിന് ബദലായി പുതിയ സാമൂഹ്യ സഖ്യം രൂപപ്പെടുത്തുന്നതിനുള്ള സോഷ്യൽ എഞ്ചിനിയറിംഗ് നടത്തുന്നതിൽ തേജസ്വി യാദവിന്റെ രാഷ്ട്രീയ പരിചയക്കുറവ് കാരണമായിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജാതിസെൻസസ് നടത്തുകയും അതിനനുസരിച്ച് സംവരണ വിഭാഗങ്ങളുടെ സംവരണം വർദ്ധിപ്പിച്ചതും നിധീഷ് കുമാറാണ്. ഇപ്രകാരം ഭൂരിപക്ഷം വരുന്ന ബിഹാറിലെ ബഹുജൻ രാഷ്ട്രീയത്തിന്റെ നായക പദവിയിൽ നിൽക്കുന്ന നിധീഷിനെ ഒതുക്കാൻ അതിനേക്കാളും ഫലപ്രദമായ ആയുധങ്ങൾ ആവശ്യമായി വരുന്നിടത്ത് മഹാസഖ്യത്തിന്റെ ആവനാഴിയിൽ ഉണ്ടായിരുന്നത് ഭരണവിരുദ്ധ വികാരം മാത്രമായിരുന്നു. സ്ത്രീകൾക്ക് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വോട്ടിന് പണമെന്ന നിലയിൽ പതിനായിരം രൂപ നൽകി ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചു വിടാൻ അവർക്ക് കഴിഞ്ഞു. എല്ലാ കൃത്രിമവും ഏറ്റെടുത്ത് നടപ്പാക്കുവാൻ ഒരു തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ സ്വന്തമായുള്ളപ്പോൾ ബി.ജെ.പി.ക്ക് എന്തും ചെയ്യാം.
ബിഹാറിലെ കോൺഗ്രസ്സിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ബ്രാഹ്മണ, ക്ഷത്രീയ, സവർണ ശൂദ്രരായ ഭൂമിഹാർ, കായസ്ഥ വിഭാഗങ്ങളാണ്. കോൺഗ്രസ്സിന്റെ നേതാക്കളും മുഖ്യമന്ത്രിമാരുമെല്ലാം ഈ വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. ഈ ജാതി വിഭാഗങ്ങളിലെ ബഹുഭൂരിപക്ഷവും ഇന്ന് ബി.ജെ.പി.യോടൊപ്പമാണ്. കോൺഗ്രസ്സിന് അതിന്റേതായ ഒരു സോഷ്യൽ ബേസ് ഇന്നില്ല. ബി.ജെ.പി.യുടെ ഈ സവർണ വോട്ട് ബാങ്കും നിധീഷിന്റെ മേൽ പറഞ്ഞ വോട്ട് ബാങ്കും കഴിഞ്ഞ 20 വർഷക്കാലമായി അപ്രതിരോധമായി നിൽക്കുകയാണ് എന്ന കാര്യം മഹാസഖ്യം ഗൗരവത്തിലെടുത്തോ എന്ന് സംശയമാണ്. അതിൽ വിള്ളൽ വീഴണമെങ്കിൽ വിട്ടുവീഴ്ച ചെയ്തു കൊണ്ട് നിധീഷ് -ത്വേജസ്സി യാദവ് സഖ്യം പുനഃസ്ഥാപിക്കപ്പെടേണ്ടതായിട്ടുണ്ട്. ഇതിന്റെ സാധ്യത ഇല്ലാതാക്കിയത് യഥാർത്ഥത്തിൽ കോൺഗ്രസ്സാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് നിധീഷ് മുൻകൈയ്യെടുത്ത് രൂപീകരിച്ച ഇന്ത്യാ സഖ്യത്തിൽ നിന്ന് നിധീഷ് പുറത്ത് പോകാനുള്ള കാരണം നിധീഷിനെ നേതാവായി അംഗീകരിക്കില്ലെന്ന കോൺഗ്രസ്സിന്റെ നിലപാടായിരുന്നു. അങ്ങിനെയായിരുന്നെങ്കിൽ ഇന്ത്യാസഖ്യം അധികാരത്തിലെത്തുമായിരുന്നു. കോൺഗ്രസ്സ് മെലിഞ്ഞ ആനയാണെന്ന യാഥാർത്ഥ്യം ഇനിയും കോൺഗ്രസ്സിന് മനസ്സിലായിട്ടില്ല. