അംബേദ്കർ ചിന്തയുടെ പ്രസക്തി തെളിയിച്ച ഹോർത്തൂസ് ചർച്ച
ഈ കുറിപ്പ് എഴുതുന്നത് വിവാദത്തിന്റെ പേരിലല്ല, മറിച്ച് ആ ചര്‍ച്ച എന്തുകൊണ്ട് അംബേദ്‌കര്‍ ചിന്തകളുടെ ആഗോള പ്രാധാന്യവും പ്രസക്തിയും ശരിയായ ദിശയില്‍ വെളിവാക്കുന്നു എന്ന് വ്യക്തമാക്കാനാണ്. 'അംബേദ്കറെ എങ്ങനെ വായിക്കണം' എന്ന ചർച്ചയിൽ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട ആശയം കേവലം ഒരു മതവിമര്‍ശകനായല്ല, മറിച്ച്, ഇന്ന് ലോകം എങ്ങനെ ഒരു രാഷ്ട്രീയ ദാര്‍ശനികന്‍ എന്ന നിലയില്‍ അംബേദ്കറെ വായിക്കുന്നു എന്നാണ്. എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും ഹൈദ്രാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. ടി.ടി. ശ്രീകുമാർ എഴുതുന്നു.
ഒരു ചര്‍ച്ചയുടെ വിജയപരാജയങ്ങള്‍ വിലയിരുത്തപ്പെടേണ്ടത് ആ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആശയങ്ങളുടെ സാകല്യത്തിലാണ്. മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ "അംബേദ്കറെ എങ്ങനെ വായിക്കണം' എന്ന വിവാദമായ അംബേദ്‌കര്‍ ചര്‍ച്ച ശ്യാംകുമാര്‍, സണ്ണി കപിക്കാട് എന്നിവരുടെ വിശദമായ വിലയിരുത്തലുകളിലൂടെ സമ്പന്നമായിരുന്നു. മോഡറേറ്റര്‍ എന്ന നിലയില്‍ ഡോ. മായ പ്രമോദ് തയ്യാറാക്കിയിരുന്ന ചോദ്യങ്ങള്‍ വിഷയത്തിന്റെ ഗൗരവം അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ആദ്യം സംസാരിച്ച പാനലിസ്റ്റ് ശ്രീജിത്ത് പണിക്കര്‍ അവസാന അവസരത്തില്‍ സമയം തികഞ്ഞില്ല എന്ന പരാതി ഉയര്‍ത്തിയെങ്കിലും ആദ്യം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പിന്നെയും ഉന്നയിച്ചതെന്നാണ് മനസ്സിലായത്. ഞാന്‍ ഈ കുറിപ്പ് എഴുതുന്നത് വിവാദത്തിന്റെ പേരിലല്ല, മറിച്ച് ആ ചര്‍ച്ച എന്തുകൊണ്ട് അംബേദ്‌കര്‍ ചിന്തകളുടെ ആഗോള പ്രാധാന്യവും പ്രസക്തിയും ശരിയായ ദിശയില്‍ വെളിവാക്കുന്നു എന്നത് വ്യക്തമാക്കുവാനാണ്.
ആദ്യത്തെ അവസരം ലഭിച്ച ശ്രീജിത്ത് അംബേദ്‌കര്‍ ഇസ്ലാം മതവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്ന വായനാപരിമിതിയോടെയാണ് സംസാരിച്ചത്. അത് ധാരാളം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് മറ്റൊരാളെ അത് വീണ്ടും ഉയര്‍ത്തുന്നതില്‍ നിന്ന് തടയുന്നില്ല. വിവാദം അക്കാര്യം വീണ്ടും പറയാന്‍ അദ്ദേഹത്തിന് തുല്യമായ സമയം ലഭിച്ചില്ല എന്നതിലായിരുന്നു എന്നാണു ആ വീഡിയോവില്‍ നിന്നും മനസ്സിലാവുന്നത്.
യഥാര്‍ത്ഥത്തില്‍ ശ്യാമും സണ്ണിയും പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് അംബേദ്‌കര്‍ ഉന്നയിച്ച ഇതരമത വിമര്‍ശനങ്ങള്‍ അസംഗതമാണ് എന്നും ബ്രാഹ്മണമത വിമര്‍ശനം സവിശേഷമായി പ്രാധാന്യമുള്ളതാണ് എന്നും അദ്ദേഹത്തിന്‍റെ വിമര്‍ശന രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വെളിവാക്കുന്നതായിരുന്നു.
അതുപോലെ ആര്‍ട്ടിക്കിള്‍ 370, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ കാര്യങ്ങളിലെ അംബേദ്‌കര്‍ നിലപാടുകള്‍ അംബേദ്‌കറൈസ്റ്റുകള്‍ അര്‍ഹമായ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞാന്‍ എഡിറ്റ് ചെയ്തു പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച "ഏകസിവില്‍കോഡിന്റെ വിമര്‍ശന വായനകള്‍" എന്ന പുസ്തകത്തില്‍ കേരളത്തിനുള്ളിലും പുറത്തുമുള്ള അംബേദ്കറൈറ്റ് ചിന്തകര്‍ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ട്. പക്ഷെ ആ ചര്‍ച്ച കാണുന്ന ഒരാള്‍ക്ക് അവിടെ ഇതര പാനലിസ്റ്റുകള്‍, പ്രത്യേകിച്ച് സണ്ണി ഉന്നയിച്ച ചില കാതലായ നിരീക്ഷണങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല.
യഥാര്‍ത്ഥത്തില്‍ ശ്യാംകുമാര്‍ ശക്തമായി അംബേദ്‌കര്‍ നടത്തിയ ഹിന്ദുമത വിമര്‍ശനത്തിന്റെ സാംഗത്യവും, സണ്ണി കപിക്കാട് ആദ്യ ഇടപെടലില്‍ നടത്തിയ അംബേദ്കറുടെ ജാതി വിമര്‍ശനത്തിന്റെ രീതിശാസ്ത്രത്തിന്റെ സവിശേഷതയും വിശദീകരിച്ചതിലൂടെ എന്തുകൊണ്ട് അംബേദ്കറുടെ ഇതരമത വിമര്‍ശനങ്ങളെക്കാള്‍ ജാതി വിമര്‍ശനം പ്രസക്തമാവുന്നു എന്ന് വിശദീകരിക്കപ്പെട്ടിരുന്നു. അവ മറുപടി പറയാതെ വിട്ടു എന്ന് കരുതുന്നവര്‍, രാഷ്ട്രീയ ദുഷ്ടലാക്കില്ലെങ്കില്‍, ഈ ഇടപെടുകളുടെ അഫര്‍മെറ്റീവ് ഉള്ളടക്കം മനസ്സിലാകാത്തവരാകാം.
അംബേദ്‌കര്‍ ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ വായിക്കപ്പെടുന്ന ചിന്തകനാണ്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അമേരിക്കയിലെ സിയാറ്റിലിൽ നഗരസമിതി ജാതിവിരുദ്ധനിയമം പാസ്സാക്കിയത്. ഇതുകൂടാതെ, അമേരിക്കയിലെ പല യൂണിവേഴ്‌സിറ്റികളും ഇതിനകം ഇത്തരം ജാതിവിവേചന വിരുദ്ധനിയമങ്ങൾ നടപ്പിലാക്കിയതും ബോസ്റ്റണിലെ ബ്രാൻഡിസ് യൂണിവേഴ്സിറ്റിയും, ബ്രൗൺ യൂണിവേഴ്സിറ്റിയും, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും, കോൾബി കോളേജും, കാലിഫോർണിയ യൂണിവേർസിറ്റിയും, ഹാർവാർഡ് യൂണിവേഴ്സിറ്റിയും മറ്റനേകം സ്ഥാപനങ്ങളും ജാതിവിവേചനത്തിനെതിരെയുള്ള ചില മാനദണ്ഡങ്ങളും നിയമാവലികളും നടപ്പിലാക്കിയത്. ഈ പുതിയ അംബേദ്‌കര്‍ വായനയുടെ അടിസ്ഥാനത്തിലാണ് ഘാന യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ 'ഗാന്ധിപ്രതിമക്ക് പകരം അംബേദ്‌കർ പ്രതിമ തരൂ’ എന്ന മുദ്രാവാക്യം മുഴക്കിയത്. ഈ നവവായനയുടെ പ്രതീകമായാണ് സൗത്ത് ആഫ്രിക്കയില്‍ നമ്മുടെ സ്വന്തം ശില്‍പ്പി റിയാസ് കൊമുവിനെ കൊണ്ട് അവര്‍ അവിടെ അംബേദ്‌കര്‍ പ്രതിമകള്‍ സ്ഥാപിച്ചത്.