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ സോഷ്യൽ എഞ്ചീനിയറിംഗിന് ഉള്ള പ്രാധാന്യത്തെ ഗൗരവത്തിലെടുക്കാൻ കോൺഗ്രസ്സ് ഇതുവരെയും സന്നദ്ധമായിട്ടില്ല. വിദ്യാസമ്പന്നരായ മധ്യവർഗത്തിന് ഹിതകരമായ രാഷ്ട്രീയ അജണ്ടകളിലാണ് കോൺഗ്രസ് ഊന്നുന്നത്. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണം പോലും ബിഹാറിനെ സംബന്ധിച്ചെങ്കിലും നഗരങ്ങളിലെ ജനങ്ങളെയും വിദ്യാ സമ്പന്നരെയും മാത്രം സ്വാധീനിച്ച ഒരു മധ്യവർഗ അജണ്ടയായാണ് മാറിയത്.
തെരഞ്ഞെടുപ്പാനന്തര രാഷ്ട്രീയ നീക്കത്തിൽ ബി.ജെ.പി തൽക്കാലം നിധീഷീനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ചാലും, ഈ നിയമസഭയുടെ കാലാവധി തീരുന്നതിന് മുമ്പ് ബി.ജെ.പി.യുടെ മുഖ്യമന്ത്രി അവരോധിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിധീഷിന്റെ സോഷ്യൽ എഞ്ചിനീയറിംഗ് ബി.ജെ.പിയുടെ ദീർഘകാല ലക്ഷ്യത്തിന് ഹിതകരമല്ല എന്ന കാര്യം ബി.ജെ.പി.ക്ക് നല്ല ബോധ്യമുണ്ട്. മഹാരാഷ്ട്രയിൽ മറാത്തകളുടെ സാമൂഹിക വോട്ട് അടിത്തറയെ പിളർത്തി പേഷ്വ ബ്രാഹ്മണനായ ഫട്നാവിസിലൂടെ ബ്രാഹ്മണിക അധികാരത്തെ പുനഃസ്ഥാപിച്ചതിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ബിഹാറിലും ഈ തെരഞ്ഞെടുപ്പിനുശേഷം അത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനുവേണ്ടിയുള്ള ആസൂത്രണം ബി.ജെ.പി. തെരഞ്ഞെടുപ്പിനുമുമ്പ് നടത്തിയതുമാണ്. നിധീഷ്, ബി.ജെ.പി കരുതിയതിലും കൂടുതൽ സീറ്റുകൾ നേടിയത് തൽക്കാലം അതിനുള്ള സാധ്യത മങ്ങിയിട്ടുണ്ടെങ്കിലും അത് ഏത് സമയത്തും സംഭവ്യമായ ഒന്നാണ്. ബ്രാഹ്മണ ക്ഷത്രീയ അധികാരത്തെ വലിച്ചു താഴെയിട്ട സ്വന്തം രാഷ്ട്രീയ പൈതൃകത്തെ തന്നെ റദ്ദ് ചെയ്ത് വീണ്ടും ഒളിഗാർക്കി ഭരണത്തിലേക്ക് ബിഹാറിനെ വിട്ടു കൊടുത്ത പ്രതിലോമകാരി എന്ന നിലയിലായിരിക്കും ചരിത്രത്തിൽ നിധീഷ് കുമാറിന്റെ പേര് അടയാളപ്പെടുത്തുക.