അംബേദ്‌കര്‍ എങ്ങനെ വായിക്കപ്പെടണം എന്ന ചര്‍ച്ചയില്‍ അതുകൊണ്ടുതന്നെ ഉയര്‍ത്തപ്പെട്ട ഏറ്റവും പ്രധാനപ്പട്ട വാദം, ഇപ്പോള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ ചിന്തകന്‍, ദാര്‍ശനികന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ വായനയുടെ പ്രാധാന്യമാണ്. ശ്രീജിത്ത് ഉയര്‍ത്തിയ അംബേദ്‌കറുടെ ഇസ്ലാം വിമര്‍ശനം മൗലികമല്ല. പൊതുവില്‍ മത വിമര്‍ശനം നടത്തുന്ന ആധുനിക ചിന്തകര്‍ ഉയര്‍ത്തിയിട്ടുള്ള കാര്യങ്ങള്‍ പലപ്പോഴും മറ്റുള്ളവരെക്കൂടി ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹവും ആവര്‍ത്തിക്കുന്നത്. ഏകപക്ഷീയമായി ഹിന്ദുമതത്തെ മാത്രമാണ് അംബേദ്‌കര്‍ വിമര്‍ശിച്ചത് എന്ന ആരോപണത്തിനുള്ള സാധ്യത പോലും ഇല്ലാതായത് അതുകൊണ്ടാണ് എന്നും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ സ്വകീയമായ ഒരു രീതിശാസ്ത്രത്തിലൂടെ എങ്ങനെ അംബേദ്‌കര്‍ ജാതി വിമര്‍ശനം നിര്‍വഹിക്കുന്നു എന്നത് അങ്ങേയറ്റത്തെ ക്ലാരിറ്റിയോടെ കയ്യടക്കത്തോടെ, താന്‍ ആദ്യ അവസരത്തില്‍ ഉന്നയിച്ച അഞ്ചു പോയിന്റുകളില്‍ സണ്ണി വിവരിക്കുന്നുണ്ട്. അത് കേള്‍ക്കതെപോകുന്നത് നഷ്ടമാണ്.
മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ 'അംബേദ്കറെ എങ്ങനെ വായിക്കണം' എന്ന സെഷൻ.
എന്നാല്‍ സണ്ണി ചര്‍ച്ച ഉപസംഹരിച്ച ഭാഗം കൂടുതല്‍ ശ്രദ്ധേയമാണ്. ഇന്ന് അംബേദ്‌കര്‍ വായനയില്‍ ലോകം എത്തിച്ചേര്‍ന്നിരിക്കുന്ന ഒരു കൺസന്‍സസ് എന്താണ്, എന്തുകൊണ്ടാണ് എന്നതിന്‍റെ കൃത്യമായ ഒരു വിവരണമാണത്. ആ ചര്‍ച്ചയെ തികച്ചും സാർഥകമാക്കിയ ആ ഉപസംഹാരം ഞാന്‍ ഇവിടെ എടുത്തെഴുതുകയാണ്. ശ്രീജിത്ത് ഉയര്‍ത്തിയതാണ് യഥാര്‍ത്ഥ പ്രശ്നം, അംബേദ്‌കര്‍ വായനയില്‍ ഉയര്‍ത്തപ്പെടെണ്ടത് അദ്ദേഹത്തിന്‍റെ ഇസ്ലാം വിമര്‍ശനമാണ്, മലബാര്‍ കലാപ നിരീക്ഷണങ്ങളാണ് എന്നൊക്കെ വിശ്വസിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ആ ചര്‍ച്ചയുടെ കാതലായ വശം അതല്ല. അതു മനസ്സിലാക്കാന്‍ സഹായകമാവും എന്നുള്ളതിനാല്‍ ആണ് ഞാന്‍ ആ ഭാഗം ഇവിടെ എടുത്തുചേര്‍ക്കുന്നത്:
"ഡോ. ബി.ആർ. അംബേദ്കറെ ദലിതരുടെ ഒരു മിശിഹയായി കാണുന്ന പതിവു രീതികളിൽനിന്നും ഭിന്നമായി, ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു പൊളിറ്റിക്കൽ ഫിലോസഫർ എന്നു വിലയിരുത്താനാണ് ശ്രമിക്കേണ്ടത്. ദലിതർ കൊടുക്കുന്ന ഒരു വിശേഷണമല്ലത്. ആരെയാണ് നമ്മൾ പൊളിറ്റിക്കൽ ഫിലോസഫർ എന്നു വിളിക്കുന്നത്? What should be a State എന്നതിന് ഒരു ഉത്തരം പറയുന്നവരാണ് പൊളിറ്റിക്കൽ ഫിലോസഫറാകുന്നത്. എന്തായിരിക്കണം ഒരു രാഷ്ട്രം എന്നതിന് ഡോ. ബി.ആർ. അംബേദ്കർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? മാർക്സോ ലെനിനോ മാവോയോ പറഞ്ഞതുപോലെ അംബേദ്കർ നിർവചിച്ചിട്ടുണ്ടോ? അദ്ദേഹം പറഞ്ഞത് നമുക്ക് ശക്തമായ ഒരു രാഷ്ട്രം വേണം. അതിൻ്റെ അഭാവത്തിൽ സമൂഹത്തിലെ ദുർബലനെ അടിച്ചമർത്തും. അതായത് ഒരു സമൂഹത്തിലെ പ്രബലനും ദുർബലനുമിടയിൽ നീതി വിതരണം ചെയ്യുന്ന സ്ഥാപനമായി രാഷ്ട്രത്തെ അംബേദ്കർ നിർവചിച്ചു. ആയതിനാൽ അദ്ദേഹത്തെ പൊളിറ്റിക്കൽ ഫിലോസഫർ എന്ന നിലയിൽ മനസിലാക്കണം.
ലോകം മുഴുവൻ അംബേദ്കറെ വായിക്കും. ആഫ്രിക്കയിലുള്ളവരും യൂറോപ്പിലെ ജിപ്സികളും ഇന്ത്യയിലെ ദലിതരും ലോകമെമ്പാടുമുള്ള ന്യൂനപക്ഷങ്ങളും വായിക്കും. അവർക്ക് അംബേദ്കർ മാർഗദർശിയാവാൻ കാരണം എന്താണ്? ഒരു സമൂഹം, രാഷ്ട്രം സിസ്റ്റമാറ്റിക്കായി പുറംതള്ളുന്ന ജനത എവിടെയുണ്ടോ, അവിടെ അവരെ എങ്ങനെ വ്യവസ്ഥയിലേക്ക് റീ അക്കോമഡേറ്റ് ചെയ്യണം എന്നതിനൊരു സിദ്ധാന്തം ലോകത്താദ്യമായി അവതരിപ്പിച്ച രാഷ്ട്രീയ ചിന്തകനാണ് അംബേദ്കർ. സംവരണത്തിൻ്റെ രാഷ്ട്രീയം എന്താണെന്ന് അറിയണം. സംവരണം ഈ റീ അക്കോമഡേഷൻ്റെ ഒരു ഭരണഘടനാ മാർഗ്ഗമാണ്. ലോകത്ത് പൊളിറ്റിക്കൽ ഫിലോസഫർ എന്ന നിലയിൽ വായിക്കപ്പെട്ടിട്ടുള്ളയാളാണ് അംബേദ്കർ.
യഥാർത്ഥത്തിൽ പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ ഓർമ്മയിലാണ് അംബേദ്കർ കുറെക്കാലം ജീവിച്ചത്. പുനരവതരിച്ചതാകട്ടെ, 80-കളിൽ യൂണിവേഴ്സിറ്റികളിൽ പുതിയ തലമുറയുടെ പഠന വിഷയമായി. നമ്മുടെ സമൂഹത്തിൻ്റെ പുറംതള്ളൽ വ്യവസ്ഥയെ നിയന്ത്രിക്കുവാൻ, ജനാധിപത്യ സമൂഹമായി മാറുവാൻ അംബേദ്കർ സംഭാവനകൾ നൽകി. ഇന്ത്യയ്ക്ക് അകത്ത് ഇല്ലാത്തത് എന്താണ് എന്നതിന് അംബേദ്കർ പറയുന്ന ഉത്തരം സോഷ്യൽ ഡെമോക്രസി എന്നതാണ്. നമ്മുടെ സമൂഹവും രാഷ്ട്രവും ജനാധിപത്യപരമല്ല. ഒരു സമൂഹത്തിനേ ഒരു ജനാധിപത്യരാഷ്ട്രത്തെ രൂപപ്പെടുത്താൻ കഴിയൂ. രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധത്തിൽ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന പരിശോധനയിലാണ് ജനാധിപത്യം വെളിപ്പെടുന്നത്. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഈ മൂല്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിച്ചാൽ ഇന്ത്യ ഏതുതരം രാജ്യമാണെന്ന് നമുക്ക് മനസിലാകും.
അംബേദ്കർ ബുദ്ധമതം സ്വീകരിച്ചത് അദ്ദേഹം ഒരു പ്രാഗ് മാറ്റിക് ചിന്തകനായതുകൊണ്ടാണ്. പ്രാഗ്മാറ്റിസം ഒരു അവസരവാദമല്ല. ഫിലോസഫിക്കൽ സ്ട്രീമാണ്. ആത്യന്തികമായ സത്യം എന്നൊന്നില്ലായെന്ന് മനസിലാക്കുകയും എല്ലാത്തിനെയും വിമർശന വിധേയമാക്കുകയും ചെയ്യുന്ന പുതിയവ കണ്ടെത്തുന്ന ചിന്താപദ്ധതിയാണ് പ്രാഗ്മാറ്റിസം. ബുദ്ധൻ ആത്യന്തികമായ ബ്രഹ്മസത്യത്തെ നിഷേധിച്ചതിനാലാണ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചത്. തൻ്റെ തത്വചിന്താപദ്ധതിക്ക് അനുരൂപമായ ദർശനം ബുദ്ധനിലുണ്ട്. അത് ദൈവമില്ലാത്ത മതമാണ്. ശാസ്ത്രീയയുഗത്തിൽ നമുക്ക് പിന്തുടരാൻ കഴിയുന്ന മതമാണ് ബുദ്ധമതം. മതാതിധിഷ്ഠിതമല്ലാത്ത ധാർമ്മികത ബുദ്ധനിൽ നിന്നും അദ്ദേഹം കണ്ടെത്തി. He was a distinguished political philosopher...”
ഇത്രയും ശക്തമായ സന്ദേശം നല്‍കിയാണ് ആ ചര്‍ച്ച അവസാനിച്ചത്. ചര്‍ച്ചയുടെ തുടക്കത്തിലും അവസാനത്തിലും രണ്ട് പ്രധാനപ്പട്ട ആശയങ്ങള്‍ ഡോ. ബി.ആര്‍. അംബേദ്‌കര്‍ ചിന്തയില്‍ നിന്ന് പകര്‍ന്നുകൊണ്ടാണ് സണ്ണി ഇടപെട്ടത്. കുറേക്കൂടി വിശദമായി അംബേദ്കറുടെ ഇസ്ലാം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ തന്‍റെ ഊഴത്തിലുള്ള മുഴുവന്‍ സമയവും ലഭിക്കാന്‍ സംഘാടകരുമായി ഒരു പാനലിസ്റ്റിനു കയര്‍ക്കേണ്ടി വന്നതില്‍ (അത് നിര്‍ഭാഗ്യകരമായി എങ്കിലും) മാത്രമായി ചുരുക്കേണ്ടതല്ല ആ ചര്‍ച്ച. അതില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട ആശയം കേവലം ഒരു മത വിമര്‍ശകനായല്ല, മറിച്ച്, ഇന്ന് ലോകം എങ്ങനെ ഒരു രാഷ്ട്രീയ ദാര്‍ശനികന്‍ എന്ന നിലയില്‍ അംബേദ്കറെ വായിക്കുന്നു എന്നതിന്‍റെ ഒരു ശരിയായ പരിച്ഛേദം തന്നെയാണ്.